Sunday, December 26, 2010

നെരൂദ - ജന്തുജാലം


Bagoly 2 vonallal.png

കിളികളോടു സംസാരിക്കാനെനിക്കായെങ്കിൽ,
നത്തയ്ക്കകളോടും കുഞ്ഞുഗൗളികളോടും
കരിങ്കാട്ടിലെ കുറുനരികളോടും
അനുകരണീയരായ പെൻഗ്വിനുകളോടും
മിണ്ടിപ്പറയാനെനിക്കു കഴിഞ്ഞെങ്കിൽ;
ചെമ്മരിയാടുകളും അലസരായ അരുമനായ്ക്കളും
വണ്ടിക്കുതിരകളും എന്നെ മനസ്സിലാക്കിയിരുന്നുവെങ്കിൽ;
പൂച്ചകളുമായി സംവാദത്തിലേർപ്പെടാനെനിക്കായെങ്കിൽ,
പിടക്കോഴികൾ എനിക്കു കാതു തന്നിരുന്നുവെങ്കിൽ!

തറവാടിമൃഗങ്ങളോടു സംസാരിക്കാൻ
ആഗ്രഹം തോന്നിയിട്ടേയില്ലെനിക്ക്;
കടന്നലുകളുടെയും പന്തയക്കുതിരകളുടെയും
മനസ്സിലിരുപ്പറിയാൻ കൗതുകം തോന്നിയിട്ടുമില്ലെനിക്ക്.
പറന്നു പ്രശ്നങ്ങൾ പരിഹരിക്കട്ടെയവർ,
മത്സരിച്ചോടി പതക്കങ്ങൾ നേടട്ടെയവർ!
എനിക്കിഷ്ടം ഈച്ചകളോടു സംസാരിക്കാൻ,
പെറ്റധികനാളാവാത്ത പെൺപട്ടിയോടു സംസാരിക്കാൻ,
പാമ്പുകളോടു ചർച്ചയ്ക്കു നില്ക്കാൻ.

Page 21b illustration in English Fairy Tales.png

രാത്രിചാരികളായ നായ്ക്കളെ
പിന്തുടർന്നു പോയിട്ടുണ്ടു ഞാൻ,
എവിടെയ്ക്കുമല്ലാതെ,
വല്ലാതെ തിരക്കു പിടിച്ചും, യാതൊന്നും മിണ്ടാതെയും
പാഞ്ഞുപോകുന്ന മുഷിഞ്ഞ സഞ്ചാരികൾ.
മണിക്കൂറുകൾ അവയുടെ പിന്നാലെ പോയിട്ടുണ്ടു ഞാൻ.
അവർക്കെന്നെ വിശ്വാസം വന്നില്ല,
ഹാ, മൂഢബുദ്ധികളായ പാവം നായ്ക്കൾ,
അവർ പാഴാക്കീ
തങ്ങളുടെ ദുഃഖങ്ങൾ പങ്കു വയ്ക്കാൻ,
ശോകവും വാലും വീശി
പ്രേതത്തെരുവുകളിലൂടെ പാഞ്ഞുപോകാനുള്ള ഒരവസരം.

Conejo.JPG

അതികാമികളായ മുയലുകളുടെ കാര്യത്തിൽ
എന്നും തത്പരനായിരുന്നു ഞാൻ.
അവരുടെ കാമക്കാതുകളിൽ പുന്നാരങ്ങളോതി
ഇങ്ങനെയവരെ ഉത്തേജിതരാക്കുന്നതാരോ?
അവസാനമില്ലാത്തതാണവരുടെ സൃഷ്ടികർമ്മം,
അവർക്കു കേൾക്കേണ്ട വിശുദ്ധഫ്രാൻസിസിന്റെ ഉപദേശങ്ങളും,
അസംബന്ധങ്ങൾ കേട്ടുനില്ക്കാൻ നേരവുമില്ലവർക്ക്.
അക്ഷയമായ രതിമൂർച്ചയോടെ
കയറുകയും ഇറങ്ങുകയും ചെയ്യുകയാണവൻ.
മുയലിനോടൊന്നു സംസാരിക്കാൻ എനിക്കിഷ്ടം,
അവന്റെ പലായനശീലവും എനിക്കു ഹിതം.

Amarinus lacustris.png

അരസികന്മാരായ പ്രകൃതിശാസ്ത്രജ്ഞന്മാരുടെ പിടിയില്പ്പെട്ടു
ജന്മം തുലയ്ക്കുകയാണു ചിലന്തികൾ.
ഈച്ചക്കണ്ണുകളും വച്ചു മണ്ടൻപുസ്തകങ്ങളിലെഴുതിവിടുകയാണവർ
അവയെക്കുറിച്ചില്ലാവചനങ്ങൾ:
ആർത്തിക്കാരാണ്‌, കാമാർത്തരാണ്‌,
അവിശ്വസ്ഥരാണ്‌, വിഷയാസക്തരാണവയെന്ന്.
ആരോപിക്കുന്നവർക്കു ചേർന്ന ചിത്രം തന്നേയിതെന്നാ-
ണെന്റെയൊരു തോന്നലും.
ചിലന്തിയൊരു പെരുന്തച്ചൻ,
ദിവ്യനായ ഘടികാരവിദഗ്ധൻ.
പൂച്ചിയെപ്പോലവയെക്കരുതുന്നവർ
വെറും മൂഢബുദ്ധികൾ.
ചിലന്തിയുമായിട്ടൊന്നു സംസാരിക്കണമെന്നുണ്ടെനിക്ക്,
അവളെനിക്കൊരു നക്ഷത്രം നെയ്തുതന്നാൽ നന്നായെന്നുമുണ്ടെനിക്ക്.

CtenecephalusCanis.jpg

ചെള്ളുകളുടെ മേൽ ബഹുകൗതുകമുണ്ടെനിക്ക്,
എത്രനേരവുമവരെന്നെക്കടിച്ചോട്ടെ.
അവർ പരിപൂർണ്ണർ, പുരാതനർ, സംസ്കൃതക്കാർ,
ഒഴികഴിവുകളനുവദിക്കാത്ത യന്ത്രങ്ങൾ.
അവർ കടിക്കുന്നതു തിന്നാനല്ല,
അവർ കടിക്കുന്നതു ചാടാനത്രേ.
ആകാശമണ്ഡലത്തിലെ നർത്തകർ,
സൂക്ഷ്മവും മൃദുലവുമായൊരു സർക്കസ്സിലെ
അതിലോലരായ കസർത്തുകാർ.
എന്റെ തൊലി മേൽ കുതികൊള്ളട്ടെയവർ,
സ്വന്തം വികാരങ്ങൾക്കു വെളിവു നല്കട്ടെയവർ,
എന്റെ ചോര കുടിച്ചു മദിക്കട്ടെയവർ,
എന്നാലുമെനിക്കവരെയൊന്നു പരിചയപ്പെടണം,
എനിക്കവരെയൊന്നടുത്തറിയണം,
ആശ്രയിക്കാവുന്നതെന്തെന്നുമെനിക്കറിയണം.

Donkey (PSF).png

അയവിറക്കുന്ന വർഗ്ഗവുമായിട്ടടുത്തിട്ടില്ല ഞാനിതേവരെ,
ആ സ്വഭാവമെനിക്കുണ്ടെങ്കില്പ്പോലും.
അവർക്കെന്നെ മനസ്സില്ലാവാത്തതെന്തെന്നെനിക്കു മനസ്സിലാവുന്നുമില്ല.
പശുക്കളോടും കാളകളോടും
ഇക്കാര്യമെനിക്കൊന്നു ചർച്ച ചെയ്യണം;
നിഗൂഢവികാരങ്ങൾ പോലെ ഉള്ളിലടങ്ങിയ
ഉദരവിഷയങ്ങൾ എനിക്കറിയണം.

Cochon.svg

സൂര്യോദയത്തെക്കുറിച്ചു
പന്നികളുടെ മനസ്സിലിരുപ്പെന്താവാം?
ഉദയഗീതങ്ങൾ ചൊല്ലുന്നില്ലവർ,
അരുണനിറത്തിൽ കൂറ്റനായ ദേഹങ്ങളിൽ
കനത്ത കൊച്ചുകാലുകളിൽ
താങ്ങിനിർത്തുകയാണവർ ഉദയത്തെ.

ഉദയത്തെ താങ്ങുന്നതു പന്നികൾ.

കിളികൾ രാത്രിയെ തിന്നുതീർക്കുകയും.

പ്രഭാതത്തിൽ ലോകം വിജനമാവുന്നു:
ചിലന്തികളും മനുഷ്യരും നായ്ക്കളും കാറ്റും ഉറങ്ങുമ്പോൾ
പന്നികൾ അമറുന്നു, പ്രഭാതം പൊട്ടിവിടരുന്നു.

എനിക്കു പന്നികളോടു സംസാരിക്കണം.

Bagou.jpg

മധുരഭാഷികളായ, സംഗീതക്കാരായ, തൊണ്ട കാറിയ തവളകൾ!
ഒരുനാളെയ്ക്കെങ്കിലും ഒരു തവളയുടെ ജന്മമെനിക്കു വേണം.
എനിക്കിഷ്ടമാണു ചിറകളെ,
പട്ടു പോലെ മിനുത്ത ഇലകളെ,
തവളകൾ ആകാശത്തിനു നാഥന്മാരാവുന്ന
പച്ചച്ചീരകളുടെ ലോകത്തെ.

തവളകളുടെ പ്രണയഗാനം
എന്റെ സ്വപ്ങ്ങളിൽ കടന്നുവരുന്നു,
പുളയുന്ന വല്ലി പോലെ പടർന്നുകേറുന്നു
എന്റെ ബാല്യത്തിന്റെ വരാന്തകളിൽ,
എന്റെ ബന്ധുക്കാരിയുടെ മാറിൽ,
തെക്കൻനാട്ടിലെ കറുത്ത രാത്രികളിൽ വിടരുന്ന
ആകാശമുല്ലകളിൽ.
തവളകളുടെ കാറിയ ശൈലി
ഇനിയുമെനിക്കു പഠിഞ്ഞിട്ടെല്ലെന്നാണെന്റെ തോന്നൽ.

അങ്ങനെയാണു സംഗതിയെങ്കിൽ
ഞാനെങ്ങനെ പിന്നെ കവിയായി?
എനിക്കറിയുമോ
രാത്രിയുടെ ബഹുലമായ ഭൂമിശാസ്ത്രം?

പാഞ്ഞുപോകുന്ന,
മൗനം പൂണ്ടിരിക്കുന്ന ഈ ലോകത്ത്
എനിക്കു വേണമിനിയും സമ്പർക്കങ്ങൾ,
അന്യഭാഷകൾ, അന്യസംജ്ഞകൾ.
ഈ ലോകത്തെ എനിക്കറിയണം.

കൗശലക്കാരായ കുത്തകക്കാരുടെ,
സിദ്ധാന്തക്കാരായ സ്ത്രീകളുടെ
ദുഷ്ടാഖ്യാനങ്ങൾ മതി സകലർക്കും.
പലതിനോടുമെനിക്കു സംസാരിക്കണം,
തേടിവന്നതറിയാതെ,
ഈ വിഷയം ചുഴിഞ്ഞുനോക്കാതെ
ഈ ഗ്രഹം വിട്ടുപോവുകയുമില്ല ഞാൻ.
മനുഷ്യരെക്കൊണ്ടു തൃപ്തനല്ല ഞാൻ,
അതിനുമപ്പുറമെനിക്കു പോകണം,
അതിനുമുള്ളിലേക്കെനിക്കു പോകണം.

അതിനാൽ മാന്യരേ,
ഞാനൊരു കുതിരയുമായി സംഭാഷണത്തിലേർപ്പെടാൻ പോകുന്നു.
കവയിത്രി എന്നോടു പൊറുക്കട്ടെ,
പണ്ഡിതപ്രമുഖനും ക്ഷമിക്കട്ടെ,
ഒരാഴചയ്ക്കുള്ള വേലയുണ്ടെനിക്ക്,
അത്രയും വർത്തമാനങ്ങളുടെ കലപിലയ്ക്കു
കാതുകൊടുക്കാനുണ്ടെനിക്ക്.

ആ പൂച്ചയുടെ പേരെന്താണെന്നാണു പറഞ്ഞത്?

Gustave Dore le chat botte.jpg


2 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നെരൂദ എല്ലാം മനസ്സുകൊണ്ട് കാണുന്നു.

Anonymous said...

Hey, I am checking this blog using the phone and this appears to be kind of odd. Thought you'd wish to know. This is a great write-up nevertheless, did not mess that up.

- David