ഇരുലോകങ്ങളെ കീഴമർത്തിയ   
രാജാധിരാജനാണു കാമുകൻ;    
കാല്‍ച്ചുവട്ടില്‍ കിടക്കുന്നതിനെ    
തൃക്കൺ പാർക്കാറില്ല ചക്രവർത്തിമാർ.    
*
നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ   
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ    
നിങ്ങൾക്കുള്ളതു തന്നെ    
ശലോമോന്റെ സിംഹാസനം.    
*
ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം   
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ നിങ്ങൾ?    
*
എത്ര നാളെടുക്കും നിങ്ങൾ,   
ഞാനാരെന്നും    
എന്റെ സ്ഥിതിയെന്തെന്നുമുള്ള    
ചോദ്യങ്ങളിൽ നിന്നു    
പുറത്തു കടക്കാൻ?    
*
പ്രണയം പറഞ്ഞിട്ടു വേണം   
പ്രണയത്തിന്റെ കഥ കേൾക്കാൻ;    
കണ്ണാടി പോലതു മൂകം,    
വാചാലവും.    
*
ജിവിതത്തിന്നിന്ദ്രജാലത്തിലെ   
ആനന്ദപ്പറവ നിങ്ങൾ.    
കഷ്ടമേ! തുടലിട്ടു പൂട്ടാൻ    
കൂട്ടിലിട്ടടയ്ക്കാൻ    
നിന്നുകൊടുത്തുവല്ലോ നിങ്ങൾ.    
*
മനസ്സുകെട്ടു പോകരുതേ   
പ്രണയം കൈവഴുതിപ്പോയാലും;    
തേടിത്തേടി നടക്കൂ,    
പൊരുതിക്കൈയടക്കൂ.    
*
തടവിൽപ്പെടുന്നുവെങ്കിലതു   
പാടുന്ന കിളികൾ തന്നെ;    
കൂട്ടിലടച്ച കൂമന്മാരെ    
കണ്ടിട്ടുണ്ടോ നിങ്ങൾ?    
*
കടലുരുണ്ടുകൂടുമ്പോൾ   
കാതിലതു കേൾക്കട്ടെ ഞാൻ;    
എന്നുമല്ലെന്റെ നെഞ്ചിൽ    
ആഞ്ഞതലയ്ക്കട്ടെ.    
*
നിങ്ങളുടെ തന്നെ   
നിത്യസന്ദർശകനാണോ നിങ്ങൾ?    
തർക്കിക്കാൻ നില്ക്കേണ്ട,    
യുക്തി കൊണ്ടുത്തരവും നല്കേണ്ട.    
നാം മരിക്കട്ടെ,    
ആ മരണം    
നമുക്കൊരുത്തരവുമാകട്ടെ.    
*
നിങ്ങളാണു രോഗമെന്നു നിങ്ങൾ കരുതി   
-നിങ്ങളായിരുന്നു ശമനൗഷധം.    
നിങ്ങളാണു കതകടച്ച താഴെന്നു നിങ്ങൾ കരുതി    
-നിങ്ങളായിരുന്നു തുറക്കാനുള്ള ചാവി.    
നിങ്ങളെന്തിനു മറ്റൊരാളാവാൻ നോക്കുന്നു?    
സ്വന്തം മുഖം കാണുന്നില്ല നിങ്ങൾ,    
സ്വന്തം സൗന്ദര്യം കാണുന്നില്ല നിങ്ങൾ.    
മറ്റൊരു മുഖമില്ല നിങ്ങളുടെ സുന്ദരമുഖം പോലെ.    
*
ഏദൻ തോട്ടത്തിൽ പാറിനടക്കേണ്ടൊ-   
രാത്മാവല്ലേ നിങ്ങൾ?    
പൊളിഞ്ഞ കുടിലിൽ ചടഞ്ഞുകിടക്കുന്ന-    
തെന്തിണാണു നിങ്ങൾ?    
1 comment:
വീണ്ടും അനശ്വരനായി റൂണി ...അവിടെ നീ ഉറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുകള്‍
ഉറങ്ങാതിരിക്കുന്നു ...
Post a Comment