Sunday, January 1, 2012

നിസാർ ഖബ്ബാനി - നീ പിരിഞ്ഞുപോകുമ്പോൾ കാലം നിന്നോടൊപ്പം പോകുന്നു

File:Hombre Río (Cordoue).JPG

നിന്റെ മുഖത്തെ തെരുവുകളിലൂടെ
ഞാനലഞ്ഞു,
ഒരുകാലമെന്റെ കാമുകിയായിരുന്നവളേ.
ആളുകളോടു ഞാൻ ചോദിച്ചു,
ഞാൻ താമസിച്ച ആ പഴയ ഹോട്ടലെവിടെയെന്ന്,
ഞാൻ പത്രം വാങ്ങിയിരുന്ന പീടികയെവിടെയെന്ന്,
ഒരിക്കലുമെനിക്കടിക്കാതെപോയ ഭാഗ്യക്കുറികളെക്കുറിച്ചും.
ഹോട്ടൽ ഞാൻ കണ്ടെത്തിയില്ല,
ഞാൻ പത്രം വാങ്ങിയ പീടികയും.
നീ പോയതിൽപ്പിന്നെ
പത്രങ്ങളടിച്ചിട്ടില്ലെന്നു ഞാനറിഞ്ഞു,
നഗരവും അതിന്റെ നടപ്പാതകളും സ്ഥലം മാറിപ്പോയെന്നും,
സൂര്യനതിന്റെ മേൽവിലാസം മാറ്റിയെന്നും,
വേനൽക്കാലത്തു നാം വാടകയ്ക്കെടുത്ത നക്ഷത്രങ്ങൾ
വിറ്റുപോയെന്നും.
മരങ്ങളെവിടെയ്ക്കോ പോയിരിക്കുന്നു.
കിളികൾ തങ്ങളുടെ കുഞ്ഞുങ്ങളും
തങ്ങളുടെ പാട്ടുകളുമായി
ദേശാടനം പോയിരിക്കുന്നു.
കടൽ തന്റെ തിരകളിൽ തലതല്ലി
ജീവനൊടുക്കിയുമിരിക്കുന്നു.
*
എന്റെ ചർമ്മത്തിൽ വേരുകളാഴ്ത്തിയ സ്ത്രീയേ,
ഇനിയുമെന്റെയുള്ളിലെക്കു വളർന്നിറങ്ങരുതേ.
എന്നെത്തുണയ്ക്കൂ,
നാമൊരുമിച്ചു വളർത്തിയെടുത്ത
കൊച്ചുകൊച്ചുശീലങ്ങളിൽ നിന്നു
പുറത്തുപോരാൻ,
ജനാലവിരികളിൽ നിന്ന്,
പുസ്തകഷെല്ഫുകളിൽ നിന്ന്,
ചില്ലുപൂപ്പാത്രങ്ങളിൽ നിന്ന്
നിന്റെ പരിമളമടർത്തിയെടുക്കാൻ.
എന്നെത്തുണയ്ക്കൂ,
സ്കൂളിലെന്നെ വിളിച്ചിരുന്ന
പേരോർമ്മിച്ചെടുക്കാൻ.
എന്നെത്തുണയ്ക്കൂ,
നിന്റെ ഉടലിന്റെ വടിവെടുക്കും മു-
മ്പെന്റെ കവീതകളുടെ രൂപമോർമ്മിക്കാൻ.
എന്നെത്തുണയ്ക്കൂ,
മറ്റൊരു സ്ത്രീയോടും പറയാനരുതാത്ത
എന്റെ ഭാഷയെ വീണ്ടെടുക്കാൻ.
*
നിന്റെ ശബ്ദത്തിന്റെ
മഴ വീഴുന്ന ഇടത്തെരുവുകളിൽ
ഒരു കുട തേടി ഞാനലഞ്ഞു.
ഞാൻ കൈയിലെടുത്തിരുന്നു,
ഞാൻ നിന്നെ സ്നേഹിച്ച
നഗരത്തിന്റെ ഭൂപടം,
നാമൊരുമിച്ചു ചുവടു വച്ച
നിശാനൃത്തശാലകളുടെ പേരുകളും.
പോലീസുകരെന്നെപ്പക്ഷേ
കളിയാക്കുകയായിരുന്നു,
അവരെന്നോടു പറയുകയായിരുന്നു,
ഞാനന്വേഷിച്ചുനടക്കുന്ന നഗരം
പത്താം നൂറ്റാണ്ടിലേ
കടലെടുത്തുപോയെന്ന്.


link to image


No comments: