Wednesday, August 19, 2009

യൊരൂബാ നാടൻപാട്ട്‌-ആന

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

തേങ്ങിക്കരയുന്ന കാട്ടിനുള്ളിൽ
അന്തിച്ചിറകൊതുക്കിന്നടിയിൽ
ആകെക്കറുത്തൊരു രാവിതാ പോയ്‌
ചാഞ്ഞുറങ്ങാൻ വിടകൊണ്ടുവല്ലോ.
പേടിവിളർത്തൊരു താരങ്ങളും
മാനം വിട്ടോടിമറഞ്ഞുവല്ലോ.
ചന്ദ്രനും മേലേയിരുണ്ടുപോയി,
ഭൂതങ്ങളൂരിലിറങ്ങയായി.

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

പേടിച്ചരണ്ടൊരു കാട്ടിനുള്ളിൽ
ഇലകളടക്കി മരമുറങ്ങി,
കൊമ്പുകളിൽത്തൂങ്ങി കണ്ണടച്ചു
ആടിക്കളിക്കുന്ന മൊച്ചകളും.
കാലൊച്ച കേൾക്കാതൊതുങ്ങിമാറി
കേഴകൾ മെല്ലെന്നു നീങ്ങുന്നതാ;
പുൽക്കൊടിയൊന്നു കടിച്ചു പിന്നെ
കാതോർത്തു നിൽക്കുന്നു പേടിയോടെ.
അരമുള്ള പാട്ടും നിറുത്തിവച്ചു
ചീവീടു മിണ്ടാതിരിക്കയായി.

ആനവേട്ടക്കാരാ വില്ല്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

പേമാരി കൊട്ടിവീഴുന്ന കാട്ടിൽ
കാലുവലിച്ചുനടന്നിടുന്നോൻ
ആരാലും വെല്ലുവാനായിടാത്തോൻ
ആനയച്ചന്നെഴുന്നള്ളുകയായ്‌.
താൻ കുത്തിയിട്ട മരങ്ങൾക്കിടെ
നിന്നു, നടന്നോ,ല തിന്നും പിന്നെ
പിടിയുടെ ചൂരു പിടിച്ചുമവൻ
ചിന്നം വിളിച്ചുനടന്നിടുന്നേ.
ആനയച്ചോ, ഞങ്ങൾ നിന്റെ നീക്കം
ദൂരെ നിന്നേ പാർത്തുവന്നുവല്ലോ.

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.

നീയൊഴിച്ചാരുമില്ലാത്ത കാട്ടിൽ
ആനവേട്ടക്കാരാ പേടിക്കല്ലേ.
നിന്റെ കണ്മുന്നിലിറച്ചിയാണേ,
കുന്നുപോൽ നീങ്ങുമിറച്ചിയാണേ.
നെഞ്ഞു കുളിർക്കുന്ന നല്ലിറച്ചി,
നമ്മുടെ ചട്ടിയിൽ വേവും തുണ്ടം.
നമ്മുടെ പല്ലുകൾ താഴും തുണ്ടം.
ചോന്നുകൊഴുത്തുള്ള നല്ലിറച്ചി
ആവി പറക്കുന്ന ചോരക്കോപ്പ.

ആനവേട്ടക്കാരാ വില്ലെടുക്കൂ,
ആനവേട്ടക്കാരാ വില്ലെടുക്കൂ.
*

1 comment:

comiccola said...

നന്നായി........ആശംസകള്‍..