ഞാനെവിടേയ്ക്കു പോകുന്നു?
ഞാനെവിടേയ്ക്കു പോകുന്നു?     
സംശയമെന്തിന്,      
നിന്റെ വീട്ടിലേക്കു തന്നെ.
    ആവേശത്തോടെ
പ്രാർത്ഥിക്കുന്നെങ്കിലാവേശത്തോടെ.     
പണിയുന്നെങ്കിലാവേശത്തോടെ.      
പ്രണയിക്കുന്നെങ്കിലാവേശത്തോടെ.      
തിന്നുകയും കുടിയ്ക്കുകയും നൃത്തം വയ്ക്കുകയും      
കളിക്കുകയും ചെയ്യുന്നെങ്കിലതുമാവേശത്തോടെ.      
ചത്ത മീനെപ്പോലെ പൊന്തിക്കിടക്കണോ,      
ദൈവത്തിന്റെ ഈ പെരുംകടലിൽ?
    റൂമീ, പ്രണമിക്കൂ
“എന്റെ കൈകളിലേക്കെത്താൻ     
നിന്നെത്തുണച്ച സർവതിനെയും,      
റൂമീ, പ്രണമിക്കൂ,”      
എന്നു ദൈവമെന്നോടു പറഞ്ഞാൽ,      
ഒരു ജീവിതാനുഭവവുമുണ്ടാവില്ല,      
ഒരു ചിന്തയുമുണ്ടാവില്ല,      
ഒരു വികാരവുമുണ്ടാവില്ല,      
ഒരു പ്രവൃത്തിയുമുണ്ടാവില്ല,      
ഞാൻ വണങ്ങാത്തതായി.
    പട്ടുനൂൽപ്പുഴു
ഒരുനാളൊരു പട്ടുനൂൽപ്പുഴുവിനു മുന്നിൽ ഞാൻ നിന്നു.     
അന്നു രാത്രിയിലെന്റെ ഹൃദയമെന്നോടു പറഞ്ഞതിങ്ങനെ:      
“അതുമാതിരി സംഗതികളെനിക്കുമാവും;      
ആകാശങ്ങൾ നൂറ്റെടുക്കാം ഞാൻ,      
മനുഷ്യർക്കു ചൂടു പകരാൻ സ്നേഹം ഞാൻ നെയ്തുതരാം,      
തേങ്ങുന്ന മുഖത്തിനരികിൽ ഞാൻ സാന്ത്വനമാവാം,      
ഉയർത്തുന്ന ചിറകുകളാവാം,      
പവിത്രതയുടെ കൂടകളുമായി, ആയിരം കാലുകളിൽ      
ഭൂമി മുഴുവൻ ഞാൻ യാത്ര ചെയ്യാം.“      
ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു:      
”ശരിക്കും നിനക്കിതൊക്കെയാവുമോ, പൊന്നേ?“      
”അതെ“യെന്നതു മൗനം കൊണ്ടു തലയാട്ടിയതേയുള്ളു.      
ഞങ്ങൾ തുടങ്ങിയതങ്ങനെ,      
നിൽക്കാനും പോകുന്നില്ലതിനി.
    കാബറേനർത്തകി
കാബറേനർത്തകിമാരെപ്പോലെയാണു     
കവികൾ മിക്കവരും:      
അരയ്ക്കു താഴേയ്ക്കവർ      
തെളിച്ചുകാട്ടുകയേയില്ല-      
ഞാനാവിധമാശിപ്പിക്കില്ല നിങ്ങളെ,      
എനിക്കിഷ്ടം,      
നിങ്ങളുടെ കണ്ണുകൾ      
വികസിക്കുന്നതു കാണാൻ.
    എന്റെ ചുണ്ടുകൾക്കു വഴി തെറ്റി
ഒരു ചുംബനത്തിലേക്കു പോകവെ,     
എന്റെ ചുണ്ടുകൾക്കു വഴിതെറ്റി;      
ഞാനുന്മത്തനായതുമങ്ങനെ.
    നിങ്ങൾക്കു വിരോധമാവില്ലല്ലോ?
കൂട്ടിൽ കിടക്കാനും     
സിംഹത്തിനു വിരോധമില്ലെന്നാവാം;      
അവസാനത്തെ അഭയമായേ,      
നാമതിനെ കാണാവൂ.      
നിങ്ങളുടെ ചിറകുകളെ തടുക്കുന്ന      
ഈ കമ്പിയഴികൾ:      
ഞാനവ മുറിച്ചുമാറ്റിയാൽ      
നിങ്ങൾക്കു വിരോധമാവില്ലല്ലോ?      
No comments:
Post a Comment