Thursday, December 29, 2011

വയെഹോ - സ്നേഹവിരുന്ന്

File:Vallejo1.JPG

ആരുമിന്നന്വേഷിച്ചെത്തിയില്ല;
ആരുമീ സായാഹ്നത്തിലെന്നോടൊന്നുമാവശ്യപ്പെട്ടുമില്ല.

വെളിച്ചങ്ങളുടെ ഈ ഘോഷയാത്രയിൽ
ഒരു സിമിത്തേരിപ്പൂവിനെപ്പോലും ഞാൻ കണ്ടുമില്ല.
പൊറുക്കൂ, കർത്താവേ: എത്ര കുറച്ചേ ഞാൻ മരിച്ചുള്ളൂ!

ഈ സായാഹ്നത്തിലേവരുമേവരും കടന്നുപോകുന്നു,
എന്നെയന്വേഷിക്കാതെ, എന്നോടൊന്നും ചോദിക്കാതെ.

എനിക്കറിയില്ല, എന്റെ കൈകളിലവർ മറന്നുവച്ചതെന്തെന്ന്,
എന്റേതല്ലാത്തതൊന്നുപോലെ.

വാതിൽക്കലേക്കു ഞാൻ പോയിരുന്നു,
സർവരോടുമായി വിളിച്ചുകൂവാനെനിക്കു തോന്നിയിരുന്നു:
നിങ്ങൾക്കെന്തെങ്കിലും കാണാതെപോയെങ്കിൽ,
അതിവിടെയുണ്ടെന്നേ!

ഈ ജീവിതത്തിലെ ഓരോ സായാഹ്നത്തിലും
എത്ര വാതിലുകളാണൊരു മുഖത്തിനു നേർക്കു
കൊട്ടിയടയ്ക്കപ്പെടുന്നതെന്നെനിക്കറിയാത്തതിനാൽ,
അന്യന്റേതായതെന്തോ എന്റെയാത്മാവിനെ ഗ്രസിച്ചതിനാൽ.

ആരുമിന്നെത്തിയില്ല;
ഈ സായാഹ്നത്തിലെത്ര കുറച്ചേ ഞാൻ മരിച്ചിട്ടുമുള്ളൂ!


ചിത്രം: പെറുവിലെ വയഹോസ്മാരകം (വിക്കിമീഡിയ)


1 comment:

Moolecheril said...

സിമിത്തേരിയായാലും
സെമിത്തെരിയായാലും
പരിഭാഷ അടിപൊളി!