Thursday, January 26, 2012

ഷുൾ ലഫോർഗെ - കവിതകള്‍

File:Laforgue portrait painting.jpg

എന്റെ പാവനഹൃദയം


എന്റെ പാവനഹൃദയം മിടിക്കുന്നതു ഞാൻ കേട്ടു,
ഏകാകിയായി, തുണയാരുമില്ലാതെയും,
കാലത്തിന്റെ സാന്ധ്യവെളിച്ചത്തിൽ,
പ്രത്യാശയൊന്നുമില്ലാതെ, അഭയവുമില്ലാതെ.

എന്റെ യുവത്വത്തിന്റെ രക്തമൊഴുകുന്നതു ഞാൻ കേട്ടു,
സന്ദിഗ്ധമായെന്റെ ധമനികളിലൂടെ,
എന്റെ കവിതയുടെ ഏദൻതോട്ടത്തിനും
എന്റെ പിതാക്കളുടെ ജന്മദേശത്തിനുമിടയിലൂടെ.

ദേവനായ പാനിന്റെ പുല്ലാങ്കുഴലും ഞാൻ കേട്ടു,
“പോകൂ, അന്യദേശം പൂകൂ”യെന്നതു പാടുന്നു,
“മരിക്കൂ, ജീവിതമസഹ്യമായിവരുമ്പോൾ,
കളയുന്നവനാണു കിട്ടുന്നതെന്നുമോർക്കൂ.”

 



ശൃംഗാരം

എന്റെ രുചിരാത്മാവിന്റെ ചുമരുകളിൽ കൂടു കൂട്ടുന്നു,
ഒരായിരം കടൽപ്പക്ഷിക,ളൊക്കെയും വിളർത്തവ;
നാളിൽ, നാളിൽ വിഷണ്ണമായ മുറികളിലവ നിറയ്ക്കുന്നു,
അലകളിൽ തുഴ വീഴുന്ന ശബ്ദങ്ങൾ, തിരപ്പെരുക്കങ്ങളും.

മാലിന്യങ്ങൾ നിക്ഷേപിക്കുകയാണവ സർവതിലും,
ഇറച്ചികൾ, പുറ്റുകൾ, കടൽച്ചിപ്പികൾ;
ചുമരുകൾ ചുറ്റിയന്ധാളിച്ചു പറക്കുമ്പോൾ
ഉയർന്ന മച്ചിലാഞ്ഞിടിക്കുകയുമാണവ.

ഇരമ്പുന്ന തിരകളിലെ വിളർത്ത പക്ഷികളേ,
കടൽക്കക്കകൾ കൊണ്ടൊരു കണ്ഠഹാരം കൊരുക്കൂ,
ആഹ്ളാദിക്കട്ടെയെന്നെക്കാണാൻ വരുന്നവൾ,
ശവത്തിന്റെ ചീഞ്ഞനാറ്റവുമിരിക്കട്ടെ.

അവൾ പറയട്ടെ:“ എന്റെ നാസികക്കാവില്ല,
ഈയാത്മാവിന്റെ രൂക്ഷഗന്ധം സഹിച്ചുനിൽക്കാൻ;
ഈ കണ്ഠഹാരം മനോഹരം, ഞാനിതെടുത്തോട്ടെ?”
അവൾക്കതുകൊണ്ടെന്തുകാര്യമെന്നറിയുമോ, നിങ്ങൾക്ക്?


ഷൂൾ ലഫോർഗെ (1860-1887) - ഉറുഗ്വേയിൽ ജനിച്ച ഫ്രഞ്ചുകവി. വിദ്യാഭ്യാസം ഫ്രാൻസിൽ. പാരീസിലെ ദരിദ്രജീവിതത്തിനിടയിൽ പതിനാറാമത്തെ വയസ്സിൽ കവിതയെഴുത്തു തുടങ്ങി. 1881ൽ ജർമ്മനിയിലെ ആഗസ്റ്റാ രാജ്ഞിയുടെ അദ്ധ്യാപകനായി. 1886ൽ ബർലിനിൽ വച്ച് തന്നെ ഇംഗ്ളീഷു പഠിപ്പിച്ച ലീ ലീയെ വിവാഹം കഴിക്കാനായി ലണ്ടനിലേക്കു പോയി. മടങ്ങി പാരീസിലെത്തിയപ്പോൾ ക്ഷയരോഗബാധിതനായി 1887ൽ മരിച്ചു. ഭാര്യ ലീയും അതേ രോഗത്താൽ തൊട്ടടുത്ത കൊല്ലം മരിച്ചു. ഫ്രഞ്ചുസിംബലിസ്റ്റ് കവികളിൽ പ്രമുഖൻ. റ്റി.എസ്.എലിയട്ടിന്റെ “ആൽഫ്രഡ് ജെ. പ്രൂഫ്രോക്കിന്റെ പ്രണയഗീത”ത്തിൽ ലഫോർഗെയുടെ സ്വാധീനം പ്രകടമാണെന്നു വിമർശകർ.


wikilink to laforgue


1 comment:

Vellari Praavu said...

അവൾക്കതുകൊണ്ടെന്തുകാര്യമെന്നറിയുമോ, നിങ്ങൾക്ക്?

വരണ മാല്യം കൊരുക്കാനോ?അതോ....കൊലക്കയരിനോ? അറിയില്ല മാഷേ...:)