![]()
സൗന്ദര്യത്തിന്റെ പൂർണ്ണതയേതുപോലെ    
എന്നൊരാൾ ചോദിച്ചാൽ     
മുഖം പുറത്തിട്ടുകൊണ്ടു പറയൂ,     
ഇതു പോലെ.
രാത്രിയിലാകാശത്തിൽ    
ചന്ദ്രന്റെ ചാരുതയേതുപോലെ     
എന്നൊരാൾ സംശയിച്ചാൽ     
പുരപ്പുറത്തു കയറി വിളിച്ചുകൂവൂ,     
ഇതു പോലെ.
മാലാഖയുടെ ചിറകേതുപോലെ    
എന്നൊരാളാരാഞ്ഞാൽ     
ഒന്നു പുഞ്ചിരിക്കൂ.     
ദൈവത്തിനുമുണ്ടോ പരിമളമെന്നയാൾ ചോദിച്ചാൽ     
അയാളെ വലിച്ചടുപ്പിയ്ക്കൂ,     
മുഖത്തോടു മുഖം ചേർക്കൂ,     
ഇതു പോലെ.
യേശുദേവൻ മരിച്ചവരെ ഉയിർപ്പിച്ചതെങ്ങെനെ    
എന്നൊരാൾ ചോദിച്ചാൽ     
ഒരക്ഷരവും മിണ്ടരുത്-     
അയാളുടെ കവിളത്തൊന്നു മൃദുവായി ചുംബിക്കൂ,     
ഇതു പോലെ.
പ്രണയത്തിനു ബലിയാവുന്നതിന്റെ രഹസ്യമെന്ത്    
എന്നൊരാൾ ചോദിച്ചാൽ     
കണ്ണും പൂട്ടി നെഞ്ചു തുറന്നു കാട്ടൂ,     
ഇതു പോലെ.
എത്രയ്ക്കുണ്ടെന്റെ കിളരമെന്നൊരാൾ ചോദിച്ചാൽ    
നെറ്റിയിലെ ചുളിവുകൾക്കുള്ളകലമളന്നു കാണിക്കൂ,     
ഇതു പോലെ.
ആത്മാവൊരുടൽ വിട്ടുപോകും,    
മറ്റൊന്നിൽ ചെന്നുകേറും,     
അതിൽ തർക്കിക്കാനൊരാൾ നിന്നാൽ     
എന്റെ വീട്ടിൽ വന്നു കയറി വാതിലടയ്ക്കൂ,     
ഇതു പോലെ.
പ്രണയികൾ വിലപിക്കുമ്പോൾ    
അവർ പറയുന്നതു നമ്മുടെ കഥ,     
ദൈവമതു കേൾക്കുകയും ചെയ്യുന്നു,     
ഇതു പോലെ.
ആനന്ദങ്ങളുടെ കലവറ ഞാൻ,    
ആത്മനിരാസത്തിന്റെ വേദന ഞാൻ.     
എന്നെക്കാണാൻ മണ്ണിലേക്കു കണ്ണു താഴ്ത്തൂ,     
പിന്നെ മാനത്തേക്കു നോക്കൂ,     
ഇതു പോലെ.
ഇളംകാറ്റു മാത്രമറിയുന്നു    
സംഗമത്തിന്റെ രഹസ്യങ്ങൾ.     
ഹൃദയങ്ങളിലതു മന്ത്രിക്കുമ്പോൾ കാതോർക്കൂ,     
ഇതു പോലെ.
സേവകൻ യജമാനനാകുന്നതെങ്ങനെ    
എന്നൊരാൾ ചോദിച്ചാൽ     
കൈയിലൊരു വിളക്കു കൊളുത്തിപ്പിടിയ്ക്കൂ,     
ഇതു പോലെ.
ജോസഫിന്റെ പരിമളം   
കുരുടനു കാഴ്ച കൊടുത്തതെങ്ങനെയെന്നു ഞാൻ ചോദിക്കുമ്പോൾ    
നീ വീശിയ കാറ്റിലെന്റെ കണ്ണിലെ കരടു പോകുന്നു,    
ഇതു പോലെ.
നമ്മുടെ ഹൃദയം പ്രണയം കൊണ്ടു നിറയ്ക്കാൻ    
സന്മനസ്സു കാട്ടിയെന്നുവരാം ഷംസ്.     
ഒരു പുരികമൊന്നുയർത്തി     
നമുക്കു നേരെയൊരു കടാക്ഷമെയ്തുവെന്നുവരാമവൻ,     
ഇതു പോലെ. 
1 comment:
valare nannayittundu.... aashamsakal....
Post a Comment