Sunday, December 11, 2011

റിൽക്കെ - കിഴക്കു നിന്നൊരുദയഗീതം

File:Ernst Ludwig Kirchner - Paar in der Bibliothek - 1930.jpg

ഈ കിടക്കയ്ക്കുള്ളിലിതൊരു തീരം പോലെയല്ലേ?
മെലിഞ്ഞ നാട പോലൊരു നിലം, നാം കിടക്കുമിടം;
ആകെയുള്ള തീർച്ചകൾ, ഉയർന്നുറച്ച നിന്റെ മുലകൾ,
തൃഷ്ണ കൊണ്ടു വിഭ്രാന്തം എന്റെ ഇന്ദ്രിയങ്ങൾ.

രാത്രി, അതിന്റെ ആരവങ്ങൾ, രാപ്രാണികളുടെ ഒച്ചകൾ,
ഇരതേടുന്ന മൃഗങ്ങളുടെ ഘോരമായ ശബ്ദങ്ങൾ-
എത്ര ഭയാനകം, അപരിചിതം നമുക്കവ:
പിന്നെ മന്ദമന്ദം പകലെന്നതു മുന്നിൽ വരുമ്പോൾ
അതും നമുക്കജ്ഞാതമല്ലേ (രാത്രിയെപ്പോലെ)?

പൂവിൽ കേസരങ്ങളും ദളങ്ങളുമെന്നപോലെ
അടുത്തടുത്തു കിടക്കാനായാലതത്രേ നമുക്കു ഭേദം;
പെരുകിയും, തകർത്തും, നമ്മെ ഭീഷണിപ്പെടുത്തിയും
ചുഴലുന്ന ഹിംസ്രോന്മാദത്തിൽ നിന്നു നാം സ്വയമൊളിപ്പിക്കുക.

തമ്മിലമർന്നൊട്ടിച്ചേരുമ്പോഴും പക്ഷേ,
പെരുകുന്ന ഭീഷണിയെ കണ്ണുകൾക്കു പുറത്തു നിർത്തുമ്പോഴും,
അതു നിന്നിലൊളിക്കാം, എന്നിലൊളിക്കാം:
അന്യോന്യം വഞ്ചിച്ചല്ലോ, നമ്മുടെ ആത്മാക്കൾ വളരുന്നു.


link to image


1 comment: