Friday, December 31, 2010

നെരൂദ - സാഹിത്യത്തിന്റെ വാളലകുകൾക്കിടയിലൂടെ...


സാഹിത്യത്തിന്റെ ഉരുക്കുവാളുകൾക്കിടയിലൂടെ ഞാൻ കടന്നുപോയി
പരദേശിയായൊരു നാവികനെപ്പോലെ;
ഈ തെരുവുകളയാൾക്കറിയില്ല,
അയാൾ പാടുന്നതോ മറ്റൊന്നുമറിയാത്തതിനാലും.

ദുരിതത്തിന്റെ തുരുത്തിൽ നിന്നു ഞാൻ കൊണ്ടുവന്നിരുന്നു,
കൊടുങ്കാറ്റുകൾ തട്ടിയെറിഞ്ഞ ഹാർമോണിയങ്ങൾ,
പരുക്കൻ മഴയും പ്രകൃതിയുടെ വിളംബതാളവും:
എന്റെ കിരാതഹൃദയത്തെ മെനഞ്ഞെടുത്തവ.

നടന്നു തഴമ്പിച്ച കാൽമടമ്പുകളിൽ
സാഹിത്യത്തിന്റെ തേറ്റകൾ വന്നു കടിക്കുമ്പോൾ
അതറിയാതെ കാറ്റിനൊത്തീണം മൂളി ഞാൻ കടന്നുപോകുന്നു,

എന്റെ യൗവനത്തിലെ മഴ കഴുകിയ പണ്ടകശാലകളിലേക്ക്,
അവർണ്ണനീയമായ തെക്കൻ നാടുകളിലെ തണുത്ത കാടുകളിലേക്ക്;
എന്റെ ജീവിതം നിന്റെ പരിമളം കൊണ്ടു നിറഞ്ഞതുമവിടെ.


1 comment:

Kalavallabhan said...

പുതുവത്സരാശംസകൾ