Thursday, August 27, 2009

ലീബോ-സുരാപാനം നിലാവത്ത്‌

 

LiBai

പൂമരങ്ങൾക്കിടെ കള്ളിൻകുടവുമായ്‌
ഒറ്റയ്ക്കിരുന്നു ഞാൻ മോന്തി.
കൂടുവാനാരുമില്ലെന്നോടു, മേലേക്കു
കോപ്പയും കാട്ടി ഞാൻ ചൊല്ലി:
അല്ലേയെൻ ചന്ദ്ര, നീ താഴേക്കു വന്നാലു-
മെന്റെ നിഴലിനെക്കൂട്ടി.
കഷ്ടമേ, ചന്ദ്രനു മോന്താനുമായീല
നിഴലെന്റെ പിന്നാലെ തൊങ്ങി.
എന്നാലുമെന്തീ വസന്താവസാനത്തിൽ
ഇരുവരെൻ തോഴന്മാരായി.
ആടി ഞാൻ പാടി ഞാൻ,ചന്ദ്രനും പ്രീതനായ്‌,
നിഴലെന്റെ പിന്നാലെ കിടധീം.
പ്രാണനും പ്രാണനായ്‌ മൂന്നുപേരങ്ങനെ
വെളിവെനിക്കുള്ളൊരുകാലം.
പിന്നെയെൻ ബോധവുമെങ്ങോപോയ്‌,മൂവരു-
മന്യോന്യം കാണാതെ പോയി.
അല്ലേയെൻ ചങ്ങാതിമാരേ നമുക്കിനി
ആകാശഗംഗയിൽ വച്ചുകൂടാം!

 

 

ലീ ബോ(701-762)-ടാങ്ങ്‌ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. ദു ഫുവിനോടൊപ്പം ചൈനീസ്‌ സാഹിത്യത്തിലെ ഏറ്റവും വലിയ കവിയായി കണക്കാക്കപ്പെടുന്നു.

No comments: