Friday, January 20, 2012

റയോകാൻ - സെൻ കവിതകൾ - 2


11


വഴിവക്കിൽ പൂക്കളിറുത്തുനിൽക്കെ
മറന്നുവച്ചു ഞാനെൻ ഭിക്ഷാപാത്രം;
പാവം, പാവമെൻ പാത്രമേ!



12

ഭിക്ഷ യാചിക്കാൻ പോകവെ
വഴിയിലൊരു പൂത്ത പാടം കണ്ടു,
പൂക്കളും നുള്ളിനുള്ളി
പകലു മുഴുവനവിടെക്കഴിഞ്ഞു.



13

വസന്തത്തിലെ മഴയത്ത്,
വേനൽക്കലെ കാറ്റത്ത്,
ശരത്തിലിളംകാറ്റത്തും
ഭിക്ഷയ്ക്കായി ഞാനിറങ്ങുന്നു,
സർവലോകത്തിനും ശാന്തിയാശംസിച്ചും.



14

എന്റെ ഭിക്ഷാപാത്രത്തിൽ
വയലറ്റുപൂക്കളും ഡയ്സിപ്പൂക്കളുമിടകലർത്തി
നാമതു നിവേദിക്കുക,
ത്രിലോകബുദ്ധന്മാർക്ക്!



15

പൊറുക്കുക
ഞാനിറുത്ത പൂക്കൾ
വാടിത്തുടങ്ങിയെങ്കിൽ,
എനിക്കു നിവേദിക്കാ-
നെന്റെ ഹൃദയമേയുള്ളു.

.



16

എന്റെ ഓർമ്മയ്ക്കായി ഞാനെന്തു തന്നുപോകാൻ?
വസന്തത്തിൽ ചെറിപ്പൂക്കൾ,
വേനലിൽ കിളിപ്പാട്ടുകൾ,
ശരൽക്കാലത്ത് മേപ്പിളിന്റെ പഴുക്കിലകളും.



17

അന്യരുമായിടപഴകുന്നതു
ഹിതമല്ലെനിക്കെന്നല്ല,
സ്വയം രമിക്കുന്നതാ-
ണതിലും ഹിതമെന്നേയുള്ളു.



18

മലയുടെ നിഴലിൽ
പായലു മൂടിയ പാറകൾക്കു മേൽ
വെള്ളമിറ്റുന്നപോലെ-
അതാണെന്റെ ജീവിതം,
ശാന്തമായി,
ആരുടെയും കണ്ണിൽപ്പെടാതെ,
എന്നാൽ മലിനപ്പെടാതെയും.



19

മനസ്സിനെ വഴി തെറ്റിയ്ക്കുന്ന മനസ്സ്
മനസ്സു തന്നെ,
മനസ്സിന്മേൽ കുതിച്ചുപായുമ്പോൾ
കടിഞ്ഞാണൊരുനിമിഷവുമയയ്ക്കരുതേ!



20

അന്തിമഞ്ഞിൽ മൂടി
വിദൂരഗ്രാമങ്ങൾ,
കുടിലേക്കുള്ള വഴിയേ
ഞാൻ നടക്കുന്നു
ഗോപുരങ്ങൾ പോലുയർന്ന
ദേവതാരങ്ങൾ ചൂഴവെ.


1 comment:

Pradeep paima said...

വായിച്ചൂട്ടോ മാഷെ