Friday, February 22, 2013

റിൽക്കെ - ആത്മഹത്യയെക്കുറിച്ച്

rilke (1)

 


ഞാനൊരിക്കൽ പാരീസിൽ ഒരു പാലത്തിനു മേൽ നിൽക്കുമ്പോൾ കുറച്ചകലെയായി പുഴയിലേക്കുള്ള വഴിയിൽ ആത്മഹത്യ ചെയ്ത ഒരാളുടെ ജഡം തുണി കൊണ്ടു മൂടിയിട്ടിരിക്കുന്നതു കണ്ടു. അരികിൽ നിന്ന ഒരാൾ പെട്ടെന്നെന്തോ പറയുന്നതു ഞാൻ കേട്ടു. നീലക്കോട്ടിട്ട ചെറുപ്പക്കാരനായ ഒരുന്തുവണ്ടിക്കാരനായിരുന്നു അത്; സ്ട്രോബറി നിറത്തിൽ ചുവന്ന മുടിയും, മിടുക്കും പ്രസരിപ്പും നിറഞ്ഞ താടി കൂർത്ത മുഖവും. അയാളുടെ താടിയിന്മേലുള്ള അരിമ്പാറയിൽ പെയിന്റുബ്രഷു പോലെ എറിച്ചുനിൽക്കുന്ന ചുവന്ന രോമങ്ങൾ വളർന്നുനിന്നിരുന്നു. ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച ആ വസ്തുവിനെ തല കൊണ്ടൊന്നു ചൂണ്ടിക്കാട്ടിയിട്ട് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് അയാൾ പറഞ്ഞു: “നിങ്ങൾക്കെന്തു തോന്നുന്നു, ആയാൾക്ക് ഇതു ചെയ്തൊപ്പിക്കാൻ പറ്റിയ സ്ഥിതിയ്ക്ക് വേറേ പലതും ഇത്ര നന്നായി അയാൾ ചെയ്യുമായിരുന്നില്ലേ?”

കല്ലു കൂട്ടിവച്ച കൂറ്റൻ ഉന്തുവണ്ടിയുടെ നേർക്ക് അയാൾ നടക്കുമ്പോൾ എന്റെ നോട്ടം അത്ഭുതത്തോടെ പിന്നാലെ ചെന്നു. ശരിയല്ലേ: ജീവിതത്തിലെ ഏറ്റവും ശക്തവും ദൃഢവുമായ കെട്ടഴിയ്ക്കാനാവാശ്യമായ ആ ബലം കൊണ്ട് നമുക്കെന്തൊക്കെ കൈവരിച്ചുകൂടാ! ആ ദിവസത്തിനു ശേഷം എനിക്കു തീർച്ചയായി, ഏതു വിധിവിപര്യയവും, കൊടുംനൈരാശ്യം പോലും, സമൃദ്ധി തന്നെയാണെന്ന്; നമ്മുടെ സത്തയ്ക്കു മേൽ നടക്കുന്ന ഏതാക്രമണത്തെയും ഹൃദയത്തിന്റെ ഒരേയൊരു തീരുമാനം കൊണ്ട് എതിർദിശയിലേക്കു നമുക്കു തിരിക്കാമെന്ന്.


(അനീറ്റാ ഫോറെർക്ക് 1920 ഫെബ്രുവരി 4ന്‌ റിൽക്കെ അയച്ച കത്തിൽ നിന്ന്)



No comments: