Monday, April 15, 2013

മഹമൂദ് ദർവീശ് - ദാഹിച്ചു മരിച്ച പുഴ

desert

 


ഇവിടെയൊരു പുഴയുണ്ടായിരുന്നു
പുഴയ്ക്കു രണ്ടു കരകളുണ്ടായിരുന്നു
മേഘത്തുള്ളികൾ കൊണ്ടതിനെ ഊട്ടാൻ
മാനത്തൊരമ്മയുമുണ്ടായിരുന്നു.
അലസമൊഴുകുന്നൊരു കൊച്ചുപുഴ,
മലമുടികളിൽ നിന്നോടിയിറങ്ങിയ പുഴ,
ജീവസ്സുറ്റൊരതിഥിയെപ്പോലെ
ഗ്രാമങ്ങളും കൂടാരങ്ങളും കയറിയിറങ്ങിയ പുഴ,
അരളിമരങ്ങളും ഈന്തപ്പനകളും
താഴ്വരയിലേക്കു കൊണ്ടുവന്ന പുഴ,
തന്റെ തടങ്ങളിൽ രാത്രികൾ കൊണ്ടാടിയവരോട്
ചിരിച്ചും കൊണ്ടതു പറഞ്ഞിരുന്നു:
‘മേഘങ്ങൾ ചുരത്തുന്ന പാലു കുടിക്കൂ,
കുതിരകൾക്കു വെള്ളം കൊടുക്കൂ,
പിന്നെ ജറുസലേമിലേക്കോ ദമാസ്കസിലേക്കോ പറക്കൂ.‘
ചിലനേരമതു വീരഗാഥകൾ പാടി,
മറ്റുചില നേരങ്ങളിൽ വികാരം കൊണ്ടു പാടി.
രണ്ടു കരകളുള്ള പുഴ,
മേഘത്തുള്ളികൾ കൊണ്ടൂട്ടിവളർത്താൻ
മാനത്തൊരമ്മയുള്ള പുഴ.
ആ അമ്മയെപ്പക്ഷേ ആരോ തട്ടിക്കൊണ്ടുപോയി,
അങ്ങനെയതു വരണ്ടു,
പിന്നെയതു മരിച്ചു,
ദാഹിച്ചുദാഹിച്ചു മരിച്ചു.


No comments: