Thursday, January 19, 2012

ബോര്‍ഹസ് - 1922-നടുത്തെന്നോ ഞാനെഴുതിയതും പിന്നെ നഷ്ടപ്പെട്ടതുമായേക്കാവുന്ന വരികൾ

File:Cretan-labyrinth-square.svg

നഗരത്തിന്റെ പുറമ്പോക്കുകളിൽ
അസ്തമയത്തിന്റെ നിശബ്ദയുദ്ധങ്ങൾ,
ആകാശത്തൊരു പോരാട്ടത്തിന്റെ പ്രാക്തനപരാജയങ്ങൾ,
കാലത്തിന്റെ കയത്തിൽ നിന്നെന്നപോലെ
സ്ഥലരാശിയുടെ നിശ്ശുന്യാതലത്തിൽ നിന്നു
നമ്മിലേക്കെത്തുന്ന തുച്ഛമായ പുലരികൾ,
മഴയുടെ കരിന്തോപ്പുകൾ,
തുറന്നുനോക്കാനെനിക്കു പേടിയായ,
സ്വപ്നങ്ങളിലെന്നെത്തേടിയെത്തിയ
ഒരു പുസ്തകത്താളിലെ സ്ഫിങ്ക്സ്,
വെണ്ണക്കൽപ്പടവിലെ ചന്ദ്രബിംബം,
പ്രശാന്തദേവകളെപ്പോലെ
നിലകൊള്ളുന്ന വൃക്ഷങ്ങൾ,
അന്യോന്യരാത്രിയും കാത്തിരുന്ന സന്ധ്യയും,
പ്രപഞ്ചമെന്നു പേരായ വാൾട്ട് വിറ്റ്മാൻ,
മൗനം കൊണ്ടൊരു പുഴത്തടത്തിൽ
ഒരു രാജാവിന്റെ വീരഖഡ്ഗം,
സാക്സണുകൾ, അറബികൾ, ഗോത്തുകൾ,
തങ്ങളറിയാതെ എനിക്കു ജന്മം നല്കിയവർ,
ഇവയൊക്കെയും, ബാക്കിയും ചേർന്നതാണോ ഞാൻ,
അതോ, രഹസ്യത്താക്കോലുകളും ദുർഘടഗണിതവുമുണ്ടോ,
നമുക്കു പൊരുളു തിരിയാത്തതായി?



link to image


No comments: