Sunday, December 18, 2011

റിൽക്കെ - എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ, ദേവാ…

File:Eugène Ferdinand Victor Delacroix 059.jpg


എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ, ദേവാ,
ജീവികളെ കേൾവി പഠിപ്പിച്ചവനേ?
ഏറെക്കാലം മുമ്പൊരു സായാഹ്നത്തിന്റെ ചിന്തകളോ?
അതൊരു വസന്തകാലമായിരുന്നു, റഷ്യയിലായിരുന്നു...

ഗ്രാമത്തിൽ നിന്നിറങ്ങിവന്നു, ഒറ്റയ്ക്കൊരു വെള്ളക്കുതിര,
ഒരു കാലിൽ ബന്ധിച്ച മുട്ടിയുമായി,
പുൽപ്പുറത്തൊറ്റയ്ക്കൊരു രാത്രി കഴിക്കാനായി;
അവന്റെ പിടലിയിൽ സടകൾ തുള്ളിക്കളിച്ചിരുന്നു,

അതിരറിയാത്ത പ്രഹർഷത്തിന്റെ താളത്തിൽ,
ഇടറിയും തട്ടിത്തടഞ്ഞുമാണാക്കുതിപ്പെങ്കിലും.
ഉറവുകളിലിരച്ചുകേറുകയായിരുന്നു അവന്റെയശ്വരക്തം!

അകലങ്ങളവനറിഞ്ഞു, ഹാ!
അവൻ പാടി, അവൻ കേട്ടു- നിന്റെ കാവ്യചക്രം
പൂർണ്ണമായതുമവനിൽ.
                                    അവന്റെ രൂപം: എന്റെ ഉപഹാരം.


റിൽക്കെ - ഓർഫ്യൂസ് ഗീതകങ്ങൾ - 1.20

1900 മേയിൽ ലൂ ആന്ദ്രേ ശലോമിയുമൊത്ത് രണ്ടാമതു റഷ്യയിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ്‌ ഈ കവിതയ്ക്കു നിമിത്തമായത്. 1922-ൽ അവർക്കയച്ച കത്തിൽ റിൽക്കെ ഇങ്ങനെ പറയുന്നു: “നിനക്കോർമ്മയുണ്ടോ, ഒരിക്കൽ, സന്ധ്യാസമയത്ത്, മുൻകാലിൽ കെട്ടിയിട്ട ഒരു കുറ്റിയുമായി നമുക്കടുത്തേക്കാഹ്ളാദത്തോടെ കുതിച്ചുവന്ന ആ കുതിരയെ?...ഞാനവനെ ഓർഫ്യൂസിനൊരു നിവേദ്യമാക്കി! എന്തു കാലം? ഇപ്പോഴെന്നതെന്ത്? അത്രയും വർഷങ്ങൾക്കപ്പുറത്തു നിന്ന് ആഹ്ളാദത്തിന്റെ പൂർണ്ണതയുമായി എന്റെ അനുഭൂതിയുടെ വൈപുല്യത്തിലേക്കു കുതിച്ചോടിവരികയായിരുന്നു അവൻ...”


http://commons.wikimedia.org/wiki/Painting by Delacroix

No comments: