Sunday, September 12, 2010

അന്തോണിയോ മച്ചാദോ-കവിതകൾ

File:Antonio Machado.jpg


1.

നിന്റെ ചില്ലുചഷകത്തിലെ സ്വർണ്ണവീഞ്ഞു
തൂവിപ്പോയാൽ കാര്യമാക്കരുതേ,
കയ്ക്കുന്ന ചാറുകൾ
നിന്റെ നിർമ്മലപാനപാത്രത്തെ കലുഷമാക്കിയാലും...

നിനക്കറിയുമല്ലോ
ആത്മാവിന്റെ നിഗൂഢമണ്ഡപങ്ങൾ,
സ്വപ്നങ്ങളുടെ നടവഴികൾ,
മരിയ്ക്കാനവ പിൻവാങ്ങുന്ന പ്രശാന്തസായന്തനം...

നിശ്ശബ്ദരായ മാലാഖമാർ നിന്നെക്കാത്തിരിക്കുന്നതവിടെ,
പിന്നെയൊരുനാളവർ നിന്നെയും കൊണ്ടുപോകും
നിത്യവസന്തത്തിന്റെ മലർത്തോപ്പു കാണാൻ.


2.

കൊക്കൂണുകൾ നെയ്യുന്ന
പട്ടുനൂൽപ്പുഴുക്കളായിരുന്നു
എന്റെ സ്വപ്നങ്ങളിന്നലെ;
കറുത്ത പൂമ്പാറ്റകളിന്നവ.

എത്ര കയ്ക്കുന്ന പൂക്കളിൽ നിന്നു
ഞാൻ സഞ്ചയിച്ചു വെണ്മെഴു!
തേനീച്ചയെപ്പോലെ വേല ചെയ്തു ഹാ,
എന്റെ ദുഃഖങ്ങളക്കാലം.

പുഴുക്കുത്തേറ്റ ഗോതമ്പുമണികളിന്നവ,
നട്ട പാടത്തെ കളകൾ,
പട്ടുവസ്ത്രത്തിലെ കരിമ്പൻ പോലെ,
തടിയരിക്കുന്ന ചിതലു പോലെ.

നിർമ്മലാശ്രുക്കളൊഴുക്കിയിരുന്നു ഹാ,
എന്റെ ദുഃഖങ്ങളക്കാലം,
ഒരു തോപ്പാകെ നനയ്ക്കാൻ
വെള്ളം തേവിയ ചക്രങ്ങൾ!
ചെളിമണ്ണിളക്കുന്ന
കുത്തൊഴുക്കാണിന്നവ.

ഇന്നലെയെന്റെ ഹൃദയത്തെ
തേനറയാക്കി ദുഃഖങ്ങൾ,
ഇന്നവയ്ക്കെന്റെ ഹൃദയം
പാഴടഞ്ഞ കന്മതിൽ,
മഴു കൊണ്ടൊറ്റ പ്രഹരത്താൽ
അതിടിച്ചുവീഴ്ത്താനവയ്ക്കു മോഹം!


link to Machado


1 comment:

വി എം രാജമോഹന്‍ said...

നന്ദി