Sunday, August 16, 2009

ഇക്ക്യു (1394-1481)-സെന്‍ കവിതകള്‍

*
ഒരുമാസം മുമ്പിന്നലെ
ഇരന്നു വാങ്ങിയതാണു ഞാൻ.
മടക്കുന്നതത്രയും
ഈ മാസത്തിലിന്നു ഞാൻ.
ആകെയുള്ളതഞ്ചാണ്‌
നാലും വീടിക്കഴിഞ്ഞു ഞാൻ;
ആദിശൂന്യതയൊന്നിന്‌
കടക്കാരനാണു ഞാൻ.
*
"ഒറ്റയ്ക്കു വന്നു ഞാൻ,
മടങ്ങുന്നതൊറ്റയ്ക്ക്‌"-
അതുമൊരു മായ തന്നെ.
വരൂ, പഠിപ്പിക്കാം ഞാൻ
വരാതിരിക്കാൻ
പോകാതിരിക്കാൻ.
*
തിന്നും കുടിച്ചും
ഉറങ്ങിയും വീണ്ടുമുണർന്നും
നമുക്കു ജീവിതം തീരുന്നു.
അതിൽപ്പിന്നെന്തു ചെയ്യാൻ?
മരിക്കുക തന്നെ.
*
പൂമ്പാറ്റ മുഖം തൊട്ടു
പാറിനിൽക്കെ
എത്രനേരമുറങ്ങുമവൾ?
*
ആരും വരാനില്ലെങ്കിൽ
അതാണെനിക്കേറെയിഷ്ടം.
കൂട്ടിരിക്കാനെനിക്കു
കരിയിലകൾ മതി,
കൊഴിഞ്ഞ പൂക്കൾ മതി.
തന്നിഷ്ടം നടത്തുന്ന
കിഴവനൊരു സെൻഗുരു-
പടുമരത്തിൽപ്പൊടുന്നനെ
വിടരുന്നു പൂവുകൾ.
*
കാടും പാടവും കല്ലും പുല്ലും-
അവരാണെന്നിഷ്ടതോഴന്മാർ.
ഇതേവരെ നടന്ന വഴി
മാറിനടക്കില്ലീ ഭ്രാന്തമേഘം.
ഈ ലോകത്തു പിശാചെങ്കിൽ
എന്തിനു ഭയക്കണം ഞാൻ
വരാനുള്ള ലോകത്തെ.
*
ഇരുന്നിടത്തേക്കു മടങ്ങുമീ ദേഹം-
തിരഞ്ഞാൽ കിട്ടാത്തതിനെ
തിരഞ്ഞുപോകരുത്‌.
*
ജനനത്തിൻ പ്രകൃതി
അറിയില്ലാർക്കും-
ഉറവിലേക്കു മടങ്ങുന്നു നാം
പൊടിയായി മാറുന്നു നാം.
*
വ്യർത്ഥമാണൊക്കെയും!
ദൃഢഗാത്രനൊരു ചങ്ങാതി
ഇന്നു കാലത്ത്‌;
ചിതയിലെ പുകച്ചുരുൾ
ഇന്നു വൈകിട്ട്‌.
*
കത്തിച്ചാലതു ചാരമാകുന്നു
കുഴിച്ചിട്ടാൽ മണ്ണാകുന്നു.
ബാക്കിവയ്ക്കുന്നതെന്തു നാം
നാം ചെയ്ത പാപങ്ങളോ?
*
മൂന്നുലോകത്തും ചെയ്ത പാപങ്ങൾ
മാഞ്ഞുപോകുമെന്നോടൊപ്പം.
*
അന്യർക്കു വായിക്കാൻ
എഴുതിവച്ചിട്ടു പോവുക-
അതുമൊരു വ്യർത്ഥസ്വപ്നം.
വായിക്കാനാരുമില്ലെന്ന്
ഉണരുമ്പോളറിയുന്നു ഞാൻ.
*

1 comment:

jmj godville said...

私はあなたの言語の禅の詩翻訳を考慮するための感謝を臨済宗;の為、言っている。

i am saying appreciation on behalf of rinzai-shū, for considering zen poem translation in your language.

my respect for beautiful translation,
sir.