Saturday, December 17, 2011

റിൽക്കെ - പെൺകുട്ടികൾ

File:Jean-Baptiste-Camille Corot - Orphée (modification).jpg


1

ദീർഘദീർഘമായ പാതകൾ താണ്ടണമന്യർക്ക്
രാത്രി പോലിരുണ്ട കവികളിലെത്താൻ,
വഴിയിലാരാഞ്ഞാരാഞ്ഞു നടക്കണമവർക്ക്
പാടുന്നൊരാളെയെങ്ങാനും കണ്ടുവോയെന്ന്,
തന്ത്രികളിൽ വിരൽ വച്ചൊരാളെക്കണ്ടുവോയെന്ന്.
പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ടാ,
പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്.
ഒരു പുഞ്ചിരി മതി, വെള്ളിക്കിണ്ണങ്ങൾക്കിടയിൽ
മുത്തുമണികൾ പൊട്ടിയുരുളുന്ന പോലെ.
അവരുടെ ജന്മങ്ങൾക്കു വാതിലുകൾ തുറക്കുന്നതു
കവിയിലേക്ക്, അതിൽപ്പിന്നെ ലോകത്തിലേക്ക്.

2

സ്വന്തമേകാന്തതയിൽ നിങ്ങളുടെ തത്സ്വരൂപമെന്തോ,
അതിന്റെയാഖ്യാനവും കവികൾ നിങ്ങളിൽ നിന്നു പഠിക്കുന്നു;
അകന്ന ജീവിതവും നിങ്ങളിലൂടവർ പഠിക്കുന്നു,
രാത്രികൾ മഹാനക്ഷത്രങ്ങളിലൂടെ
നിത്യതയെ പരിചയിക്കുമ്പോലെ.

ഒരുവളും തന്നെത്തന്നെ കവികൾക്കു നിവേദിക്കാതിരിക്കട്ടെ,
അവന്റെ കണ്ണുകളഥവാ, സ്ത്രീകൾക്കായി ദാഹിച്ചാലും;
അവന്റെ ചിന്തയിൽ നിങ്ങൾ പെൺകുട്ടികൾ മാത്രം:
പട്ടുടയാടകൾക്കുള്ളിലുടയും,
നിങ്ങളുടെ കൊലുന്ന കൈത്തണ്ടകളിലോടുന്ന തലോടൽ.

എകനായിക്കൊള്ളട്ടെയവൻ തന്റെയുദ്യാനത്തിൽ,
മാലാഖമാരെപ്പോലെ നിങ്ങളെയവനെതിരേറ്റയിടങ്ങളിൽ-
എന്നുമെന്നപോലവനലഞ്ഞ പാതകളിൽ,
നിഴൽ മുങ്ങിയ ചാരുപടികളിൽ,
വീണ തൂക്കിയിട്ട മുറിയിൽ.

പോകൂ!...ഇരുളടയുകയായി.
അവന്റെ ഇന്ദ്രിയങ്ങൾക്കിനിമേലിൽ വേണ്ട,
നിങ്ങളുടെ ശബ്ദങ്ങളും നിങ്ങളുടെ രൂപങ്ങളും.
ദീർഘവുമേകാന്തവുമായാൽ മതി, അതേ പാതകളവനിനി,
ഇരുണ്ട ഭൂർജ്ജവൃക്ഷങ്ങൾക്കടിയിൽ വെണ്മയുമവനു വേണ്ട,-
മൗനം സാന്ദ്രമായ മുറിയോടാണിപ്പോളവന്റെ സ്നേഹവും.
...നിങ്ങളുടെ ശബ്ദങ്ങളവനകലെയായ്ക്കേൾക്കുന്നു,
(മടുപ്പോടവനകറ്റിനിർത്തുന്ന ജനങ്ങൾക്കിടയിൽ);
പലരുടെ കണ്ണുകൾക്കും നിങ്ങൾ വിഷയമാകുന്നുവെങ്കിൽ,
അതുമവന്റെ ആർദ്രസ്മൃതി സഹിക്കും, ദീർഘദർശനം പോലെ.


link to image


No comments: