Saturday, December 4, 2010

റുമി-ഉണ്ടെന്നുമില്ലെന്നുമല്ല

File:Niko Pirosmani. Lion and Sun. Oil on oilcloth. State Art Museum of Georgia, Tbilisi, Georgia.jpg


ഉണ്ടെന്നുമില്ലെന്നുമല്ല


വരാനുള്ളൊരു പ്രളയത്തിൽ
നീന്തിത്തുടിക്കുകയാണു ഞാൻ.

പണിതിട്ടില്ലാത്ത കൽത്തുറുങ്കിൽ
ബന്ധനസ്ഥനാണു ഞാൻ.

ഒരു ഭാവിച്ചതുരംഗത്തിൽ
അടിയറവിന്നേ പറഞ്ഞു ഞാൻ.

ഇനിയും നുകരാത്ത നിന്നെ മോന്തി
തല നീരാതെയായി ഞാൻ.

എന്നോ പട നടന്ന പടനിലത്തിൽ
പണ്ടേ ജീവൻ വെടിഞ്ഞു ഞാൻ.

എനിക്കു പിടിയില്ല ചിന്തയും യാഥാർത്ഥ്യവും,
അവയുടെ വേർതിരിവും.

നിഴൽ പോലെ ഞാനില്ല,
ഇല്ലാതെയുമില്ല.



പൂർണ്ണതയുടെ വറവുചട്ടി

ജീവിതങ്ങളുടെ ദാതാവേ,
യുക്തിയിൽ നിന്നെന്നെ മോചിപ്പിക്കൂ!
ശൂന്യതയിൽ നിന്നു ശൂന്യതയിലേക്കതു
പാറിപ്പാറി നടക്കട്ടെ.
എന്റെ തലയോടുടച്ചെടുക്കൂ,
അതിലുന്മാദത്തിന്റെ മദിര പകരൂ.
നിന്നെപ്പോലുന്മാദിയാവട്ടെ ഞാൻ;
നിന്നാലുന്മത്തൻ, ജീവിതത്താലുന്മത്തൻ.
സ്വസ്ഥബുദ്ധിയുടെ മാമൂലിനും മാന്യതയ്ക്കുമപ്പുറം
അറിവുകളുടെ നടപ്പുദീനത്തിനുമപ്പുറം
ഒരു മണൽനിലമുണ്ടല്ലോ
വെളുവെളെക്കത്തുന്നതായി.
ആ വെളിച്ചത്തിന്റെ കണങ്ങളിൽ പമ്പരം കറങ്ങുന്നുമുണ്ടല്ലോ
നിന്റെയവധൂതസൂര്യൻ.
അവിടെയ്ക്കെന്നെ വലിച്ചെറിയൂ,
പരിപൂർണ്ണതയിൽക്കിടന്നു പൊരിയട്ടെ ഞാൻ!


മാന്യബുദ്ധി, പ്രണയബുദ്ധി


മാന്യന്മാർക്കറിയില്ല
കുടിയന്മാരുടെ ഉള്ളിരിപ്പുകൾ.
അതിനാൽ പ്രണയത്താൽ സ്ഥിരബുദ്ധി പോയവൻ
ഇനിയെന്തു ചെയ്യുമെന്നു ഗണിച്ചെടുക്കാൻ
മിനക്കെടുകയും വേണ്ട നാം.



ഹൃദയത്തിളക്കം

എഴുതിവച്ചതിൽ നിന്നല്ല,
പറഞ്ഞുകേട്ടതിൽ നിന്നല്ല,
ആത്മാവിനാത്മാവിൽ നിന്നത്രേ
പൊരുളുകൾ പകർന്നുകിട്ടുന്നു.
മനസ്സിന്റെ മൗനത്തിൽ നിന്നാ-
ണറിവിന്റെയുറവയൂറുന്നതെങ്കിൽ
അതൊന്നുതന്നെ നെഞ്ചു തിളക്കുന്നതും.


link to image


3 comments:

Sabu M H said...

This comment has been removed by the author.

Sabu M H said...

ഏത് ഏറ്റവും മികച്ചതെന്ന് പറയാൻ കഴില്ല.

അതി മനോഹരം!
ആദ്യത്തെ രണ്ടെണ്ണം അസാധാരണം! അതിശയിച്ചു പോയി.

Sreedevi said...

ആത്മാവിനാത്മാവിൽ നിന്നത്രേ
പൊരുളുകൾ പകർന്നുകിട്ടുന്നു.
മനസ്സിന്റെ മൗനത്തിൽ നിന്നാ-
ണറിവിന്റെയുറവയൂറുന്നതെങ്കിൽ
അതൊന്നുതന്നെ നെഞ്ചു തിളക്കുന്നതും

മനോഹരം