Sunday, December 5, 2010

റൂമി-ഭയത്തിന്റെ സാദ്ധ്യതകൾ

 


എള്ളിൽ നിന്നെണ്ണ പോരട്ടേയെന്നു വച്ചിട്ടല്ല
ചക്കാലന്റെ കാള തിരിയുന്നത്;
പുറത്തു വീഴുന്ന ചാട്ടയിൽ നിന്നോടിമാറുകയാണവൻ.

അതേ കാരണം കൊണ്ടുതന്നെ
വണ്ടിക്കാള നിങ്ങളുടെ ചരക്കെടുത്തു
നിങ്ങൾക്കു വേണ്ടിടത്തെത്തിക്കുന്നതും.

കച്ചവടക്കാർ പീടിക തുറന്നുവയ്ക്കുന്നതു
സുമനസ്സുകളുടെ കൊള്ളക്കൊടുക്കയ്ക്കുമല്ല.

നാം നോക്കുന്നതു വേദനയൊന്നു കുറയ്ക്കാൻ,
അങ്ങനെ വേണം ലോകം മുന്നോട്ടു നീങ്ങാൻ.

ദൈവമേർപ്പാടാക്കിയ കങ്കാണിയത്രേ ഭീതി;
അവന്റെ ചാട്ട പേടിച്ചിട്ടത്രേ പെട്ടകം പണിയ്ക്കു നാം കൂടുന്നതും.

ആത്മാവു തകർന്ന പ്രളയങ്ങളെത്ര കടന്നുപോയി,
അത്ര പെട്ടകങ്ങളും അത്ര നോഹമാരും.

തിരയടങ്ങിയ കടവുകളാണു ചില മനുഷ്യജീവികൾ,
അവിടെപ്പോയി നങ്കൂരമിടൂ.

വേറേ ചിലരുമുണ്ട് ചങ്ങാത്തം കാട്ടുന്നവർ,
നിങ്ങളെ നക്കിക്കൊല്ലുന്ന കഴുതകളാണവർ.

ദൂരെ നില്ക്കട്ടെയവർ;
അന്യർക്കോടിക്കയറാനുള്ള വീണമരമാകരുതു നിങ്ങൾ.

ഭീതിയത്രേ ചിലനേരം
നിങ്ങളെ സാന്നിദ്ധ്യത്തിലെത്തിക്കുന്നതും.


image courtesy International Mevlana Foundation


2 comments:

sandu said...

WAH!!!
ORO VARIYUM SUNDHARAM

Sreedevi said...

വായിക്കും തോറും കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ കാട്ടുന്ന കവിത