Wednesday, January 18, 2012

വസന്തകാലത്തൊരലസകവിത - ചൈനീസ്‌ കവിതകള്‍

File:Flowers and birds (Ren Bonian).jpg

ചെങ്ങ് ഹാവോ (1032-1085)-വസന്തകാലത്തൊരലസകവിത


 

നേർത്തിട്ടാണു മേഘങ്ങൾ, തെന്നലലസവും,
പൂക്കളെക്കട,ന്നരളിമരങ്ങൾക്കുമപ്പുറ-
മരുവിക്കരയിലൂടെ നടക്കുമ്പോൾ,
ആളുകൾക്കു കണ്ടിട്ടറിയുന്നില്ലെന്റെ മനസ്സിലെയാനന്ദം;
നേരം പോക്കുകയാണു ഞാനെന്നവർ കരുതുന്നു,
അല്ലെങ്കിലെന്റെ ബാലപ്രകൃതം മാറിയിട്ടില്ലെന്നും.

(ദാവോ ദാർശനികനായ ഷുവാങ്ങ്-സു സ്നേഹിതനുമൊത്തുലാത്തുമ്പോൾ പാലത്തിനടിയിൽക്കിടന്നു തുടിയ്ക്കുന്ന മീനുകളുടെ ആനന്ദത്തെക്കുറിച്ചു പറഞ്ഞു. സ്നേഹിതൻ ചോദിച്ചു:“നിങ്ങൾ മീനല്ലല്ലോ. മീനുകളാനന്ദിക്കുകയാണോയെന്ന് നിങ്ങൾക്കെങ്ങനെയറിയാം?” ദാർശനികൻ പറഞ്ഞു:“നി  ഞാനല്ലല്ലോ. മീനുകളാനന്ദിക്കുകയാണെന്നെനിക്കറിയില്ലെന്ന് നിനക്കെങ്ങനെയറിയാം?”)



ചു ഹ്സി (1130-1200)-വസന്തകാലം

 

ഷൂയെന്ന പുഴക്കരെ പൂക്കൾക്കൊരനുകൂലദിനം,
ആകസ്മികമായൊരു നൂതനത ഭൂഭാഗമാകെ,
കിഴക്കൻകാറ്റിന്റെ പരിചിതമുഖമെനിക്കു കണ്ടിട്ടറിയുന്നു,
എവിടെയും വസന്തമായതിന്റെ ചെമലയും പാടലവും.

(അവരേറ്റവുമാഗ്രഹിക്കുന്നതെന്താണെന്ന് കൺഫ്യൂഷിയസ് ഒരിക്കൽ ശിഷ്യന്മാരോടു ചോദിച്ചു. മിക്കവരും തങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങൾ പ്രകടിപ്പിച്ചുകഴിഞ്ഞപ്പോൾ ത്സെങ്ങ് സീ പറഞ്ഞു: “വസന്തകാലത്തിന്റെ ഒടുവിലത്തെ മാസം, കോടിത്തുണികളൊക്കെ ഒരുങ്ങിക്കഴിയുമ്പോൾ പുഴക്കരെ രണ്ടു ശിഷ്യന്മാരെയും കൂട്ടി എനിക്കു പോകണം, വസന്തത്തിന്റെ അനുഷ്ഠാനങ്ങൾ അവിടെ നിർവഹിക്കണം.“ ഒരു ദീർഘനിശ്വാസത്തോടെ കൺഫ്യൂഷിയസ് പറഞ്ഞു:”നിന്റെ കൂടെയാണു ഞാൻ.“



വാങ്ങ് ആൻ-ഷി(1021-1086)-വാസന്തരാത്രി

File:Momohatozu.jpg

ധൂപപാത്രത്തിൽ കനലടങ്ങി,
വെള്ളമിറ്റുന്നതും നിന്നു;
തെന്നൽ നിശ്വാസങ്ങളായി,
കുളി,രലകളായി,
വസന്തമെന്നെയലട്ടുന്നു,
എനിക്കുറക്കം വിലക്കുന്നു,
കൈവരിയിൽ ചന്ദ്രൻ
നിഴൽപ്പൂക്കളും വീഴ്ത്തുന്നു.



ഹ്സു യുവാൻ-ചിയേ (1196-1245)-തടാകത്തിൽ

 

പാടലമരച്ചില്ലകളിൽ
മഞ്ഞക്കിളികളുടെ ഉന്മത്തസല്ലാപം,
പുല്ലു വളർന്ന തടാകത്തിൽ
കൊറ്റികളുടെ സമ്മേളനം,
ഏവർക്കുമിഷ്ടമാണു
കുളിർന്നു തെളിഞ്ഞൊരു പകലിനെ,
ചെണ്ടയുടെയും കുഴലിന്റെയും തിരപ്പുറത്തു
സന്ധ്യക്കു തോണികൾ കടവടുക്കുന്നു.



വാങ്ങ് ചിയാ(851-)-വസന്തത്തെളിമ

File:Pine, Plum and Cranes.jpg

മഴയെത്തും മുമ്പേ പൂക്കൾക്കിടയിൽ പൂമൊട്ടുകളുണ്ടായിരുന്നു,
മഴ മാറിയപ്പോൾ ഇലകൾക്കിടയിലുള്ളതും കൂടി പൊയ്ക്കഴിഞ്ഞു;
തേനീച്ചകളും പൂമ്പാറ്റകളുമൊക്കെ ചുമരു കേറിപ്പറന്നു,
വസന്തമയൽക്കാരന്റെ വളപ്പിലേക്കു കുടിയേറിയെന്നും തോന്നുന്നു.

(മനുഷ്യന്റെ സ്വഭാവചാപല്യത്തെക്കുറിച്ച്.)



ലിയു കോ-ചുവാങ്ങ്(1187-1269)-മഞ്ഞക്കിളിയുടെ നെയ്ത്തോടം

 

അരളിമരത്തലപ്പുകളിലത്രയും വികാരത്തോടെയവർ
സല്ലപിച്ചു പറക്കുമ്പോളതു നെയ്ത്തോടമോടുമ്പോലെ;
ഏപ്രിലിൽ ലോയാങ്ങ് പൂക്കൾ നെയ്ത കംബളം പോലെ,
എത്ര യത്നമെടുക്കണമെന്നോ, അതു നെയ്തെടുക്കാൻ പക്ഷേ?



No comments: