Thursday, December 22, 2011

നെരൂദ - ബലം കെട്ട പ്രഭാതം



ഭാഗ്യഹീനരുടെ പകൽ, വിളർച്ച ബാധിച്ച പകൽ തല നീട്ടുന്നു,
ശൈത്യവും നെഞ്ചിൽ തറയ്ക്കുന്ന ഗന്ധവുമായി, നരച്ച ശക്തികളുമായി,
മണിമുഴക്കങ്ങളില്ലാതെ, എവിടെയുമൊലിക്കുന്ന ഉദയവുമായി;
ശൂന്യതയിലൊരു കപ്പൽച്ചേതമിത്, ചുറ്റും കണ്ണീരുമായി.

ഈറനിരുട്ടൊഴിഞ്ഞുപോയിരിക്കുന്നു, അത്രയുമിടങ്ങളിൽ നിന്ന്,
അത്രയും കുതർക്കങ്ങളിൽ നിന്ന്, മണ്ണിലെ പഴുതുകളിൽ
വേരുകളുടെ രൂപകല്പനകളിൽ നിന്ന്,
സ്വയം കാക്കുന്ന മുന വച്ച രൂപങ്ങളിൽ നിന്ന്.

ഞാൻ നിന്നു തേങ്ങി, ഈ അധിനിവേശത്തിനിടയിൽ,
സന്ദിഗ്ദ്ധതയ്ക്കിടയിൽ, പൊന്തിയുയരുന്ന ചുവയിൽ,
ഒഴുക്കിനും പെരുക്കത്തിനും കാതുകൊടുത്തും
തുടലുകളും പൂക്കളുമണിഞ്ഞു വന്നടുക്കുന്നതിനെന്തായാലും 

അതിനു ദിക്കറ്റ വഴി കാട്ടിയും,
സ്വപ്നം കണ്ടു ഞാൻ നിന്നു, എന്റെ ഭൗതികാവശിഷ്ടവുമായി.

ഒന്നുമില്ല, ആകസ്മികവും പ്രസന്നവും ധൃഷ്ടവുമായി,
സർവതിനുമാകൃതി പ്രകടമായ ദാരിദ്ര്യത്തിന്റെ,
ഭൂമിയുടെ കണ്ണിമകളിൽ വെളിച്ചം,
മണിനാദം പോലെയല്ല, കണ്ണീരു പോലെ:
പകലിന്റെ വസ്ത്രം ഇഴയടുപ്പമില്ലാതെ,
ദീനക്കാരുടെ  മുറിവിൽ പഞ്ഞി വയ്ക്കാനേ അതുകൊണ്ടാവൂ,
ഒരഭാവത്തിനു വിടപറയാനേയതുതകൂ:
ഈ നിറത്തിനാഗ്രഹം സർവതും മറയ്ക്കാൻ,
പകരം വയ്ക്കാൻ, വിഴുങ്ങാൻ, കീഴടക്കാൻ, അകറ്റാൻ.

ശിഥിലവസ്തുക്കിടയിലേകനാണു ഞാൻ,
എനിക്കു മേൽ മഴ പെയ്യുന്നു, എന്നെപ്പോലെയാണതും:
ഉന്മാദി, മരിച്ച ലോകത്തേകാകി,
തിരസ്കൃതം പതിക്കുമ്പോഴേ, നിയതരൂപമില്ലാതെ.


link to image


No comments: