Monday, June 28, 2010

നെരൂദ-പ്രണയഗീതം-12

 

നിന്റെ മാറിടം പോരുമെന്റെ ഹൃദയത്തിനു കുടിയേറാൻ,
നിന്റെ സ്വാതന്ത്ര്യത്തിനെന്റെ ചിറകുകളും മതി.
നിന്റെയാത്മാവിനു മേലുറങ്ങിക്കിടന്നതേതൊന്നോ,
എന്റെ വായിലൂടതു മാനം നോക്കിയുയരുമല്ലോ.

നിന്നിലുണ്ടോരോ നാളിന്റെയും മായങ്ങൾ.
കോട്ടിയ പൂക്കളിൽ മഞ്ഞുതുള്ളി പോലെത്തുന്നു നീ.
ചക്രവാളം ചുരുങ്ങുന്നു നിന്റെയഭാവത്തിൽ.
തിരപോലെന്നേരവും പാറിപ്പാറി നടപ്പു നീ.

പൈൻമരങ്ങളെപ്പോലെ, പാമരങ്ങളെപ്പോലെ
തെന്നലൊത്തു പാടുന്നു നീയെന്നു ഞാൻ പറഞ്ഞു.
അവയെപ്പോലെ കിളരമാണു, മൗനിയുമാണു നീ,
കടൽപ്രയാണം പോലെ വിഷാദിയും.

ഏറെനടന്ന പാത പോലെ പലതും സഞ്ചയിക്കുന്നു നീ.
മാറ്റൊലികളും പോയകാലത്തിന്നോർമ്മകളും തിങ്ങുന്നു നിന്നിൽ.
ഞാനുണരുമ്പോൾ പറന്നകലുന്നു, ദേശാന്തരം ഗമിക്കുന്നു
നിന്റെയാത്മാവിലുറങ്ങിക്കിടന്ന പറവകൾ.

 

Neruda.svg

1 comment:

സോണ ജി said...

ഹാ!പ്രണയമേ!!!