Wednesday, January 18, 2012

റോസ് ഓലാൻഡെർ - എന്റെ രാപ്പാടി



എന്റെ ചാവി


എന്റെ ചാവിയ്ക്ക്
അതിന്റെ വീടു കളഞ്ഞുപോയി.

ഓരോ വീടും ഞാൻ കയറിയിറങ്ങി,
ഒന്നിനും അതു ചേരുന്നില്ല.

ഒടുവില്‍ കൊല്ലനെ
ഞാൻ കണ്ടെത്തി.

എന്റെ ചാവി ചേരുന്നത്
അയാളുടെ കുഴിമാടത്തിന്‌.




എന്റെ രാപ്പാടി




മറ്റൊരു കാലത്തെ മാൻപേടയായിരുന്നു എന്റെ അമ്മ.
അവരുടെ തേനിന്റെ നിറമായ കണ്ണുകളും
അവരുടെ ചാരുതയും
മറ്റൊരു നിമിഷത്തിന്റെ അവശിഷ്ടങ്ങൾ.
ഇവിടെ അവർ,
പാതി മാലാഖയും പാതി മനുഷ്യജാതിയുമായിരുന്നു.
എന്താകണമെന്നാണാഗ്രഹമെന്നു ഞാനൊരിക്കൽ ചോദിച്ചപ്പോൾ
അവർ തന്ന മറുപടി ഇങ്ങനെ: ഒരു രാപ്പാടി.
ഇന്നവരൊരു രാപ്പാടി.
എന്നും രാത്രിയിൽ, രാത്രിയോടു രാത്രി, അവർ പാടുന്നതു ഞാൻ കേൾക്കുന്നു,
എന്റെ ഉറക്കമറ്റ സ്വപ്നത്തിന്റെ പൂന്തോട്ടത്തിൽ.
തന്റെ പൂർവികരുടെ സിയോണിനെക്കുറിച്ചവർ പാടുന്നു
പണ്ടൊരു കാലത്തെ ഓസ്ട്രിയായെക്കുറിച്ചവർ പാടുന്നു
ബുക്കോവിനായിലെ കുന്നുകളെയും ബീച്ചുമരക്കാടുകളെയും കുറിച്ചവർ പാടുന്നു.
എന്റെ രാപ്പാടി
എനിക്കായി ഉറക്കുപ്പാട്ടുകൾ പാടുന്നു
ഒരു രാത്രിയുമൊഴിയാതെ
എന്റെ ഉറക്കമറ്റ സ്വപ്നത്തിന്റെ പൂന്തോട്ടത്തിൽ.




അപരിചിതർ


അപരിചിതരെയും കൊണ്ടു തീവണ്ടികളെത്തുന്നു
അവരിറങ്ങിനിൽക്കുന്നു
വഴി നഷ്ടപ്പെട്ടവരെപ്പോലെ നോക്കിനിൽക്കുന്നു 

പേടിച്ചരണ്ട മത്സ്യങ്ങൾ.
അവരുടെ കണ്ണുകളിലൊഴുകുന്നു
അവരുടെ മൂക്കുകൾ വിചിത്രം
ചുണ്ടുകൾ ശോകമയം.

അവരെ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്തുന്നില്ല
വേർതിരിവുകളില്ലാത്ത സന്ധ്യക്കായി
അവർ കാത്തുനിൽക്കുന്നു
പിന്നെയവർ ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നു,
ആകാശഗംഗയിൽ,
ചന്ദ്രന്റെ തോണിയിൽ.

ഒരാൾ ഹാർമോണിക്ക വായിക്കുന്നു
കേട്ടിട്ടില്ലാത്ത ഈണങ്ങൾ.
മറ്റൊരു തരം സ്വരവിന്യാസം
ഏകാന്തതകളുടെ
നിരന്തരാവർത്തനം.


പ്രണയം


വീണ്ടും നാം കണ്ടുമുട്ടും
ഒരു തടാകത്തിൽ
നീ ജലമായി
ഞാനൊരു താമരപ്പൂവായി

നീയെന്നെ വഹിക്കും
ഞാൻ നിന്നെ മോന്തും

കാണുന്നവരുടെയൊക്കെക്കണ്ണിൽ
നാമന്യോന്യം സ്വന്തമായിരിക്കും
നക്ഷത്രങ്ങൾക്കു പോലുമത്ഭുതമായിരിക്കും 

ഇതാ രണ്ടു ജീവികൾ
തങ്ങളെ വരിച്ച സ്വപ്നത്തിലേക്ക്
രൂപം മാറിച്ചെന്നവർ.


ഞാൻ പോയിക്കഴിഞ്ഞാൽ


ഞാൻ പോയിക്കഴിഞ്ഞാൽ
സൂര്യൻ പിന്നെയുമെരിയാം

സ്വന്തം ചലനനിയമങ്ങൾക്കൊത്തു
ഗ്രഹങ്ങൾ പിന്നെയും തിരിയും,
ഏതെന്നാർക്കുമറിയാത്തൊരു
കേന്ദ്രത്തിനു ചുറ്റും

ലൈലാക്കുകൾ
പണ്ടേപ്പോലെ വാസനിക്കും
മഞ്ഞതിന്റെ വെളുത്ത രശ്മികൾ
പായിക്കും
ഈ മറവി ബാധിച്ച ഭൂമിയിൽ നിന്നു
ഞാൻ പോയിക്കഴിഞ്ഞാൽ
അല്പനേരമെനിക്കായിപ്പറയുമോ,
ഞാനെഴുതിയ വാക്കുകൾ


പഴയ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായ ബുക്കോവിനായിൽ 1907-ൽ ജനിച്ചു. 1939ൽ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടു. നാസി അധിനിവേശകാലത്ത് ഒരു നിലവറയിൽ ഒളിച്ചുകഴിഞ്ഞു. 1936ൽ അമേരിക്കയിലേക്കു കുടിയേറി. 1946ൽ പോൾ സെലാനുമായി പാരീസിൽ വച്ചു കണ്ടുമുട്ടിയത് അവരുടെ കവിതയെ കാര്യമായി സ്വാധീനിച്ചു. 1988ൽ ജർമ്മനിയിൽ വച്ചു മരിച്ചു.


link to Rose Aulander




No comments: