Thursday, December 8, 2011

റൂമി - ഗുരു ശിഷ്യനോടു പറഞ്ഞത്


നിന്നോടു ഞാൻ പറഞ്ഞതല്ലേ:
അവിടെയ്ക്കു പോകരുതെന്ന്,
എനിയ്ക്കു നിന്നെ അറിയാമെന്ന്;
ഉന്മൂലനത്തിന്റെ ഈ മരീചികയിൽ
നിന്റെ ജീവനുറവു ഞാനാണെന്ന്;
എന്നോടു കോപിച്ചൊരുകോടിക്കൊല്ലമെന്നിൽ നിന്നു പാഞ്ഞാലും,
ഒടുവിൽ നീയെന്നിലേക്കു മടങ്ങുമെന്ന്,
നിന്റെ ലക്ഷ്യം ഞാൻ തന്നെയാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
ലോകത്തിന്റെ പുറവും വടിവും കണ്ടു
നീ തൃപ്തനാവരുതെന്ന്;
നിന്റെ തൃപ്തിയുടെ കൂടാരമടിച്ചതു ഞാൻ തന്നെയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കടൽ ഞാനാണെന്ന്,
എന്നിലൊരു പരലുമീനാണു നീയെന്ന്;
നിനക്കു ദ്രവനൈർമ്മല്യം ഞാനായിരിക്കെ,
വരണ്ട പൂഴിമണൽ തേടിപ്പോകരുതു നീയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കിളികളെപ്പോലെ കെണിയിൽപ്പോയി വീഴരുതെന്ന്;
നിനക്കു ചിറകും തൂവലും പറക്കാനുള്ള കരുത്തും ഞാനാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
മ്ളേച്ഛഗുണങ്ങൾ കൊണ്ടവർ നിന്നെ നിറയ്ക്കുമെന്ന്,
ഗുണങ്ങൾക്കുറവയായ എന്നിലേക്കുള്ള വഴി നിനക്കു പിശകുമെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
എങ്ങിനെ,യെവിടെനിന്നു നിന്റെ കാര്യങ്ങൾ നടക്കുമെന്നോർക്കരുതെന്ന്;
എങ്ങുനിന്നുമല്ലാതെ, ഒന്നിൽ നിന്നുമല്ലാതെ
നിന്നെ മെനഞ്ഞെടുക്കും ഞാനെന്ന്?
ഹൃദയങ്ങൾക്കു വിളക്കാണു നീയെങ്കിൽ,
വീട്ടിലേക്കുള്ള വഴിയേതെന്നറിയുക.
ഒരു പ്രഭുവിന്റെ ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ,
അറിയുക,
നിനക്കു ഞാൻ
മഹാപ്രഭു.


 

2 comments:

വെള്ളരി പ്രാവ് said...

ഹൃദയങ്ങൾക്കു വിളക്കാണു നീയെങ്കിൽ,
വീട്ടിലേക്കുള്ള വഴിയേതെന്നറിയുക.:)
Good...

മനോജ് കെ.ഭാസ്കര്‍ said...

കടൽ ഞാനാണെന്ന്,
എന്നിലൊരു പരലുമീനാണു നീയെന്ന്..
നന്നായിട്ടുണ്ട്.