Monday, December 27, 2010

കാഫ്ക - ഫെലിസിന്


1912 ഡിസംബർ 6-7

കരയൂ, പ്രിയേ, കരയൂ, കരയാനുള്ള കാലം വന്നുവല്ലോ! എന്റെ കഥയിലെ നായകൻ അല്പം മുമ്പു ജീവൻ വെടിഞ്ഞിരിക്കുന്നു. നിനക്കൊരാശ്വാസത്തിനു വേണ്ടിപ്പറയുകയാണ്‌, അയാൾ മരിച്ചത് മനസ്സമാധാനത്തോടെയും തന്റെ വിധിയോടു പൊരുത്തപ്പെട്ടും കൊണ്ടുതന്നെ. കഥ പൂർണ്ണമായെന്നു പറയാനാവില്ല; അതിനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ; ഞാനതു നാളത്തേക്കു മാറ്റിവയ്ക്കുകയാണ്‌. നേരവും വളരെ വൈകിയിരിക്കുന്നു; ഇന്നലത്തെ കലക്കത്തിൽ നിന്നു പുറത്തുവരാൻ ഏറെനേരമെടുത്തു ഞാൻ. കഥയുടെ ചില ഭാഗങ്ങളിൽ എന്റെ ക്ഷീണിതമായ മാനസികാവസ്ഥയും, മറ്റു തടസ്സങ്ങളും, ബാഹ്യമായ വേവലാതികളും മുഴച്ചുനിൽക്കുന്നുവെന്നത് പരിതാപകരം തന്നെ. കുറച്ചുകൂടി വെടിപ്പായി ഇതു ചെയ്തുതീർക്കാമായിരുന്നുവെന്നത് എനിക്കറിയാത്തതല്ല; ആർദ്രമായ ചില ഭാഗങ്ങളിലാണ്‌ അതു പ്രകടമാവുന്നതും. എന്നെ എന്നും കാർന്നുതിന്നുന്ന ഒരു ബോധ്യമാണിത്: അല്പം കൂടി അനുകൂലമായ സാഹചര്യമുണ്ടായിരുന്നുവെങ്കിൽ, എനിക്കുള്ളതായി ഞാനറിയുന്ന സർഗ്ഗശേഷി വച്ചുകൊണ്ട്, അതിന്റെ ശക്തിയും ചിരസ്ഥായിത്വവും കണക്കിലെടുക്കാതെ തന്നെ, നിലവിലുള്ളതിനേക്കാൾ വെടിപ്പായ, ഫലപ്രദമായ, സുഘടിതമായ ഒരു കൃതി എനിക്കെഴുതാമായിരുന്നു. ഒരു യുക്തിവാദം കൊണ്ടും തുരത്താനാവാത്തൊരു തോന്നലാണത്; അതേസമയം യഥാർത്ഥത്തിലുള്ളതല്ലാതെ മറ്റൊരു സാഹചര്യവുമില്ലെന്നും, അതല്ലാതെ മറ്റൊന്നിനെയും കണക്കിലെടുക്കാൻ പാടില്ലെന്നു പറയുന്നതിലും യുക്തിയുണ്ട്. അതെന്തുമാകട്ടെ, കഥ നാളെ പൂർത്തിയാക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ; അടുത്ത ദിവസം നോവലിലേക്കു കടക്കാമെന്നും...

( രൂപാന്തരം എന്ന കഥയെക്കുറിച്ചാണ് കാഫ്ക പറയുന്നത് )


No comments: