Wednesday, April 8, 2015

ഡാലിയ റാവിക്കോവിച്ച് - ജനാല

Dahlia Ravikovitch


ഇത്രകാലം കൊണ്ടു ഞാനെന്തു ചെയ്തു?
ഞാൻ- വർഷങ്ങളായി ഞാനൊന്നും തന്നെ ചെയ്തില്ല.
ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു- അത്രതന്നെ.
മുറ്റത്തെ പുൽത്തകിടിയിൽ
ഓരോ കൊല്ലവും മഴ കുതിർന്നിറങ്ങിയിരുന്നു.
പിന്നെ കുഞ്ഞുപൂക്കൾ വിരിഞ്ഞുവന്നു,
പൂക്കളുടെ ഒരു ചങ്ങല-
വസന്തകാലമായിരുന്നിരിക്കണം.
ട്യൂലിപ്പുകൾ, ഡഫോഡിലുകൾ, സ്നാപ്ഡ്രാഗണുകൾ-
എടുത്തു പറയാൻ വേണ്ടിയൊന്നുമില്ല.
ഞാൻ, ഞാനൊന്നും ചെയ്തതേയില്ല.
പുല്ക്കൊടികൾക്കിടയിൽ
മഞ്ഞുകാലവും വേനലും മാറിമാറി വന്നു.
വേണ്ടുന്നത്ര ഞാൻ കിടന്നുറങ്ങി.
വേണ്ടത്ര വലിപ്പമുള്ള ജനാലയായിരുന്നു അത്.
ഒരാൾക്കു വേണ്ടതെല്ലാം
അതിലൂടെ ഞാൻ കണ്ടു.



ഡാലിയ റാവിക്കോവിച്ച് (19036-2005) - ഇസ്രയേലി കവിയും വിവർത്തകയും സമാധാനവാദിയും. ഹീബ്രു ഭാഷയിലെ ഏറ്റവും വലിയ കവയിത്രിയായിത്തന്നെ ചിലപ്പോൾ പരിഗണിക്കപ്പെടാറുണ്ട്.

 

No comments: