
പാതിരാവിന്റെ ഘടികാരങ്ങൾ
കാലത്തിന്റെ സമൃദ്ധി ധൂർത്തടിക്കുമ്പോൾ,
ഞാൻ പോകും,
യുളീസസിന്റെ നാവികർ പോയതിനുമപ്പുറത്തേക്ക്,
മനുഷ്യസ്മൃതിക്കപ്രാപ്യമായതിനുമപ്പുറം,
സ്വപ്നത്തിന്റെ മേഖലയിലേക്ക്.
ആ ജലഗർഭത്തിൽ നിന്നു ഞാൻ വീണ്ടെടുത്തുവരും,
എന്റെ ഗ്രാഹ്യത്തിനു പൊരുളു തിരിയാത്ത ചിലതൊക്കെ:
ഏതോ ആദിമസസ്യശാസ്ത്രത്തിലെ പുൽക്കൊടികൾ,
നാനാവിധമായ മൃഗങ്ങൾ,
മരിച്ചവരുമായുള്ള വർത്തമാനങ്ങൾ,
എന്നും മുഖംമൂടികളായ മുഖങ്ങൾ,
അതിപ്രാചീനഭാഷകളിലെ വാക്കുകൾ,
ചിലനേരം, കൊടുംഭീതി,
പകൽനേരത്തൊരു വിധേനയും നാമനുഭവിക്കാത്തതും.
ഞാൻ സർവതുമാവും, അഥവാ ശൂന്യതയാവും.
ഞാനറിയാതെ ഞാനായ മറ്റേ ഞാനാവും ഞാൻ,
എന്റെ ജാഗ്രദവസ്ഥയെ സ്വപ്നം കാണുന്നവൻ.
അയാളതിനെ തട്ടിക്കിഴിച്ചുനോക്കുന്നു,
നിർമ്മമതയോടെ, മന്ദഹാസത്തോടെ.
No comments:
Post a Comment