Thursday, December 2, 2010

റൂമി-വിട്ടുപോരുക

റൂമി-വിട്ടുപോരുക


വിട്ടുപോരുക, സാവധാനം-
ഞാൻ പറഞ്ഞതിനൊക്കെ സാരം
ഇത്രമാത്രം.

ചോര കുടിച്ചുവളർന്ന ഭ്രൂണമായിരുന്നു
നിങ്ങളൊരുകാലം;
പിന്നെ നിങ്ങൾ പാലു കുടിയ്ക്കുന്ന ശിശുവായി,
അപ്പം ചവച്ചുതിന്നുന്ന കുട്ടിയായി,
സത്യാന്വേഷകനായി,
അതിലുമദൃശ്യമായ മൃഗങ്ങളെ നായാടാനും പോയി.


ഭ്രൂണത്തോടു സംഭാഷണം ചെയ്യുന്നതൊന്നോർത്തുനോക്കൂ.
നിങ്ങൾ പറയുകയാണ്‌,
‘എത്ര വിപുലമാണ്‌, സങ്കീർണ്ണമാണു പുറത്തെ ലോകം,
ഗോതമ്പുപാടങ്ങളുണ്ടവിടെ,
മലമ്പാതകളുണ്ടവിടെ,
പൂത്ത തോപ്പുകളുണ്ടവിടെ.
രാത്രിയിൽ കോടികളായ താരാപഥങ്ങൾ,
പകൽ കല്യാണവിരുന്നിൽ നൃത്തം ചെയ്യുന്നവരുടെ
മോഹനസൗന്ദര്യവും.’

കണ്ണും പൂട്ടി, ഇരുട്ടത്തടച്ചിരിക്കുന്നതെന്തിനെന്ന്
നിങ്ങൾ ഭ്രൂണത്തോടു ചോദിക്കുന്നു.
അതിന്റെ മറുപടി കേൾക്കു.
മറ്റൊരു ലോകമില്ലെന്നേ.
ഞാനനുഭവിച്ചതേ എനിക്കറിയൂ.
നിങ്ങൾക്കു മതിഭ്രമമാവണം.


2 comments:

രാമൊഴി said...

നന്നായിട്ടുണ്ട്..

moideen angadimugar said...

‘എത്ര വിപുലമാണ്‌, സങ്കീർണ്ണമാണു പുറത്തെ ലോകം,