Saturday, January 12, 2013

ആന്ദ്രേ ബുർസ - ഒരു യക്ഷിക്കഥ

country-man-duke-norfolkxlink to image

 


പണ്ടൊരിക്കൽ ചക്രവർത്തിക്കു മൂശേട്ട പിടിച്ചിരിക്കുന്ന സമയത്ത് ഒരു സാധാരണക്കാരൻ വശപ്പിശകായിട്ടെന്തോ പറയുകയോ എടുക്കുകയോ ചെയ്യാനിടയായി. ചക്രവർത്തി അയാളെ ശിരച്ഛേദം ചെയ്യാൻ കല്പിച്ചു. ചക്രവർത്തിക്കു പക്ഷേ അപ്പോൾ നേരമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു:

-ഓരോ മണിക്കൂറും നീ എന്റെ ഓഫീസിൽ വന്ന് ആസന്നഭാവിയിൽ ഞാൻ നിന്റെ തല വെട്ടേണ്ടതാണെന്ന് ഓർമ്മിപ്പിക്കുക.

അങ്ങനെ ആ മനുഷ്യൻ കൊട്ടാരത്തിൽ ഹാജരാവാൻ തുടങ്ങി. ആദ്യമൊക്കെ അയാൾക്കു വലുതായ മനഃപ്രയാസമൊക്കെ തോന്നിയിരുന്നു. അസ്തിത്വത്തിന്റെ അഗണ്യതയെക്കുറിച്ചും വ്യക്തിക്കു മേൽ അടിച്ചേല്പിക്കപ്പെടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും മന്ദബുദ്ധിയായ ഒരു നാട്ടുപ്രമാണിയുടെ മാറിമറിയുന്ന മാനസികാവസ്ഥയ്ക്കു വിധേയനാവേണ്ടി വരുന്നതിനെക്കുറിച്ചുമൊക്കെ ദീർഘവിചിന്തനം ചെയ്തിരുന്നു. പിന്നീട് അയാൾക്കതു പൊരുത്തമായി. കൊട്ടാരം ഉദ്യോഗസ്ഥന്മാർക്ക് അയാൾ വലിയൊരു കുരിശ്ശായി മാറി. കൊട്ടക്കണക്കിനു ജോലി കിടക്കുന്നു, നിവേദനവുമായി വരുന്നവർ നിര നിന്നുനിന്ന് തളർന്നു വീഴുകയാണ്‌; അപ്പോഴാണ്‌ നേരം തെറ്റാതെ ഈ മനുഷ്യന്റെ വരവ്.

-നമസ്കാരം. ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടാനുള്ളതാണെന്നു നിങ്ങളെ ഓർമ്മിപ്പിക്കാൻ ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു. എന്നാൽ ഞാൻ പിന്നെ വരാം.

ഓരോ മണിക്കൂറും ഇതിങ്ങനെ നടന്നു.

പന്ത്രണ്ടു മണിയ്ക്ക് രണ്ടു മിനുട്ടുള്ളപ്പോൾ ഈ മനുഷ്യൻ “മിനിസ്റ്റീരിയൽ” എന്നു പേരുള്ള കാപ്പിക്കടയിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ചാടിയിറങ്ങി ഓടുകയാണ്‌, ആ കൊച്ചു സൂത്രവാക്യം ഉരുവിടാൻ. എല്ലാ ശനിയാഴ്ച രാത്രിയും പതിനൊന്നു മണിക്ക് “അംബാസഡേഴ്സ് പാരഡൈസ്” എന്നു പേരുള്ള ബാറിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ഒരു കുപ്പിയെടുത്ത് അപ്പാടെ വായിൽ കമിഴ്ത്തി ഉറയ്ക്കാത്ത കാലടികളോടെ പുറത്തേക്കു വരികയാണ്‌, കൊട്ടാരത്തിൽ ചെന്ന് നാവു കുഴഞ്ഞുകൊണ്ടാവർത്തിക്കാൻ:

-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്തെന്നാൽ... എന്നു പറഞ്ഞാൽ...അതായത് ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടേണ്ടതാണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ.

പുലർച്ചെ നാലു മണിയ്ക്ക് കൊട്ടാരം ഓഫീസിനു മുന്നിലെ ഇടനാഴിയിലുള്ള തന്റെ കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ് ( അയാൾ വേറേയെങ്ങും ഇപ്പോൾ കിടന്നുറങ്ങാറില്ല) ഡ്യുട്ടിയിലിലിരുന്നുറങ്ങുന്ന സെക്രട്ടറിയുടെ ഉറക്കം കെടുത്തുകയാണ്‌:

-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്നിങ്ങനെ.

ഇങ്ങനെ ഇരുപതു കൊല്ലം കഴിഞ്ഞ് ഒരു ദിവസം ഈ മനുഷ്യൻ കൊട്ടാരം ഓഫീസിൽ വച്ച് രാജാവിന്റെ കണ്ണില്പെടാനിടയായി.

-ഈ മനുഷ്യനെന്താ വേണ്ടത്? ചക്രവർത്തി ചോദിച്ചു.

-ഈയാൾ പറയുകയാണ്‌, അയാളുടെ തല വെട്ടിക്കളയാൻ അവിടുന്ന് കല്പിച്ചിരിക്കുന്നുവെന്ന്, സെക്രട്ടറി ബോധിപ്പിച്ചു.

-എന്നാൽ വെട്ടിക്കളഞ്ഞേക്ക്, ചക്രവർത്തി ക്രോധത്തോടെ മുക്രയിട്ടു.

അങ്ങനെ അയാളുടെ തല വെട്ടുകയും ചെയ്തു.


ആന്ദ്രേ ബുർസ (1932-1957) - പോളിഷ് കവിയും എഴുത്തുകാരനും.


No comments: