Wednesday, December 29, 2010

നെരൂദ - തട്ടിയെറിഞ്ഞ പുതപ്പുകളും തൂവലുകളും പോലെ...

File:Claude Monet, Impression, soleil levant, 1872.jpg


തട്ടിയെറിഞ്ഞ പുതപ്പുകളും തൂവലുകളും പോലെ തകിടം മറിഞ്ഞ നേരുകളുമായി
ദിശയറ്റു പുതിയൊരു ദിവസം പിറക്കുന്ന പുലരിയിൽ
ഒരു കൊതുമ്പുവള്ളം പോലെ വീടൊഴുകിയലയുന്നു
ചിട്ടയുടെയും സ്വപ്നത്തിന്റെയും ചക്രവാളങ്ങൾക്കിടയിലൂടെ.

നടന്ന പാതയിലൂടേന്തിവലിഞ്ഞു നടന്നാൽ മതി സർവ്വതിനും:
അവശിഷ്ടങ്ങൾ, ഊറ്റം ചോർന്ന ശിഷ്യർ, കനലു കെട്ട പൈതൃകങ്ങൾ.
അച്ചുകൾ ചതഞ്ഞതൊളിപ്പിക്കുകയാണു പത്രങ്ങൾ;
ഇന്നലെയുമായിട്ടടിഞ്ഞുകിടന്നാൽ മതിയെന്നാണു വീഞ്ഞിനും.

ചിട്ടകൾക്കുടമസ്ഥയായ നീയോ, തേനീച്ച പോലെ പറപറക്കുന്നു നീ,
ഇരുട്ടു കൈയടക്കിയ ദേശങ്ങൾ കണ്ടെടുക്കുന്നു നീ,
നിന്റെയൂർജ്ജത്തിന്റെ വെണ്മ കൊണ്ടു വെളിച്ചത്തെ ജയിക്കുന്നു നീ.

പുതിയൊരു തെളിമ പടുക്കുന്നു നീ,
ജീവന്റെ കാറ്റിനെയനുസരിക്കുന്നു സകലതും:
ചിട്ട സ്ഥാപിച്ചെടുക്കുന്നു തന്റെയപ്പത്തെ, തന്റെ മാടപ്രാവിനെ.


നൂറു പ്രണയഗീതകങ്ങൾ – 32

ചിത്രം- ക്ലോദ് മോനെ –1872 -വിക്കിമീഡിയ


No comments: