Monday, August 31, 2009

ബോദ്‌ലെയെർ-വൃദ്ധയുടെ നൈരാശ്യം,കണ്ണാടി

baude2

വൃദ്ധയുടെ നൈരാശ്യം

ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോൾ ചുക്കിച്ചുളിഞ്ഞ ആ കിഴവി എത്രയാഹ്ലാദിച്ചു-എല്ലാവരും അവന്റെ മേൽ വാത്സല്യം കോരിച്ചൊരിയുകയാണ്‌;എല്ലാവർക്കും അവനെ സന്തോഷിപ്പിക്കണം. ആ വൃദ്ധയെപ്പോലെ അവനുമൊരുറപ്പില്ല; അവനുമില്ല പല്ലും മുടിയും.

അങ്ങനെ മുഖത്തൊരിളിഭ്യച്ചിരിയുമായി ഗോഷ്ടികാട്ടി അവനെ ചിരിപ്പിക്കാമെന്ന വിചാരവുമായി അവർ അവനടുത്തേക്കു ചെന്നു.പേടിച്ചുപോയ കുട്ടി പക്ഷേ ആ പാവം കിഴവിയുടെ പിടിയിൽ നിന്നു കുതറിമാറി അലറിക്കരയുകയാണുണ്ടായത്‌.

കിഴവി പിന്നെ തനിക്കു പറഞ്ഞിട്ടുള്ള നിത്യമായ ഏകാന്തതയിലേക്കു പിൻവലിഞ്ഞ്‌ ഒരു മൂലയ്ക്കു ചെന്നിരുന്നു കരഞ്ഞു:'കഷ്ടം,ഭാഗ്യംകെട്ട കിഴവികളായ ഈ സ്ത്രീകൾക്ക്‌ ഇനി ആരെയും സന്തോഷിപ്പിക്കാനാവില്ല, നിഷ്കളങ്കനായ ഒരു ശിശുവിനെപ്പോലും. ഞങ്ങൾ സ്നേഹിക്കാൻ ചെല്ലുമ്പോൾ കുട്ടികൾ വിരണ്ടോടുകയാണ്‌.'

bonsai2

കണ്ണാടി

കണ്ടാലറയ്ക്കുന്ന ഒരാൾ കടന്നുവന്ന് കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി.
'നിങ്ങളെന്തിനു കണ്ണാടിയിൽ നോക്കുന്നു? അതിൽ സ്വയം കണ്ടിട്ട്‌ നിങ്ങൾക്ക്‌ ഒരു സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല.'

അയാളുടെ മറുപടി ഇതായിരുന്നു: 'എന്റെ സാറേ,1789-ലെ വിപ്ലവത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ പ്രകാരം അവകാശങ്ങളുടെ കാര്യത്തിൽ മനുഷ്യർ തമ്മിൽ ഒരു വ്യത്യാസവുമില്ല. അപ്പോൾ കണ്ണാടിയിൽ നോക്കാനുള്ള അവകാശം എനിക്കുണ്ട്‌-അതുകൊണ്ടെനിക്ക്‌ സന്തോഷമുണ്ടാകുന്നുണ്ടോ ഇല്ലയോ എന്നത്‌ ഞാനും എന്റെ മനഃസാക്ഷിയും തമ്മിലുള്ള ഒരേർപ്പാടാണ്‌.'

സാമാന്യയുക്തിയുടെ വശത്തുനിന്നു നോക്കുമ്പോൾ ഞാൻ പറഞ്ഞതു തന്നെയാണു ശരി; പക്ഷേ നിയമത്തിന്റെ ഭാഗത്തുൻ നിന്നു നോക്കുമ്പോൾ അയാൾക്കു തെറ്റിയിട്ടുമില്ല.

No comments: