Friday, August 17, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - അമ്മ

herbert

അമ്മ


ഒരു നൂൽക്കഴി പോലെ അയാൾ അവരുടെ മടിയിൽ നിന്നുരുണ്ടുവീണു. വല്ലാത്ത തിടുക്കത്തോടെ അയാൾ അഴിഞ്ഞുപോയി, ദൂരത്തേക്കു വച്ചടിച്ചു. ജീവിതത്തിന്റെ തുടക്കം അവരുടെ പിടിയിൽത്തന്നെയായിരുന്നു. ഒരു മോതിരം പോലെ അവരതിനെ വിരലിൽ ചുറ്റിയെടുത്തു. അതിനെ കാത്തുവയ്ക്കണമെന്നും അവരാഗ്രഹിച്ചു. ചെങ്കുത്തുകൾ അയാൾ ഉരുണ്ടിറങ്ങി, മലനിരകൾ കഷ്ടപ്പെട്ടു പിടിച്ചുകയറി. മടങ്ങിയെത്തുമ്പോൾ അയാൾ ആകെ കുരുങ്ങിക്കൂടിയിരുന്നു. ഒരക്ഷരം അയാൾ മിണ്ടിയില്ല. അവരുടെ മടിത്തട്ട് അയാൾക്കിനി സ്വർണ്ണസിംഹാസനമാവുകയുമില്ല.

അവരുടെ നീട്ടിപ്പിടിച്ച കൈകൾ പഴയൊരു നഗരം പോലെ ഇരുട്ടത്തു തിളങ്ങുന്നു.



വസ്തുക്കളെ പുറത്തെടുക്കാൻ

വസ്തുക്കളെ അവയുടെ അഭിജാതമൌനത്തിൽ നിന്നു പുറത്തെടുക്കാൻ കൌശലം കാണിക്കേണ്ടിവരും, അല്ലെങ്കിൽ പാതകം ചെയ്യേണ്ടിവരും.

വാതിലിന്റെ മരവിച്ച പ്രതലമലിയിക്കാൻ ഒരൊറ്റുകാരൻ മുട്ടിയാൽ മതി; തറയിൽ ചിതറിവീണ ചില്ലുകൾ മുറിവേറ്റ പക്ഷിയെപ്പോലെയാണു ചീറുക; തീ കൊടുത്ത വീടാവട്ടെ, അഗ്നിയുടെ വാചാലഭാഷയിലാണു പുലമ്പുക: വെളിച്ചം കാണിക്കാതമർത്തിവച്ച ഒരിതിഹാസത്തിന്റെ ഭാഷയിൽ, കിടക്കയും മേശയും വെളിയടകളും ഇത്രയും കാലം പുറത്തറിയിക്കാതെ വച്ചതൊക്കെയും. 


No comments: