Sunday, December 5, 2010

വാസ്കോ പോപ്പാ -കത്തുന്ന കൈകള്‍

 


ഉള്ളിന്റെയുള്ളിൽ


ഇതാ നിന്റെ ചുണ്ടുകൾ
നിന്റെ മുഖത്തു ഞാനതു
തിരിയെ കൊണ്ടുവയ്ക്കുന്നു

ഇതാ എന്റെ നിലാവെളിച്ചം
നിന്റെ ചുമലിൽ നിന്നു
ഞാനതിറക്കിവയ്ക്കുന്നു

നമ്മുടെ സമാഗമത്തിന്റെ
ദുർഗ്ഗമമായ കാട്ടിൽ
നാമന്യോന്യം കാണാതെപോകുന്നു

എന്റെ കൈകളിൽ
നിന്റെ തൊണ്ടമുഴ
ഉദിച്ചസ്തമിക്കുന്നു

നിന്റെ കണ്ഠത്തിൽ
എന്റെ പ്രചണ്ഠനക്ഷത്രങ്ങൾ
ആളിയണയുന്നു

നാമന്യോന്യം കണ്ടെത്തുന്നു
നമ്മൂടെയുള്ളിന്റെയുള്ളിലെ
സുവർണ്ണമായ പീഠഭൂമിയിൽ


റോസാപ്പൂമോഷ്ടാക്കൾ


ഒരാൾ ഒരു റോസാച്ചെടിയാവട്ടെ
ചിലർ കാറ്റിന്റെ പുത്രിമാരാവട്ടെ
ചിലർ റോസാപ്പൂമോഷ്ടാക്കളുമാവട്ടെ

റോസാപ്പൂമോഷ്ടാക്കൾ  പതുങ്ങിയെത്തുന്നു
ഒരാൾ ഒരു റോസാപ്പൂ മോഷ്ടിക്കുന്നു
തന്റെ നെഞ്ചിലതൊളിപ്പിക്കുന്നു

കാറ്റിന്റെ പുത്രിമാർ പ്രവേശിക്കുന്നു
ചെടിയുടെ സൗന്ദര്യം കവർന്നതു കണ്ണിൽപ്പെടുന്നു
റോസാപ്പൂമോഷ്ടാക്കളുടെ പിന്നാലെയോടുന്നു

അവരുടെ നെഞ്ചുകൾ ഒന്നൊന്നായി കീറിനോക്കുന്നു
ചിലതിൽ അവർ ഹൃദയങ്ങൾ കാണുന്നുണ്ട്
ചിലതിൽ, ദൈവമേ, യാതൊന്നുമില്ല

അവർ നെഞ്ചുകൾ തുറന്നുതുറന്നു നോക്കുന്നു
ഒടുവിൽ ഒരു ഹൃദയം തുറന്നുനോക്കുമ്പോൾ
അതിലുണ്ട് മോഷണം പോയ റോസാപ്പൂവും


കത്തുന്ന കൈകൾ


കത്തുന്ന രണ്ടു കൈകൾ
ആകാശത്തിന്റെ കയത്തിൽ മുങ്ങിത്താഴുന്നു

തങ്ങളെ ചുറ്റി കണ്ണു ചിമ്മിയും
കുരിശും വരച്ചുനില്ക്കുന്ന നക്ഷത്രത്തെ
കയറിപ്പിടിക്കുന്നുപോലുമില്ലവ

വിരലുകൾ കൊണ്ടെന്തോ പറയുന്നുണ്ടവ
എരിയുന്ന വിരലുകളുടെ ഭാഷ
ആർക്കറിയാൻ

അവ ഭക്തിയോടെ കൈപ്പടങ്ങൾ തമ്മിൽ ചേർത്തുപിടിയ്ക്കുന്നു
അതു സൂചിപ്പിക്കുന്നതൊരു മേല്ക്കൂരയെ

എരിഞ്ഞുവീണപ്പോൾ തങ്ങളിറങ്ങിപ്പോന്ന
പഴയ വീടിനെക്കുറിച്ചാണോ അവ പറയുന്നത്
ഇനിയഥവാ പണിയാമെന്നാലോചനയിൽ മാത്രമുള്ള
പുതിയ വീടിനെക്കുറിച്ചോ