Thursday, December 15, 2011

ചൈനീസ് ഭിക്ഷുകിമാരെഴുതിയ കവിതകൾ


ചെൻ- ജു (പന്ത്രണ്ടാം നൂറ്റാണ്ട്)-നിരപ്പുള്ളിടത്തു പൊടുന്നനേ …


നിരപ്പുള്ളിടത്തു പൊടുന്നനേ
തലകീഴായിക്കണ്ടു ഞാനെന്നെ;
തന്നെത്താനെടുത്തുയർത്തുമ്പോൾ,File:Bamboo Brush Painting.svg
പറയാനൊന്നുമില്ലെന്നും കണ്ടു ഞാൻ!
ഇതൊക്കെയെന്താണെന്നൊരാൾ
എന്നോടു ചോദ്യമായെന്നിരിക്കട്ടെ,
ചിരിച്ചുകൊണ്ടു ഞാൻ വിരൽ ചൂണ്ടും,
നറുംതെന്നലിനെ, തെളിഞ്ഞ ചന്ദ്രനെ.

__________________________________________________
 പെൻ-മിങ്ങ് (പന്ത്രണ്ടാം നൂറ്റാണ്ട്)-ഒന്നിനെക്കുറിച്ചുമാധിപ്പെടരുത്!
__________________________________________________
ഒന്നിനെക്കുറിച്ചുമാധിപ്പെടരുത്!
കടപ്പുറത്തെ പൂഴിമണ്ണിൽ ബുദ്ധിയുറയ്ക്കാത്ത കുട്ടിയെപ്പോലെ
പകലു മുഴുവൻ ഓടിക്കളിച്ചോളൂ;
പക്ഷേ സ്വന്തം മുഖമിന്നതാണെന്ന ബോധം മറക്കരുത്.
ഗുരുവിന്റെ പ്രഹരമേല്ക്കുമ്പോളൊന്നും പറയാനില്ലെങ്കിൽ
ആ പ്രഹരം കൊണ്ടുതന്നെ നിങ്ങൾ തീരും;
നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ
ആ പ്രഹരം കൊണ്ടുതന്നെ നിങ്ങൾ തീരും.
എല്ലാറ്റിനുമൊടുവിൽ നിങ്ങളെന്തു ചെയ്യും,
രാത്രിസഞ്ചാരമനുവദിച്ചിട്ടില്ല നിങ്ങൾക്കെങ്കിൽ,
പുലരുമ്പോളെത്തിച്ചേരണം നിങ്ങളെങ്കിൽ?


ഹ്സിങ്ങ്-കാങ്ങ് (1597-1654)


ഭിക്ഷാപാത്രം

എത്രമനോഹരമാണിത്,
ഒരു ചോർച്ചയും ഒരോട്ടയുമില്ലാതെ!
ദാഹിക്കുമ്പോൾ ഞാൻ കുടിയ്ക്കും;
വിശക്കുമ്പോൾ ഞാനുണ്ണും,
ഒരു വറ്റും ബാക്കിവയ്ക്കാതെ.
എനിക്കറിയാം, കഴുകിക്കമിഴ്ത്തിയാൽപ്പിന്നെ
യാതൊന്നും ചെയ്യാനില്ലെന്ന്.
എന്നിട്ടുമെത്ര പതിതാത്മാക്കൾക്കാണു വാശി,
അതിന്മേലൊരു പിടി വയ്ക്കാൻ!

മനസ്സു സാധാരണമെന്നറിയൂ,
സ്വഭാവേന പൂർണ്ണനാണു നിങ്ങളെന്നും ധരിയ്ക്കൂ,
അമ്മയച്ഛന്മാർ പിറക്കും മുമ്പേ
ആരായിരുന്നു നിങ്ങളെന്നാരായൂ.
അതിന്റെ ചിട്ടയറിയാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കൊപ്പമാമോദിക്കും,
മലകളിലെ പൂവുകളു,മൊഴുകുന്ന ചോലകളും.


അടഞ്ഞ വാതിലിനു പിന്നിൽ

പഠിപ്പിക്കലുമുപദേശിക്കലും കഴിഞ്ഞ്,
ഇത്രയാണ്ടത്തെ ഓടിനടക്കലും കഴിഞ്ഞ്,
ഞാനിന്നെന്റെ വാതിലടച്ചു,
വനവസന്തത്തിന്റെ രഹസ്യത്തിലേക്കു ഞാൻ മടങ്ങി.
ഭൂമിയുമാകാശവും ചവിട്ടിത്തുറന്ന കാലല്ലേ,
ഇനിയതൊന്നു വിശ്രമിക്കട്ടെ.
തിളങ്ങുന്ന ചന്ദ്രൻ മുഴുത്തുനിൽക്കെ,
ഹേമന്തത്തിന്റെ ജനാലയ്ക്കൽ
ഏകാന്തം ഞാനിരിക്കുന്നു.




ചിങ്ങ്-നോ (പതിനേഴാം നൂറ്റാണ്ട്) - വേനൽക്കു പുഴക്കരെ

കല്ലു കൊണ്ടു തലയിണ,
കാട്ടുവള്ളി കൊണ്ടു കട്ടിൽ:
പതിനായിരമാധികൾ മറവിയിൽ.
ചമ്രം പടിഞ്ഞിരിക്കെ
എനിക്കല്ല, ലോകത്തിന്റെ തിരക്കുകൾ.
വിശറിയുടെ കാറ്റു വീശുമ്പോൾ
വികാരങ്ങൾ തണുത്തുപോകുന്നു.
മാറാലയടഞ്ഞ ജനാലയ്ക്കൽ
വരഞ്ഞപോലെ മുളന്തണ്ടുകൾ.
നിങ്ങളെവിടെയുമായിക്കോട്ടെ,
രാത്രിയുടെ തീരായ്കയെ
നിങ്ങൾക്കു ശമിപ്പിക്കാം.
മനസ്സില്ലാത്തൊരവസ്ഥയിൽ
കാട്ടുതാമരയെ നിങ്ങൾക്കാസ്വദിക്കാം.
പടിയ്ക്കൽ ഞാനെതിരേൽക്കുന്നു,
ഒഴുകിപ്പോകുന്ന ചോലയെ;
കാതിലൊഴിയാതെ നിൽക്കുന്നു,
പുറവേലിയ്ക്കു വെളിയിൽ
പൈന്മരങ്ങളുടെ നിശ്വാസം.





No comments: