Friday, December 30, 2011

വയെഹോ - ക്രിസ്തുമസ് രാത്രി


വാദ്യവൃന്ദം പാടിനിർത്തുമ്പോൾ,
ചില്ലകൾക്കടിയിലൂടെ സ്ത്രൈണഛായകൾ കടന്നുപോവുമ്പോൾ,
പഴുക്കിലകൾക്കിടയിലൂടരിച്ചിറങ്ങുന്നു,
നിലാവിന്റെ ഭൂതരൂപങ്ങൾ, പലനിറത്തിൽ വിളർത്ത മേഘങ്ങൾ.

മറന്ന ശീലുകൾ തേങ്ങുന്ന ചുണ്ടുകളുണ്ട്,
ലില്ലിപ്പൂവുകളെന്നു നടിയ്ക്കുന്ന വെണ്മേലാടകളുണ്ട്.
മുരത്ത പൊന്തകളിൽ പട്ടിന്റെ പരിമളം പൂശുന്നുണ്ട്,
ഇടകലർന്ന സല്ലാപങ്ങൾ, മന്ദഹാസങ്ങളും.

നിന്റെ മടക്കത്തിന്റെ വെളിച്ചം ചിരി തൂകുമാറാവട്ടെ;
കൊലുന്നനേ നിന്റെയുടലിന്റെ ദനഹായിൽ
പെരുന്നാളുല്ലസിക്കട്ടെ സൗവർണ്ണതാരസ്ഥായിയിൽ.

നിന്റെ വളപ്പിലെങ്കിലെന്റെ കവിത കുഞ്ഞാടിനെപ്പോലെ കരഞ്ഞുനടക്കും,
നിന്റെ പ്രണയത്തിന്റെ ഉണ്ണിയേശു പിറവിയെടുത്തെന്നു
കാണാത്ത കൊമ്പുകളും കുഴലുകളുമൂതിയതു പാടിനടക്കും.


(ദനഹാ - കിഴക്കു നിന്നുള്ള മൂന്നു ജ്ഞാനികൾ ബത്ലഹേമിലെത്തിയതിന്റെ ഓർമ്മപ്പെരുനാൾ)


 

No comments: