Wednesday, January 11, 2012

സ്റ്റീഫൻ ക്രെയ്ൻ - ഒരു സ്വപ്നമെനിക്കു പണിതുതരൂ...

File:SCrane2.JPG

വിപുലലോകമുരുണ്ടുപൊയ്ക്കോട്ടെ...


വിപുലലോകമുരുണ്ടുപൊയ്ക്കോട്ടെ,
കറുത്ത ഭീതിയുമനന്തരാത്രിയും ബാക്കിയാക്കി;
എനിക്കനുപേക്ഷണീയമല്ല,
ദൈവവും, മനുഷ്യനും, നിൽക്കാനൊരിടവും,
നീയും നിന്റെ വെളുത്ത കരവുമരികിലുണ്ടെങ്കിൽ;
അത്രയകലെ, നാശത്തിലേക്കുള്ള പതനവും.



വിരസമായ തവിട്ടുചുമരിൽ...

വിരസമായ തവിട്ടുചുമരിൽ വെയിലിന്റെ ലാഞ്ഛന,
മറവിയിൽപ്പെട്ട മാനത്തൊരു കാതരനീലിമ.

ദൈവത്തിനു നേർക്കൊരു പ്രബലകീർത്തനം:
തകർച്ചകളുടെ, കരച്ചിലുകളുടെ, മണിയടികളുടെ,
ഉരുളുന്ന ചക്രങ്ങളുടെ, കുളമ്പടികളുടെ,
വരവേല്പുകളുടെ, വിടവാങ്ങലുകളുടെ,
പ്രണയാഭ്യർത്ഥനകളുടെ, മരണരോദനങ്ങളുടെ,
ആഹ്ളാദത്തിന്റെ, മന്ദതയുടെ, താക്കീതുകളുടെ,
നൈരാശ്യത്തിന്റെ ശബ്ദങ്ങൾ.
മൃഗങ്ങളുടെ അജ്ഞാതനിവേദനങ്ങൾ,
പൂക്കളുടെ മന്ത്രാലാപങ്ങൾ,
വെട്ടിവീഴ്ത്തിയ മരങ്ങളുടെ അലർച്ചകൾ,
കോഴിപ്പിടകളുടെയും പണ്ഡിതരുടെയും ജല്പനങ്ങൾ-
നക്ഷത്രങ്ങൾക്കു നേർക്കൊരവ്യക്തപ്രലാപം:
“രക്ഷിക്ക, ദൈവമേ!”



ഒരിക്കലൊരാൾ...

ഒരിക്കലൊരാൾ പുരപ്പുറത്തു പിടിച്ചുകയറി,
ആകാശം നോക്കിയയാളാഹ്വാനം ചെയ്തു.
ബലത്ത ശബ്ദത്തിൽ ബധിരഗോളങ്ങളെ അയാൾ വിളിച്ചു,
സൂര്യന്മാർക്കു നേർക്കൊരു പടവിളി അയാളെറിഞ്ഞു.
ഒടുവിലതാ, മേഘങ്ങൾക്കിടയിലൊരു ബിന്ദു പൊടിയ്ക്കുന്നു,
ഒടുവിൽ, ഒടുവിൽ, ദൈവമേ,
ആകാശമാകെ പടയാളികൾ നിരക്കുന്നു.



ഒരു സ്വപ്നമെനിക്കു പണിതുതരൂ...

ഹേയ്, പണിക്കാരാ,
ഒരു സ്വപ്നമെനിക്കു പണിതുതരൂ,
വെയിലും തെന്നലും പൂക്കളുമതിലിഴയോടട്ടെ,
അതൊരു പുൽത്തകിടിയുടെ പുടവയാവട്ടെ.
പിന്നെ,യെന്റെ പൊന്നുപണിക്കാരാ,
അതിലൂടെ നടക്കാനൊരാളെയും.


 

No comments: