Thursday, December 23, 2010

റൂമി - മധുരിക്കുന്ന കരിമ്പിൻപാടം

File:Yun Shouping, Peonies.jpg

കരിമ്പിൻമധുരം മധുരിക്കുമോ
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?
ചന്ദ്രന്റെ ഭംഗിയ്ക്കു പിന്നിലൊരു ഭംഗിയുണ്ട്,
ചന്ദ്രനു പിറവി കൊടുത്തവന്റെ ഭംഗി.
കടലിന്റെ അറിവുകൾക്കു പിന്നിലൊരറിവുണ്ട്,
കണ്ണിൽപ്പെടാത്തൊരു ചക്രം പോലെ വെള്ളം തേവി
നമ്മെയൂട്ടുന്നതതു തന്നെ.
എള്ളിൽ നിന്നെണ്ണയെടുക്കുന്നൊരു വിദ്യയുണ്ട്,
നിങ്ങളുടെ കൺകുഴികളിൽ നിന്നു കാഴ്ചയെടുക്കുന്ന സൂത്രവുമുണ്ട്,
അതുമൊന്നോർത്തുനൊക്കൂ.
വിളമ്പിവച്ച വിരുന്നു പോലിതാ പുലരി പിറക്കുന്നു,
വിശന്നും വശം കെട്ടും അതിലേക്കു നാമോടുമ്പോൾ
അത്രയും വച്ചുണ്ടാക്കിയവനെ കാണാതിരിക്കരുതേ.
മൂന്നു കഴുതകളെയും തെളിച്ചു ഞെളിഞ്ഞു നടക്കുമ്പോൾ
പിരിച്ചുവെച്ച മീശയെപ്രതി ഗർവമരുതേ.
രത്നക്കല്ലുകളെയല്ല, രത്നവ്യാപാരിയെ സ്നേഹിക്കൂ.
പറഞ്ഞുപറഞ്ഞുകൂട്ടുകയാണു ഞാൻ.
കേൾവിയെ കാഴ്ചയാക്കുന്ന പ്രേയാൻ തന്നെ
ഇതിനൊരു തീർച്ചയും വരുത്തട്ടെ.


link to image