Sunday, December 18, 2011

റിൽക്കെ - പാവപ്പെട്ടവർ


നഗരത്തിന്റെ തിന്മകളിൽ നിന്നവരെയകറ്റൂ, ദൈവമേ,
അവരുടെ ജീവിതങ്ങളോടു മല്ലുപിടിയ്ക്കുന്ന
കലുഷവും രുഷ്ടവുമായ പരിസരങ്ങളിൽ നിന്ന്,
മുറിപ്പെട്ട ക്ഷമയോടു കാത്തിരിക്കുമ്പോഴും
അവരെ കാർന്നുതിന്നുന്ന ക്ഷുബ്ധജീവിതത്തിൽ നിന്ന്.

ഒരിടവുമില്ലേ, ഭൂമിയിലവർക്കായി?
കാറ്റിന്റെ പ്രഹർഷം തേടുന്നതാരെ?
ചോലയുടെ തെളിമ മൊത്തുന്നതാര്‌?
ദിവാസ്വപ്നം കാണുന്ന തടാകത്തിന്റെ കയങ്ങളിൽ
ഒരിടവുമില്ലേ, അവരുടെ വാതിലിനെ,
ജനാലപ്പടിയെ പ്രതിഫലിപ്പിക്കാൻ?
നമുക്കറിയുമല്ലോ, പാവപ്പെട്ടവർക്കൊരു ചെറുപഴുതേ വേണ്ടൂ,
തങ്ങളുടെ സർവലോകവുമുറപ്പിയ്ക്കാൻ, മരത്തെപ്പോലെ.



1 comment:

പാവപ്പെട്ടവന്‍ said...

സത്യത്തിൽ പരിഭാഷകൊണ്ട് ആ കവിതക്ക് സംഭിച്ചത് എന്താണങ്കിലും ആഷയം കൊണ്ടുഒരു പരിതിവരെ അവക്കൊപ്പം എത്താൻ ശ്രമിച്ച്