ഈ കിടക്കയ്ക്കുള്ളിലിതൊരു തീരം പോലെയല്ലേ?     
മെലിഞ്ഞ നാട പോലൊരു നിലം, നാം കിടക്കുമിടം;      
ആകെയുള്ള തീർച്ചകൾ, ഉയർന്നുറച്ച നിന്റെ മുലകൾ,      
തൃഷ്ണ കൊണ്ടു വിഭ്രാന്തം എന്റെ ഇന്ദ്രിയങ്ങൾ.
രാത്രി, അതിന്റെ ആരവങ്ങൾ, രാപ്രാണികളുടെ ഒച്ചകൾ,     
ഇരതേടുന്ന മൃഗങ്ങളുടെ ഘോരമായ ശബ്ദങ്ങൾ-      
എത്ര ഭയാനകം, അപരിചിതം നമുക്കവ:      
പിന്നെ മന്ദമന്ദം പകലെന്നതു മുന്നിൽ വരുമ്പോൾ      
അതും നമുക്കജ്ഞാതമല്ലേ (രാത്രിയെപ്പോലെ)?
പൂവിൽ കേസരങ്ങളും ദളങ്ങളുമെന്നപോലെ     
അടുത്തടുത്തു കിടക്കാനായാലതത്രേ നമുക്കു ഭേദം;      
പെരുകിയും, തകർത്തും, നമ്മെ ഭീഷണിപ്പെടുത്തിയും      
ചുഴലുന്ന ഹിംസ്രോന്മാദത്തിൽ നിന്നു നാം സ്വയമൊളിപ്പിക്കുക.
തമ്മിലമർന്നൊട്ടിച്ചേരുമ്പോഴും പക്ഷേ,     
പെരുകുന്ന ഭീഷണിയെ കണ്ണുകൾക്കു പുറത്തു നിർത്തുമ്പോഴും,      
അതു നിന്നിലൊളിക്കാം, എന്നിലൊളിക്കാം:      
അന്യോന്യം വഞ്ചിച്ചല്ലോ, നമ്മുടെ ആത്മാക്കൾ വളരുന്നു.      
1 comment:
ചിന്തനീയം വരികള്‍
Post a Comment