Monday, December 19, 2011

റിൽക്കെ–എന്റെ…

File:Giovanni Domenico Tiepolo - God the Father - WGA22376.jpg

വേവലാതിപ്പെടേണ്ട നീ, ദൈവമേ.
സഹനമുള്ളതെന്തിനോടുമവർ പറയും,
പ്രതിഷേധിക്കാത്തതെന്തിനോടുമവർ പറയും,
അവയെന്റേതെന്ന്.
ചില്ലകളിലൂടെ വീശിക്കടക്കുമ്പോൾ
എന്റെ മരമെന്നു പറയുന്ന കാറ്റിനെപ്പോലെയാണവർ.

അവർ കാണുന്നതേയില്ല,
തങ്ങളെത്തിപ്പിടിക്കാൻ നോക്കുന്നതെന്തുമെരിഞ്ഞുനിൽക്കുകയാണെന്ന്,
പൊള്ളാതെയവയുടെയരികു തൊടാൻ തങ്ങൾക്കാവില്ലയെന്ന്.
എന്റേതെന്നവർ പറയും,
ഗ്രാമീണരോടു സംസാരിക്കുമ്പോൾ
രാജാവു തങ്ങളുടെ സ്നേഹിതനെന്നവർ പറയുമ്പോലെ;
മഹാനാണീ രാജാവ്, അകലെയാണദ്ദേഹമെങ്കിലും.
അന്യമായ ചുമരുകൾ എന്റേതെന്നവർ പറയും,
ഗൃഹനാഥനാരെന്നവർക്കൊട്ടറിവുമുണ്ടാകില്ല.
എന്റേതെന്റേതെന്നവർ പറയും,
അവകാശം സ്ഥാപിക്കും,
അടഞ്ഞുപോവുകയാണെന്തും, അവർ സമീപിക്കുമ്പോഴെങ്കിലും;
അവർ പറയും: എന്റെ ജീവിതം, എന്റെ ഭാര്യ, എന്റെ കുട്ടി, എന്റെ നായ,
അവർക്കറിയുകയും ചെയ്യാം,
ജീവിതം, ഭാര്യ, കുട്ടി, നായ -
അന്യവും അജ്ഞാതവുമാണൊക്കെയുമെന്ന്,
കണ്ണു കാണാതെ തപ്പിത്തടയുമ്പോൾ
കൈയിൽ തടഞ്ഞവ മാത്രമാണവയെന്ന്.
കഷ്ടമേ, കണ്ണുകൾക്കു ദാഹിക്കുന്നവർക്കേ
ഈ സത്യമുറയ്ക്കുന്നുമുള്ളു.
അന്യർ കാതു കൊണ്ടു കേൾക്കുകയേയില്ല,
ജീവിതമെന്ന യാചനായാത്രയിൽ
ഒന്നിനോടും ബന്ധം വയ്ക്കാൻ തങ്ങൾക്കാവുകയില്ലെന്ന്;
പൊന്നുപോലെ കാത്ത സ്വന്തങ്ങളിൽ നിന്നാട്ടിപ്പായിക്കപ്പെട്ടവർ,
സ്വന്തം ബന്ധുക്കൾ തള്ളിപ്പറഞ്ഞവർ,
നമ്മളിൽ നിന്നന്യവുമകന്നതുമായ ജന്മങ്ങൾ, പൂക്കളെപ്പോലെയാണ്‌
തങ്ങളുടെ ഭാര്യമാരെന്നവർ കാണുന്നതേയില്ല.
ദൈവമേ, നിന്റെ സമചിത്തത കൈവെടിയരുതേ.
നിന്നെ സ്നേഹിക്കുന്നവൻ,
ഇരുട്ടത്തു നിന്റെ മുഖം കണ്ടെടുക്കുന്നവൻ,
നിന്റെ നിശ്വാസമേൽക്കുമ്പോൾ തീനാളം പോലുലയുന്നവൻ-
അവനും സ്വന്തമല്ല നീ.
രാത്രിയിലൊരാൾ നിന്നെ മുറുക്കെപ്പിടിച്ചുനിന്നാലും,
പ്രാർത്ഥനകൾ കൊണ്ടു നിന്നെ വരിഞ്ഞുമുറുക്കിയാലും,
നീ വിരുന്നുകാരൻ,
വന്നു മടങ്ങിപ്പോകുന്നവൻ.
ആരു നിന്നെയെടുക്കാൻ ദൈവമേ?
നീ നിന്റേതു മാത്രം,
ഒരുടമയുടെ കൈയും നിനക്കു ശല്യമല്ല,
ചാറയിലേകാന്തമായി മധുരം വായ്ക്കുന്ന
മൂക്കാത്ത വീഞ്ഞു പോലെയാണു നീ.


(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ)


link to image


No comments: