Sunday, August 30, 2009

ബോദ്‌ലേർ-ഗദ്യകവിതകൾ-3

 

ഉന്നം പിഴക്കാത്തവൻ

 

baud

കാടുകടന്നുപോകുമ്പോൾ ഒരു ഷൂട്ടിംഗ്‌ ഗാലറി കണ്ട്‌ അയാൾ വണ്ടി നിർത്താൻ പറഞ്ഞു;സമയം കൊല്ലാൻ വേണ്ടി വെടിപയ്പ്പിൽ തന്റെ ഉന്നം എങ്ങനെയുണ്ടെന്ന് ഒന്നു പരീക്ഷിക്കാം-ആ ഭീകരജന്തുവിനെ കൊല്ലുക എന്നത്‌ ഏതു മനുഷ്യന്റെയും സ്വാഭാവികവും ന്യായവുമായ ഒരു പ്രവൃത്തിയാണല്ലോ. എന്നിട്ടയാൾ തന്റെ സുന്ദരിയായ,ആരാധ്യയായ,അഭിശപ്തയായ ഭാര്യയുടെ നേർക്കു കൈ നീട്ടി-തന്റെ എത്രയോ സന്തോഷങ്ങൾക്ക്‌,എത്രയോ വേദനകൾക്ക്‌,തന്റെ പ്രതിഭയ്ക്കു തന്നെയും അയാൾ കടപ്പെട്ടിരിക്കുന്നത്‌ നിഗൂഢയായ ആ സ്ത്രീയോടാണല്ലോ.

കുറേ വെടിയുണ്ടകൾ ലക്ഷ്യം കാണാതെപോയി; ഒന്നാകട്ടെ,മച്ചിൽ ചെന്നുകൊള്ളുകയും ചെയ്തു.തന്റെ ഭർത്താവിന്റെ വൈദഗ്ധ്യമില്ലായ്മയെ കളിയാക്കിക്കൊണ്ട്‌ അവൾ വശ്യമായി പൊട്ടിച്ചിരിച്ചപ്പോൾ അയാൾ വെട്ടിത്തിരിഞ്ഞുകൊണ്ട്‌ അവളോടു പറഞ്ഞു,' നേരേ മുന്നിൽ തലയും വെട്ടിച്ച്‌ ഗർവ്വോടെ നിൽക്കുന്ന ആ പാവയെ നോക്കൂ. എന്റെ ദേവതേ, അതു നീയാണെന്നു ഞാൻ സങ്കൽപ്പിക്കുകയാണ്‌!.' എന്നിട്ടയാൾ കണ്ണുകളടച്ചുകൊണ്ട്‌ കാഞ്ചി വലിച്ചു. പാവയുടെ തല കൃത്യമായി അറ്റുവീണു.

പിന്നെ അയാൾ തന്റെ സുന്ദരിയായ,ആരാധ്യയായ,അഭിശപ്തയായ ഭാര്യയുടെ,തനിക്കൊഴിവാക്കാനാവാത്ത, തന്നോടു കരുണയറ്റ ആ ദേവതയുടെ കരം ഗ്രഹിച്ച്‌ ബഹുമാനത്തോടെ ചുംബിച്ചുകൊണ്ടു പറഞ്ഞു,'എന്റെ പ്രിയപ്പെട്ട മാലാഖേ, എന്റെ നൈപുണ്യത്തിന്‌ ഞാൻ നിന്നോട്‌ എത്രമേൽ കടപ്പെട്ടിരിക്കുന്നുവേന്നോ!'

No comments: