![]()
ആത്മാവുകൾക്കാത്മാവ്, ജീവന്റെ ജീവൻ- അതു തന്നെ നീ.   
ദൃശ്യവും അദൃശ്യവും, ചരവും അചരവും-അതു തന്നെ നീ.    
അന്ത്യമില്ലാത്തതാണു രാജധാനിയിലേക്കുള്ള വഴി;    
തലയും കാലുമില്ലാതവിടെയ്ക്കു പൊയ്ക്കോളൂ,    
അവിടെയെത്തിക്കഴിഞ്ഞിരിക്കും നീ.    
നീ മറ്റെന്താകാൻ?-അതു തന്നെ നീ.    
*
ആകാശത്തു കണ്ടു ഞാൻ നിന്റെ കണ്ണുകൾ,   
നിന്റെ കണ്ണുകളിൽ ആകാശവും.    
എന്തിനു തേടണം ഞാന്‍ മറ്റൊരു സൂര്യനെ,    
മറ്റൊരു ചന്ദ്രനെ?-    
ഇക്കണ്ടതു മതിയെനിക്കെന്നേക്കുമായി.    
*
മൗനത്തിൽ നിന്നു വാക്കുകളുറവയെടുക്കുന്നൊരിടമുണ്ട്,   
ഹൃദയത്തിന്റെ മന്ത്രണങ്ങളുയരുന്നൊരിടമുണ്ട്.    
വാക്കുകൾ നിന്റെ സൗന്ദര്യം കീർത്തിക്കുന്നൊരിടമുണ്ട്,    
ഓരോ നിശ്വാസവുമെന്റെയാത്മാവിൽ    
നിന്റെ വിഗ്രഹം കൊത്തുന്നൊരിടമുണ്ട്.    
*
പഞ്ചാരച്ചുമടും പേറിപ്പോകുന്ന   
ഒട്ടകക്കൂട്ടത്തെക്കണ്ടുവോ?    
അവന്റെ കണ്ണുകളിലുണ്ടത്രയും മാധുര്യം.    
എന്നാലവന്റെ കണ്ണുകളിലേക്കു നോക്കരുതേ-    
സ്വന്തം കണ്ണുകൾ കളയാൻ തയാറല്ല നിങ്ങളെങ്കിൽ.    
*
കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു   
പിന്തിരിയേണ്ട;    
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും    
തിരയേണ്ട.    
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ    
നിങ്ങൾ?    
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-    
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ    
നിങ്ങൾ?    
*
ഈ ലോകവുമായിട്ടൊരു ബന്ധവുമെനിക്കു വേണ്ട,   
പരലോകവുമായിട്ടൊരു ബന്ധവുമെനിക്കു വേണ്ട,    
എന്നിട്ടും പിന്തിരിയാത്തതെന്താണു ഞാൻ?    
അത്ഭുതങ്ങളൊരുകോടിയുള്ളടങ്ങുന്നുണ്ടെന്റെയുള്ളിൽ.    
അത്ര കണ്ടിട്ടും മുഴുഭ്രാന്തനാവുന്നില്ല ഞാനെങ്കിൽ    
അതിൽ നിന്നെന്നെത്തടുക്കുന്നതേതു ഭ്രാന്ത്?    
*
മുന്നിലല്ല നാം, പിന്നിലാണു നാം.   
മുകളിലല്ല നാം, താഴെയാണു നാം...    
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ    
നാമെവിടെപ്പോകുമെന്നറിയില്ല നാം.    
*
കാബായിലെ കല്ലിന്റെ കാര്യമെന്നോടു പറയേണ്ട,   
ഞാൻ നെറ്റി മുട്ടിക്കുമിടം തന്നെയെനിക്കു കാബാ.    
ഇന്ന ദിക്കു നോക്കണമെന്നുമെന്നോടു പറയേണ്ട,    
ആറു ദിക്കും നോക്കുന്നതവനെത്തന്നെ.    
പൂങ്കാവുകൾ, തീനാളങ്ങൾ, വാനമ്പാടികൾ,    
ദർവീശുകളുടെ നൃത്തം, ചങ്ങാത്തവും-    
ഒക്കെ വലിച്ചെറിയുക,    
അവന്റെ പ്രണയത്തിൽ വലിച്ചെറിയുക    
നിങ്ങളെത്തന്നെ.    
*
ശോകം കൊണ്ടു മഞ്ഞിച്ചതാണെന്റെ ഹൃദയം   
-എന്തു കൊണ്ടെന്നോടു ചോദിക്കേണ്ട.    
മാതളക്കുരു പോലെ പൊഴിയുകയാണെന്റെ കണ്ണീർ    
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.    
എന്റെ വീട്ടിൽ നടക്കുന്നതൊക്കെ ആരറിയുന്നു?    
എന്റെ വാതിൽപ്പടിയിൽ വീണുകിടക്കുന്നു ചോരത്തുള്ളികൾ    
-എന്തുകൊണ്ടെന്നെന്നോടു ചോദിക്കേണ്ട.    
*
ജീവൻ തേടി ലോകം മുഴുവൻ നിങ്ങളലഞ്ഞു,   
സ്വന്തം ഹൃദയത്തിനുള്ളിൽക്കിടന്നു നിങ്ങൾ മരിക്കും;    
പുണരുന്ന കൈകളുടെ പ്രണയത്തിൽ നിങ്ങൾ പിറന്നു,    
ആരോരുമില്ലാതെ നിങ്ങൾ മരിക്കും.    
നീർത്തടത്തിനരികത്തു നിങ്ങൾ വീണുകിടക്കും,    
ദാഹിച്ചു പൊരിഞ്ഞു നിങ്ങളുറക്കമാവും.    
നിധിയുടെ പേടകത്തിനു മേൽ നിങ്ങളിരിക്കും,    
ഒരു ചില്ലിയില്ലാതെ നിങ്ങൾ മരിക്കും.    
*
നിങ്ങളിവിടെയെത്തിയിട്ടെത്ര നാളായി?   
എന്നിട്ടെത്രവേഗം നിങ്ങൾ ജീവിതവുമായി ചങ്ങാത്തമായി!    
മരണത്തെക്കുറിച്ചൊന്നു മിണ്ടാൻ പോലും    
എനിക്കൊരിട നിങ്ങൾ തരുന്നതുമില്ല.    
വീട്ടിലേക്കുള്ള പോക്കായിരുന്നു നിങ്ങൾ,    
പാതിവഴിയെത്തിയതും,    
നിങ്ങളുടെ കഴുത കിടന്നുറക്കവുമായി.    
*
ചില്ലയിൽ നിന്നു ചില്ലയിലേക്കു ചാടുന്ന   
കുരുവിയെപ്പോലാകരുതേ;    
അവിടെയുമിവിടെയും നിങ്ങൾ പ്രണയത്തെത്തിരയുമ്പോൾ    
ഉള്ളിൽ ഞാൻ കൊളുത്തിയ കനൽ കെട്ടുപോകും.    
*
ശുദ്ധസത്തയുടെ വേദവാക്യം-അതു തന്നെ നീ.   
തിരുമുഖത്തിന്റെ പ്രതിഫലനം-അതു തന്നെ നീ.    
നിനക്കു പുറത്തൊന്നുമില്ല,    
ഉള്ളിലേക്കു നോക്കൂ,    
അവിടെയുണ്ട് നിനക്കു വേണ്ടതൊക്കെ- അതു തന്നെ നീ.    
Image from wikimedia
3 comments:
നന്നായിരിക്കുന്നു...
അങ്ങയുടെ പരിഭാഷകള്‍ വളരെ നല്ലതാണ്... ഇത് എനിക്ക് ഒരുപാടിഷ്ടമായി നന്ദി
റൂമി - തത്വമസി
വായിക്കാൻ കിട്ടിയതിൽ സന്തോഷം
Post a Comment