Thursday, January 26, 2012

ഷൂൾ ലഫോർഗ്- നടക്കാവിൽ ഒരു വസന്തകാലസന്ധ്യ

File:TheatreVarietes.jpg

വെറയിറ്റീസിനിരികിലുള്ള വിശാലമായ നടക്കാവിൽ ഒരു വസന്തകാലസന്ധ്യയ്ക്ക് ഒരു ബഞ്ചിലിരിക്കെ. ഗ്യാസുവെട്ടം കുത്തിയൊലിക്കുന്ന ഒരു കഫേ. ആകെ ചുവപ്പു ധരിച്ച ഒരു വേശ്യ ഒരു ബിയറിൽ നിന്നു മറ്റൊന്നിലേക്കു തെന്നുന്നു. രണ്ടാം നിലയിൽ പ്രശാന്തമായ ഒരു മുറി, ഒന്നുരണ്ടു വിളക്കുകളും തലകൾ ചാഞ്ഞുകിടക്കുന്ന ചില മേശകളുമായി; ചെറിയൊരു വായനമുറി പോലെ. മൂന്നാമത്തെ നിലയിൽ ഗ്യാസുവെട്ടം വെട്ടിത്തിളങ്ങുന്നു, ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നു, പൂക്കൾ, പരിമളങ്ങൾ, നൃത്തപരിപാടി. സംഗീതം നിങ്ങൾക്കു കേൾക്കാനാവുന്നില്ല, ആളുകളും വണ്ടികളുമായി തെരുവു നുരയ്ക്കുമ്പോൾ, ഇടനാഴികൾ നിരന്തരം ആൾക്കൂട്ടങ്ങളെ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുമ്പോൾ, വെറയിറ്റീസിനു മുന്നിൽ പരിപാടികളുടെ വിലപേശലുകൾ നടക്കുമ്പോൾ...പക്ഷേ നിങ്ങൾക്കു കാണാം, ആ പത്തു ജനാലകൾക്കു മുന്നിലൂടെ ഒഴുകിനീങ്ങുന്ന, വെളുത്ത ഷർട്ടും കറുത്ത കോട്ടും ധരിച്ച പുരുഷന്മാരെ; സംഗീതത്തിന്റെ താളത്തിൽ സ്ത്രീകളെ, നീലയും ഇളംചുവപ്പും ലൈലാക്കുനിറവും വെള്ളയുമായ സ്ത്രീകളെ അണച്ചുപിടിച്ചു നടക്കുന്നവരെ; എത്ര മൃദുലമായി, എത്ര ശരിയായിട്ടാണവർ അവരെ ചേർത്തുപിടിച്ചിരിക്കുന്നത്. അവർ വരുന്നതും പോകുന്നതും നിങ്ങൾക്കു കാണാം, ഗൗരവപ്പെട്ട, ചിരി വരാത്ത മുഖങ്ങളുമായി (അവർ താളം പിടിക്കുന്ന സംഗീതം പക്ഷേ, നിങ്ങളുടെ കാതിൽപ്പെടുന്നതുമില്ല). കൂട്ടിക്കൊടുപ്പുകാർ പലരും ചുറ്റിപ്പറ്റി നടക്കുന്നുണ്ട്; ഒരുത്തൻ മറ്റൊരുത്തനോടു പറയുകയാണ്‌:“അവൾ പത്തു ഫ്രാങ്കുണ്ടാക്കി, ആ കിഴവനെ...” ഇടവേളയുടെ നേരത്ത് വെറയിറ്റീസിൽ നിന്ന് ഒരാൾക്കൂട്ടം പുറത്തേക്കിരച്ചിറങ്ങുന്നു; നടക്കാവിലെ നാരകീയത തുടരുക തന്നെയാണ്‌, വണ്ടികൾ, കഫേകൾ, ഗ്യാസ് ലൈറ്റുകൾ, കടകളുടെ ചില്ലുജനാലകൾ, കാൽനടക്കാർ- കഫേകളിലെ രൂക്ഷമായ വെളിച്ചത്തിനടിയിലൂടെ കടന്നുപോകുന്ന വേശ്യകൾ... എനിക്കരികിൽ ഒരു പത്രക്കട; രണ്ടു സ്ത്രീകൾ സൊറ പറഞ്ഞിരിക്കുന്നു:“ അവൾ ഈ രാത്രി കടക്കില്ലെന്നേ, എന്റെ പയ്യൻ അവളുടെ കൈയിൽ നിന്നതു പിടിച്ചെടുത്തു.“ രണ്ടു ജാതികളേയും, ആണിനെയും പെണ്ണിനെയും, കുത്തിനിറച്ച വണ്ടികൾ; ഓരോരുത്തരും അവന്റെയോ, അവളുടെയോ വികാരങ്ങളുമായി, വേവലാതികളുമായി, ദുഷ്ടതകളുമായി.

ഇതിനൊക്കെയും മുകളിൽ സൗമ്യവും നിത്യവുമായ നക്ഷത്രങ്ങൾ.



വെറയിറ്റീസ്  - പാരീസിലെ വെറൈറ്റി തിയേറ്റർ
link to image

No comments: