Tuesday, November 12, 2013

കാഫ്ക – തിരസ്കാരം

0-yG3Vwzl3JrrZwz_O link to image

ഞങ്ങളുടെ കൊച്ചുപട്ടണം അതിർത്തിയിലല്ല കിടക്കുന്നത്, അതിനടുത്തെങ്ങുമല്ല; അതിർത്തിയിൽ നിന്നു വളരെ വളരെയകലെയാണത്. ഞങ്ങളുടെ പട്ടണത്തിൽ നിന്ന് ഒരാളു പോലും അവിടെ പോയിട്ടില്ല എന്നതാണു വാസ്തവം. ഫലഭൂയിഷ്ടമായ വിശാലസമതലങ്ങളെന്ന പോലെ ഊഷരമായ പീഠഭൂമികളും താണ്ടി വേണം അവിടെയെത്താൻ. അങ്ങോട്ടുള്ള വഴിയുടെ ഒരു ഭാഗം മനസ്സിൽ കാണുമ്പോൾത്തന്നെ നിങ്ങൾ തളർന്നുപോവുകയാണ്‌; അതിലധികമാവട്ടെ മനസ്സിൽ കാണാൻ തന്നെ കഴിയുകയുമില്ല. പോകുന്ന വഴിയിലുണ്ട് വലിയ വലിയ പട്ടണങ്ങളും; ഓരോന്നും ഞങ്ങളുടേതിനെക്കാൾ എത്രയോ വലുതും. ഞങ്ങളുടേതു പോലത്തെ പത്തു കൊച്ചുപട്ടണങ്ങൾ അടുപ്പിച്ചടുപ്പിച്ചു വച്ചിട്ട് അതിനു മേൽ വേറേ പത്തു കൊച്ചുപട്ടണങ്ങൾ അടുക്കിവച്ചാൽ അതു പോലും ജനനിബിഡമായ ഈ പെരുംനഗരങ്ങളിൽ ഒന്നിനു സമമാവില്ല. നിങ്ങൾക്കവിടെയ്ക്കുള്ള വഴി തെറ്റിപ്പോയില്ലെന്നിരിക്കട്ടെ, ഈ നഗരങ്ങളിൽ നിങ്ങൾ വഴി തെറ്റി അലയുമെന്നുള്ളതു തീർച്ച; അവയെ ഒഴിവാക്കിപ്പോവുക എന്നതാവട്ടെ, അവയുടെ വലിപ്പം കാരണം അസാദ്ധ്യവും.

പക്ഷേ അതിർത്തിയെക്കാൾ ഞങ്ങളുടെ പട്ടണത്തിൽ നിന്നു ദൂരെക്കിടക്കുന്നത് (ഇങ്ങനെയുള്ള ദൂരങ്ങളെ താരതമ്യപ്പെടുത്താൻ പറ്റുമെങ്കിലുള്ള കാര്യമാണു പറയുന്നത് - മുന്നൂറു വയസ്സുള്ള ഒരാൾ ഇരുന്നൂറു വയസ്സുള്ള ഒരാളെക്കാൾ മൂത്തതാണെന്നു പറയുന്നപോലെയാണത്) അതിർത്തിയെക്കാൾ ഞങ്ങളുടെ പട്ടണത്തിൽ നിന്നകലെക്കിടക്കുന്നത് തലസ്ഥാനനഗരമാണ്‌. അതിർത്തിയിൽ നിന്നുള്ള വാർത്തകൾ ഇടയ്ക്കൊക്കെ ഞങ്ങൾക്കു കിട്ടാറുണ്ടെന്നിരിക്കെ, തലസ്ഥാനത്തെക്കുറിച്ച് ഞങ്ങൾ യാതൊന്നും അറിയുന്നില്ല എന്നു പറയേണ്ടിവരുന്നു; ഞങ്ങൾ സാധാരണപൌരന്മാരുടെ കാര്യമാണു പറയുന്നത്; സർക്കാരുദ്യോഗസ്ഥന്മാർക്കു തലസ്ഥാനവുമായി എന്തായാലും വളരെ അടുത്ത ബന്ധങ്ങളുണ്ടായിരിക്കുമല്ലോ; രണ്ടോ മൂന്നോ മാസം പോലത്ര കുറഞ്ഞ സമയം കൊണ്ട് അവർക്ക് അവിടെ നിന്നുള്ള വാർത്തകൾ കിട്ടിയേക്കാം, അങ്ങനെ അവർ അവകാശപ്പെടാറെങ്കിലുമുണ്ട്.

ഇവിടെ എടുത്തു പറയാനുള്ളത്, ഓരോ തവണ ഓർക്കുമ്പോഴും എന്നെ വിസ്മയപ്പെടുത്തുന്നതും, തലസ്ഥാനത്തു നിന്നു പുറപ്പെടുവിക്കുന്ന സകല തിട്ടൂരങ്ങൾക്കും ഞങ്ങൾ വിനീതവിധേയരായി തല കുനിച്ചുകൊടുക്കുന്നതെങ്ങനെ എന്നതാണ്‌. ഇത്ര നൂറ്റാണ്ടുകളായി ഒരു രാഷ്ട്രീയമാറ്റവും പൌരന്മാരുടെ മുൻകൈയിൽ ഇവിടെ നടന്നിട്ടില്ല. തലസ്ഥാനത്താവട്ടെ, മഹാന്മാരായ ഭരണാധികാരികൾ മാറിമാറി വന്നിരിക്കുന്നു- എന്തിന്‌, രാജവംശങ്ങൾ തന്നെ നിഷ്കാസിതമാവുകയോ വേരറുക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു; പുതിയ രാജവംശങ്ങൾ ഉദയം ചെയ്തിരിക്കുന്നു; പോയ നൂറ്റാണ്ടിൽ തലസ്ഥാനനഗരം തന്നെ നശിപ്പിക്കപ്പെടുകയും പുതിയതൊന്ന് വളരെ അകലെയായി സ്ഥാപിക്കപ്പെടുകയും ചെയ്തു; പില്ക്കാലത്ത് ഇതും നശിപ്പിച്ചിട്ട് പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു; ഇതൊന്നും പക്ഷേ, ഞങ്ങളുടെ കൊച്ചുപട്ടണത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്താൻ പ്രാപ്തമായില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥന്മാർ അവരവരുടെ ലാവണങ്ങളിൽത്തന്നെ ഉണ്ടായിരുന്നു; ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്മാർ തലസ്ഥാനത്തു നിന്നാണ്‌ വന്നിരുന്നത്, അതിലും താഴ്ന്നവർ പുറമേ നിന്നും, ഏറ്റവും കീഴ്ക്കിടയിലുള്ളവർ ഞങ്ങൾക്കിടയിൽ നിന്നും- കീഴ്നടപ്പിതായിരുന്നു, ഞങ്ങൾക്കു യോജിച്ചതും ഇതായിരുന്നു. മുഖ്യ കരം പിരിവുകാരനാണ്‌ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ; അദ്ദേഹത്തിനു കേണലിന്റെ പദവിയുണ്ട്, അദ്ദേഹം അറിയപ്പെടുന്നതും അങ്ങനെത്തന്നെ. ഇപ്പോഴത്തെയാൾക്ക് നല്ല പ്രായമായിരിക്കുന്നു; വർഷങ്ങളായി എനിക്കദ്ദേഹത്തെ അറിയാം; കാരണം, ഞാൻ കുട്ടി ആയിരിക്കുമ്പോൾത്തന്നെ അദ്ദേഹം കേണലായിരിക്കുന്നു. ആദ്യമൊക്കെ അദ്ദേഹത്തിന്റെ ഉദ്യോഗക്കയറ്റം വളരെ വേഗത്തിലായിരുന്നു; പക്ഷേ പിന്നീടദ്ദേഹത്തിനു കാര്യമായ ഉയർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. ശരിക്കു പറഞ്ഞാൽ ഞങ്ങളുടെ കൊച്ചുപട്ടണത്തിന്‌ അദ്ദേഹത്തിന്റെ പദവി തന്നെ ധാരാളമാണ്‌; അതിലുമധികമായാൽ അത് അസ്ഥാനത്താവും. അദ്ദേഹത്തെ ഓർത്തെടുക്കാൻ നോക്കുമ്പോൾ എനിക്കു കാണാം, ചന്തക്കവലയിലെ തന്റെ വീട്ടിന്റെ വരാന്തയിൽ പൈപ്പും കടിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം ചാരിക്കിടക്കുന്നത്. അദ്ദേഹത്തിനു നേരേ മുകളിലായി മേല്ക്കൂരയിൽ രാജപതാക പാറിക്കളിക്കുന്നുണ്ട്. വരാന്തയുടെ ഒരു വശത്ത് (ചെറുതരം പട്ടാളപ്പരേഡൊക്കെ ഇടയ്ക്കൊക്കെ നടത്താവുന്നത്ര വലുതാണത്) തുണികൾ തോരയിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടികൾ മനോഹരമായ പട്ടുവസ്ത്രങ്ങളും ധരിച്ച് ചുറ്റിനും ഓടിക്കളിക്കുന്നുണ്ട്; അവർക്ക് ചന്തക്കവലയിലേക്കു പോകാൻ അനുവാദമില്ല, കാരണം, അവിടുത്തെ കുട്ടികൾ ഇവരുടെ നിലയ്ക്കൊത്തതായല്ല പരിഗണിക്കപ്പെടുന്നത്; എന്നാൽക്കൂടി ആ കവല അവർക്കൊരാകർഷണമാണ്‌; അതിനാൽ അവിടെയുള്ള കുട്ടികൾ വഴക്കടിക്കാൻ തുടങ്ങുമ്പോൾ ഇവർ കൈവരിക്കിടയിലൂടെ തലയിട്ട് അതിൽ പങ്കു ചേരുകയും ചെയ്യും.

അപ്പോൾ ഞാൻ പറഞ്ഞതെന്തെന്നാൽ കേണലാണ്‌ പട്ടണം ഭരിക്കുന്നത്. ആ പദവിക്കു തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലുമൊരു രേഖ അദ്ദേഹം എന്നെങ്കിലും ഹാജരാക്കിയിട്ടുള്ളതായി ഞാൻ ഓർക്കുന്നില്ല; അങ്ങനെയൊരു സംഗതി തന്റെ കൈവശം ഇല്ലെന്നു വരാനാനാണു നല്ല സാദ്ധ്യത. ഇനി ആളു ശരിക്കും മുഖ്യകരം പിരിവുകാരനാണെന്നു തന്നെ ഇരിക്കട്ടെ, അതുകൊണ്ടു പക്ഷേ, എല്ലാമായോ? ഭരണനിർവഹണത്തിന്റെ മറ്റു വകുപ്പുകളെക്കൂടി നിയന്ത്രിക്കാനുള്ള അധികാരം അതുകൊണ്ടദ്ദേഹത്തിനു സിദ്ധിക്കുന്നുണ്ടോ? സമ്മതിച്ചു, സർക്കാരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യാലയം സുപ്രധാനമാണ്‌; പക്ഷേ പൌരന്മാർക്ക് അതു പ്രധാനമേയല്ല. ഇന്നാട്ടുകാർ ഇപ്രകാരം പറയുന്നതായി സങ്കല്പിക്കാൻ നമുക്കു തോന്നിപ്പോകും: ‘ഞങ്ങളുടെ കൈവശമുണ്ടായിരുന്നതൊക്കെ നിങ്ങൾ കൈവശപ്പെടുത്തിയ സ്ഥിതിക്ക് ഇനി ഞങ്ങളെക്കൂടിയങ്ങെടുത്തോളൂ.’ യഥാർത്ഥത്തിൽ അദ്ദേഹം അധികാരം പിടിച്ചെടുക്കുകയായിരുന്നില്ല, ആളൊരു സ്വേച്ഛാധിപതിയുമല്ല. വർഷങ്ങൾ പോയപ്പോൾ മുഖ്യകരം പിരിവുകാരൻ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായി പരിണമിക്കുകയായിരുന്നു; കേണൽ ആ കീഴ്വഴക്കം അംഗീകരിക്കുകയായിരുന്നുവെന്നേയുള്ളു, ഞങ്ങളെപ്പോലെതന്നെ.

എന്നാൽ, സ്വന്തം ഔദ്യോഗികപദവിയിൽ വേണ്ടതിലധികം ഊന്നൽ കൊടുക്കാതെയാണദ്ദേഹം ഞങ്ങൾക്കിടയിൽ ജീവിക്കുന്നതെങ്കില്ക്കൂടി, ഒരു സാധാരണപൌരനിൽ നിന്നു വളരെ വ്യത്യസ്തനാണദ്ദേഹം. എന്തെങ്കിലും അപേക്ഷയുമായി ഒരു നിവേദകസംഘം കാണാൻ ചെല്ലുമ്പോൾ അദ്ദേഹം അവിടെ നില്ക്കുന്നത് ലോകത്തിന്റെ ചുമരു പോലെയാണ്‌. അദ്ദേഹത്തിനു പിന്നിൽ ശൂന്യതയേയുള്ളു; പശ്ചാത്തലത്തിൽ ശബ്ദങ്ങൾ മന്ത്രിക്കുന്നപോലെ നമുക്കു തോന്നിയേക്കാമെങ്കിലും അതൊരു മിഥ്യാഭ്രമമാവാനേ വഴിയുള്ളു; എന്തൊക്കെയായാലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് സർവതിന്റെയും അന്ത്യമാണല്ലോ, ഞങ്ങൾക്കെങ്കിലും. ഈ തരം കൂടിക്കാഴ്ചകളിൽ ശരിക്കുമദ്ദേഹം കാണേണ്ടൊരു കാഴ്ച തന്നെ. എന്റെ കുട്ടിക്കാലത്തൊരിക്കൽ ഒരു നിവേദകസംഘം അദ്ദേഹത്തെ കാണാൻ വരുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു; പട്ടണത്തിന്റെ ഏറ്റവും ദരിദ്രമായ ഒരു പ്രദേശം തീ പിടിച്ചു നശിച്ചപ്പോൾ സർക്കാരിൽ നിന്നെന്തെങ്കിലും ആനുകൂല്യം കിട്ടുമോയെന്ന പ്രതീക്ഷയോടെയാണ്‌ അവർ വന്നത്. എന്റെ അച്ഛൻ കൊല്ലപ്പണിക്കാരനായിരുന്നു, സമൂഹത്തിൽ നല്ല വിലയൊക്കെയുള്ള വ്യക്തിയായിരുന്നു, നിവേദകസംഘത്തിൽ അദ്ദേഹവും അംഗമായിരുന്നു; പോകുമ്പോൾ അദ്ദേഹം എന്നെയും കൂടെക്കൂട്ടുകയായിരുന്നു. ഇതിൽ എടുത്തു പറയത്തക്കതായി ഒന്നുമില്ല, കാരണം, ഈ തരം കൌതുകക്കാഴ്ചകൾ കാണാൻ ആരും ഇടിച്ചുകേറുമല്ലോ; ആൾക്കൂട്ടത്തിൽ നിന്നു നിവേദകസംഘത്തെ വേർതിരിച്ചറിയാൻ തന്നെ നമ്മൾ വിഷമിക്കും. ഇങ്ങനെയുള്ള കൂടിക്കാഴ്ചകൾ വരാന്തയിലാണു സാധാരണ നടക്കുക എന്നതിനാൽ ആളുകൾ കവലയിൽ നിന്ന് ഏണികൾ ചാരിവച്ച് കൈവരിക്കു മുകളിലൂടെ നോക്കിനില്ക്കലുമുണ്ട്. ഞാൻ ഈ പറഞ്ഞ അവസരത്തിൽ വരാന്തയുടെ കാൽഭാഗത്തോളം കേണലിനായി മാറ്റിവച്ചിരുന്നു; ശേഷിച്ച ഭാഗത്ത് ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുകയാണ്‌. കുറച്ചു പട്ടാളക്കാർ ജാഗ്രതയോടെ നില്ക്കുന്നുണ്ട്; അവരിൽ ചിലർ അദ്ദേഹത്തിനു ചുറ്റുമായി ഒരു അർദ്ധവൃത്തം ചമച്ചിരിക്കുന്നു. ശരിക്കു പറഞ്ഞാൽ ഒരേയൊരു പട്ടാളക്കാരന്റെ ആവശ്യമേയുള്ളു, അത്രയ്ക്കാണ്‌ അവരോടുള്ള ഞങ്ങളുടെ പേടി. ഈ പട്ടാളക്കാർ ഏതു നാട്ടുകാരാണെന്ന് എനിക്കു കൃത്യമായിട്ടറിയില്ല; എന്തായാലും ദൂരനാട്ടുകാരാണെന്നതിൽ സംശയിക്കാനില്ല; കണ്ടാൽ ഒക്കെ ഒരേപോലെ; അവർക്കു യൂണിഫോമിന്റെ ആവശ്യം തന്നെ വരുന്നില്ല. വലിപ്പം കുറഞ്ഞവരും കരുത്തരെന്നു പറയാനില്ലാത്തവരുമാണവർ; പക്ഷേ മെയ് വഴക്ക

മുള്ളവർ. എന്നാൽ അവരെ കാണുമ്പോൾ നമ്മുടെ മനസ്സിൽ തട്ടുന്നത് വായും നിറഞ്ഞു പുറത്തേക്കു തള്ളുന്ന വിധത്തിലുള്ള ആ പല്ലുകളും, ആ ഇടുങ്ങിയ കൊച്ചുകണ്ണുകൾ ഒരു പ്രത്യേകരീതിയിൽ വെട്ടിക്കുന്നതുമാണ്‌. ഇതു കാരണം കുട്ടികൾക്കു വല്ലാത്ത പേടിയാണവരെ; അതേ സമയം അവരതിൽ ആനന്ദവും കാണുന്നുണ്ട്; ആ പല്ലുകളും ആ കണ്ണുകളും കണ്ടു പേടിക്കാനാഗ്രഹിക്കുകയാണവർ; എന്നിട്ടു വേണമല്ലോ പേടിച്ചോടിയകലാൻ. എന്തിന്‌, പ്രായമായവർക്കു പോലും ഈ ബാലിശമായ ഭീതി നശിച്ചിട്ടില്ലെന്നു വേണം പറയാൻ; ഒന്നുമല്ലെങ്കിൽ മനസ്സിന്റെ അടിത്തട്ടിൽ അതു നശിക്കാതെ കിടക്കുകയെങ്കിലും ചെയ്യുന്നുണ്ട്. തീർച്ചയായും അതിനെ പോഷിപ്പിക്കുന്ന ഘടകങ്ങൾ വേറെയുണ്ട്. ആ പട്ടാളക്കാർ സംസാരിക്കുന്നത് ഞങ്ങൾക്കു തീരെ പിടികിട്ടാത്ത ഒരു പ്രാദേശികഭാഷയാണ്‌; അവർക്കാകട്ടെ, ഞങ്ങളുടേതൊട്ടു മനസ്സിലാവുകയുമില്ല- ഇതിന്റെ മൊത്തം ഫലമെന്നു വരുന്നത് അടച്ചുപൂട്ടിയതും അടുക്കാനാവാത്തതുമാവുന്നു അവരുടെ പ്രകൃതം ഞങ്ങൾക്കെന്നതാണ്‌; മൌനികളാണല്ലോ അവർ, ഗൌരവക്കാരും കർക്കശക്കാരും. അവർ എന്തെങ്കിലും ദുഷ്ടപ്രവൃത്തി ചെയ്യുന്നു എന്നു നമുക്കു പറയാനാവില്ല; എന്നാലും തിന്മയെപ്പോലെ ഇവരെയും നമുക്കു സഹിക്കാൻ പറ്റാതെവരുന്നു. ഒരുദാഹരണം പറഞ്ഞാൽ, ഒരു പട്ടാളക്കാരൻ ഒരു കടയിൽ കയറിച്ചെല്ലുന്നു, എന്തോ ഒരു നിസ്സാരവസ്തു വാങ്ങുന്നു; എന്നിട്ടയാൾ പിന്നെ പോകാതെ കൌണ്ടറിൽ ചാരി നില്ക്കുകയാണ്‌; അവിടെ നടക്കുന്ന സംസാരമൊക്കെ അയാൾ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്; ഒന്നും മനസ്സിലാവാതിരിക്കാനാണു സാദ്ധ്യതയെങ്കിലും ഒക്കെ മനസ്സിലാവുന്നുണ്ടെന്ന മട്ടാണയാളുടെ മുഖത്ത്. അയാൾ ഒരക്ഷരം മിണ്ടുന്നില്ല; സംസാരിക്കുന്നയാളെയും കേട്ടുനില്ക്കുന്നവരെയും ഭാവശൂന്യമായ കണ്ണുകൾ കൊണ്ടു തുറിച്ചുനോക്കി നില്ക്കുകയേ അയാൾ ചെയ്യുന്നുള്ളു; കൈ ബല്റ്റിൽ തൂക്കിയിട്ടിരിക്കുന്ന നീണ്ട കഠാരയുടെ പിടിയിലും. അരോചകമാണത്, സംസാരിക്കാനുള്ള ആഗ്രഹം തന്നെ നമുക്കു നഷ്ടപ്പെടുകയാണ്‌, കടയിൽ വന്നവർ ഇറങ്ങിപ്പോകാൻ തുടങ്ങുകയാണ്‌; ഒടുവിൽ കട ശൂന്യമാവുമ്പോൾ പട്ടാളക്കാരനും ഇറങ്ങിപ്പോകുന്നു. അങ്ങനെ, പട്ടാളക്കാർ എവിടെ പ്രത്യക്ഷപ്പെടുന്നുവോ, അവിടെ ഞങ്ങളുടെ നാട്ടുകാർ ജീവസ്സറ്റു മൌനികളായിപ്പോവുകയാണ്‌. ഇത്തവണ സംഭവിച്ചതും അതു തന്നെ. ഇങ്ങനെയുള്ള ഭവ്യമായ സന്ദർഭങ്ങളിലെന്നപോലെ കേണൽ എഴുന്നേറ്റു നിന്നു; നീട്ടിപ്പിടിച്ച കൈകളിൽ അദ്ദേഹം രണ്ടു മുളംകമ്പുകൾ ഏന്തിയിരുന്നു. താൻ നിയമത്തെ രക്ഷിക്കുന്നു, നിയമം തന്നെ രക്ഷിക്കുന്നു എന്നർത്ഥം വരുന്ന പഴയൊരാചാരമാണത്. വരാന്തയിൽ എന്താണു നടക്കാൻ പോകുന്നതെന്നു സകലർക്കുമറിയാം; എന്നാൽ ഓരോ തവണയും ആളുകൾ വീണ്ടും വിരണ്ടുപോവുകയാണ്‌. ഇത്തവണയും അപേക്ഷ വായിക്കാൻ നിയോഗിച്ച ആൾക്കു നാവു പൊന്തിയില്ല; കേണലിന്റെ മുന്നിൽ നില്ക്കുമ്പോൾ അയാളുടെ ധൈര്യമൊക്കെ ചോർന്നുപോയി; എന്തോ ഒരു ക്ഷമാപണമൊക്കെ ചുണ്ടിനടിയിൽ വച്ചു പിറുപിറുത്തുകൊണ്ട് അയാൾ ആൾക്കൂട്ടത്തിനിടയിലേക്കു പിൻവാങ്ങുകയായിരുന്നു. സംസാരിക്കാൻ പറ്റിയ ഒരാൾ മുന്നോട്ടുവന്നു കണ്ടില്ല; മുന്നോട്ടുവന്ന ചിലരാവട്ടെ, അതിനു പറ്റാത്തവരും. ആൾക്കൂട്ടത്തിനിടയിൽ വലിയൊരിളക്കമുണ്ടായി; പ്രഭാഷകരെന്നു പേരു കേട്ട ചില പൌരന്മാരെ തേടിപ്പിടിക്കാനായി ദൂതന്മാർ പോയി. ഈ സമയമത്രയും കേണൽ അവിടെ നിശ്ചേഷ്ടനായി ഒറ്റ നില്പായിരുന്നു; അദ്ദേഹത്തിന്റെ നെഞ്ചു മാത്രം ശ്വാസത്തിന്റെ താളത്തിൽ ഉയർന്നുതാണുകൊണ്ടിരുന്നു. അദ്ദേഹം ശ്വാസമെടുക്കാൻ വിമ്മിഷ്ടപ്പെടുകയായിരുന്നുവെന്നല്ല, ശ്വാസമെടുക്കുന്നത് പ്രകടമായും കാണാമായിരുന്നു എന്നുമാത്രം, തവളകളെപ്പോലെ- അവയുടെ കാര്യത്തിൽ അതു സ്വാഭാവികമാണെങ്കിൽ ഇവിടെയത് പ്രത്യേകതയാണ്‌ എന്ന വ്യത്യാസമേയുള്ളു. ഞാൻ മുതിർന്നവർക്കിടയിലൂടെ ഞെരുങ്ങിക്കയറി രണ്ടു പട്ടാളക്കാർക്കിടയിലെ വിടവിലൂടെ അദ്ദേഹത്തെയും നോക്കിക്കൊണ്ടു നിന്നു, അവരിലൊരാൾ കാൽമുട്ടു കൊണ്ട് എന്നെ തൊഴിച്ചുമാറ്റുന്നതു വരെ. ഈ നേരമായപ്പോഴേക്കും സംസാരിക്കാൻ നിയുക്തനായ ആൾ തന്റെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു കഴിഞ്ഞിരുന്നു; രണ്ടു സഹപൌരന്മാരുടെ ബലത്ത പിടുത്തത്താൽ ഇളകാതെ നിന്നുകൊണ്ട് തന്റെ ദൌത്യം നിർവഹിക്കുകയാണയാൾ. സങ്കടകരമായ ഒരു ദൌർഭാഗ്യം വിവരിക്കുന്ന ആ ഭവ്യമായ പ്രസംഗമുടനീളം മുഖത്തൊരു മന്ദഹാസവുമായി നില്ക്കുന്ന ആ മനുഷ്യനെ കണ്ടുനില്ക്കുക വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒന്നായിരുന്നു- കേണലിന്റെ മുഖത്ത് ചെറുതായെങ്കിലുമൊരു പ്രതികരണമുയർത്താൻ വിഫലമായി യത്നിക്കുന്ന എത്രയും എളിമപ്പെട്ടൊരു മന്ദഹാസം. ഒടുവിൽ അയാൾ അപേക്ഷ അവതരിപ്പിച്ചു- ഒരു കൊല്ലത്തെ കരമിളവു മാത്രമേ അയാൾ ചോദിച്ചുള്ളുവെന്നാണ്‌ എനിക്കു തോന്നുന്നത്; കൊട്ടാരം വക കാടുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള തടിയും ചോദിച്ചിട്ടുണ്ടാവാം. എന്നിട്ടയാൾ താണു വണങ്ങിയിട്ട് അല്പനേരം അങ്ങനെ തന്നെ നിന്നു; മറ്റുള്ളവരും അയാളെ അനുകരിച്ചു, കേണലും പട്ടാളക്കാരും പിന്നിൽ നില്ക്കുന്ന കുറേ ഉദ്യോഗസ്ഥന്മാരും ഒഴികെ. ഏണികളിൽ കയറിനിന്നവർ ആ നിർണ്ണായകമായ ഇടവേളയിൽ തങ്ങൾ കണ്ണില്പെടാതിരിക്കാൻ വേണ്ടി ഒന്നുരണ്ടു പടികൾ താഴെയിറങ്ങി നില്ക്കുന്നതും ഇടയ്ക്കിടെ വരാന്തയുടെ തറയ്ക്കു മുകളിലൂടെ ജിജ്ഞാസയോടെ ഒളിഞ്ഞുനോക്കുന്നതും അപഹാസ്യമായി കുട്ടിയ്ക്കു തോന്നി. ഇതല്പനേരം ഇങ്ങനെ തുടർന്നതില്പിന്നെ ഒരുദ്യോഗസ്ഥൻ, ഒരു കൊച്ചുമനുഷ്യൻ, കേണലിനു മുന്നിലേക്കു ചുവടു വച്ചു നടന്നു ചെന്നിട്ട് അദ്ദേഹത്തിന്റെ ഉയരത്തിനൊപ്പമെത്താൻ വേണ്ടി പെരുവിരലൂന്നിനില്ക്കാൻ ശ്രമിക്കുകയാണ്‌. കേണൽ, കനത്തിൽ ശ്വാസമെടുക്കുന്നുണ്ടെന്നതൊഴിച്ചാൽ അപ്പോഴും നിശ്ചേഷ്ടനായി നിന്നുകൊണ്ട് ആ ഉദ്യോഗസ്ഥന്റെ ചെകിട്ടിൽ എന്തോ മന്ത്രിച്ചു. അതു കേട്ടതും ആ കൊച്ചുമനുഷ്യൻ തന്റെ കൈ തട്ടി, എല്ലാവരും എഴുന്നേറ്റു നിന്നു. ‘നിവേദനം നിരസിച്ചിരിക്കുന്നു,’ അയാൾ പ്രഖ്യാപിച്ചു, ‘നിങ്ങൾക്കു പോകാം.’ ഒരു ഭാരമെടുത്തുമാറ്റിയ ആശ്വാസം ജനക്കൂട്ടത്തിനിടയിൽ പരന്നുവെന്നത് അനിഷേദ്ധ്യമായിരുന്നു; എല്ലാവരും പുറത്തേക്കിരച്ചിറങ്ങി. കേണൽ പിന്നെയും ഞങ്ങളെപ്പോലൊരു മനുഷ്യജീവിയായി മാറിയെന്നതിൽ ഒരാളും പ്രത്യേകശ്രദ്ധ കൊടുത്തതായി കണ്ടില്ല. അദ്ദേഹം തളർച്ചയോടെ ആ മുളംകമ്പുകൾ കൈയിൽ നിന്നു വിടുന്നതും അവ നിലത്തു വീഴുന്നതും ഉദ്യോഗസ്ഥന്മാർ വച്ചുകൊടുത്ത ഒരു ചാരുകസേരയിൽ അദ്ദേഹം ചടഞ്ഞുവീഴുന്നതും സമയം കളയാതെ പൈപ്പു വായിൽ തിരുകുന്നതും ഒരു നോട്ടത്തിൽ ഞാൻ കണ്ടു.

ഈ നടന്ന സംഭവം ഒറ്റപ്പെട്ടതല്ല. സംഗതികളുടെ സാമാന്യമായ ഗതിയാണു ഞാൻ വിവരിച്ചത്. തീർച്ചയായും ഇടയ്ക്കു വല്ലപ്പോഴുമൊക്കെ ചില നിസ്സാരപ്പെട്ട നിവേദനങ്ങൾ അനുവദിച്ചുകിട്ടുന്നുണ്ട്; അതു പക്ഷേ, കേണൽ ഉന്നതനായ ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്വന്തമായിട്ടെടുത്ത ഒരു തീരുമാനമാണെന്നും അതൊരിക്കലും സർക്കാർ അറിയരുതെന്നുമുള്ള ഒരു പ്രതീതിയാണുണ്ടാക്കുക- അതു പ്രകടമാണെന്നല്ല, പക്ഷേ നമുക്കങ്ങനെ തോന്നും. ഞങ്ങളുടെ കൊച്ചുപട്ടണത്തിൽ ഞങ്ങളറിയുന്നിടത്തോളം കേണലിന്റെ കണ്ണുകൾ തന്നെയാണു സർക്കാരിന്റെ കണ്ണുകളും എന്നതിൽ സംശയമില്ല; എന്നാല്ക്കൂടി പൂർണ്ണമായി മനസ്സിലാക്കാൻ സാദ്ധ്യമാവാത്ത ഒരന്തരം ശേഷിക്കുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.

പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ഒരു തിരസ്കാരമുണ്ടാവുമെന്നത് പൌരന്മാർക്കുറപ്പിക്കാം. ഈയൊരു തിരസ്കാരമില്ലാതെ നിങ്ങൾക്കു മുന്നോട്ടു പോവാൻ കഴിയില്ല എന്നതാണു വിചിത്രമായ വസ്തുത; അതേ സമയം തിരസ്കാരമേറ്റുവാങ്ങാനായിട്ടുള്ള ഈ ഔദ്യോഗികസന്ദർഭങ്ങൾ വെറും ചടങ്ങുകളുമല്ല. ഓരോ തവണയും പ്രതീക്ഷാനിർഭരനായും പൂർണ്ണവിശ്വാസത്തോടെയുമാണ്‌ നിങ്ങൾ അവിടെ സംബന്ധിക്കുന്നത്; ഒരു പിൻബലം കിട്ടിയിട്ടോ സന്തോഷവാനായിട്ടോ ആണു നിങ്ങൾ മടങ്ങുന്നതെന്നു പറയാൻ പറ്റില്ലെങ്കിൽക്കൂടി നിങ്ങൾക്കു നിരാശയില്ല, ക്ഷീണിതനുമല്ല നിങ്ങൾ.

ഇനി ഒരു വസ്തുത ഇവിടെ പറയാനുള്ളതിതാണ്‌- എന്റെ നിരീക്ഷണം ശരിയാണെങ്കിൽ, അസംതൃപ്തരായ ഒരു വിഭാഗമുണ്ട്, ഒരു പ്രത്യേകപ്രായത്തിലുള്ളവർ- പതിനേഴിനും ഇരുപതിനുമിടയ്ക്കുള്ള ചെറുപ്പക്കാരാണിവർ. തീരെ ചെറുപ്പമാണിവർ; വിപ്ളവകരമെന്നതു പോകട്ടെ, എത്ര ചെറുതെങ്കിലുമൊരു ഗൌരവം വഹിക്കുന്ന ഒരാശയത്തിന്റെ പരിണതികൾ മുൻകൂട്ടിക്കാണാൻ അശക്തരായവർ. ഈ വിഭാഗത്തിനിടയിൽത്തന്നെയാണ്‌ അസംതൃപ്തി നുഴഞ്ഞുകയറുന്നതും.

*

No comments: