Monday, January 30, 2012

കാഫ്ക - എന്റെ തലയ്ക്കുള്ളിലെ ബൃഹത്തായ ലോകം

File:Germany 2008 10 euro Franz Kafka Obverse.jpg

1912 മാർച്ച് 12

അതിവേഗം പാഞ്ഞുപോകുന്ന ട്രാമിന്റെ ഒരു കോണിൽ, ജനാലയിൽ കവിളമർത്തി, ഇടതുകൈ സീറ്റിന്റെ പിന്നിൽ നീട്ടിവച്ച്, ബട്ടണിടാത്ത ഓവർക്കോട്ട് തനിയ്ക്കു ചുറ്റും പറത്തിവിട്ട്, മുന്നിലെ ആളൊഴിഞ്ഞ നീണ്ട ബഞ്ചിലേക്കു നോക്കിക്കൊണ്ടും ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു. ഇന്നയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു; ഇപ്പോഴയാളുടെ മനസ്സിൽ അതു മാത്രമേയുള്ളു. തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നുവെന്നത് സുഖകരമായ ഒരനുഭൂതിയായി അയാളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്; ആ സുഖാനുഭൂതിയുമായി അയാൾ ചിലനേരം ട്രാമിന്റെ മച്ചിനു നേർക്ക് ഉദാസീനമായ ഒരു നോട്ടമയക്കുന്നുമുണ്ട്. കണ്ടക്റ്റർ ടിക്കറ്റുമായി വരുമ്പോൾ പോക്കറ്റിൽ അധികം പരതാതെ കൃത്യമായ ചില്ലറ തന്നെ അയാൾക്കു കിട്ടുന്നുണ്ട്, ഒരേയൊരു കൈയിളക്കത്താൽ കണ്ടക്റ്ററുടെ കൈയിലേക്ക് അയാൾ അതു വച്ചുമാറുന്നുണ്ട്, കത്രിക പോലെ തുറന്നുപിടിച്ച ഇരുവിരലുകളിൽ അയാൾ ടിക്കറ്റ് കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. അയാളും ട്രാമും തമ്മിൽ ഒരു ബന്ധവുമില്ല; പ്ളാറ്റുഫോമോ, ചവിട്ടുപടിയോ ഉപയോഗിക്കാതെതന്നെ തെരുവിലാണു പിന്നെ അയാൾ കാണപ്പെടുന്നതെങ്കിൽ, അതേ മുഖഭാവത്തോടെ അയാൾ തന്റെ വഴിയ്ക്കു പോവുകയാണെങ്കിൽ അതിൽ ആശ്ചര്യപ്പെടാൻ ഒന്നുമുണ്ടാകുമായിരുന്നില്ല.

പാറിക്കിടക്കുന്ന ഓവർക്കോട്ടു മാത്രമേ ശേഷിക്കുന്നുള്ളു, ബാക്കിയൊക്കെ കെട്ടിച്ചമച്ചതും.


മാർച്ച് 16

ശനിയാഴ്ച. വീണ്ടുമൊരുൾപ്രേരണ. വീണ്ടും ഞാനെന്നെത്തന്നെ പിടിച്ചെടുക്കുന്നു, താഴേക്കു വരുന്നൊരു പന്തു പിടിച്ചെടുക്കുമ്പോലെ. നാളെ, ഇന്ന്, വിപുലമായൊരു രചനയ്ക്ക് ഞാൻ തുടക്കമിടും, എവിടെ നിന്നുമൊരു നിർബന്ധവുമില്ലാതെ എന്റെ കഴിവുകൾക്കൊത്തു രൂപം പ്രാപിക്കുന്നതൊന്ന്. എനിക്കു പിടിച്ചുനിൽക്കാനാവുന്നിടത്തോളം കാലം ഞാനതിന്റെ പിടി വിടില്ല. ഈ രീതിയിൽ ജീവിക്കുന്നതിനെക്കാൾ ഉറക്കമില്ലാതെ കിടക്കുക തന്നെ ഭേദം.


മാർച്ച് 18

ജ്ഞാനിയെന്നെപ്പറഞ്ഞോളൂ, ഏതു നിമിഷവും മരിക്കാൻ തയാറായിരുന്നു ഞാനെന്നതിനാൽ; പക്ഷേ, എന്നോടു ചെയ്യാൻ പറഞ്ഞതൊക്കെ ചെയ്തുതീർത്തു ഞാനെന്നതിനാലല്ല, മറിച്ച്, അതിലൊന്നുപോലും ചെയ്തിട്ടില്ല ഞാനെന്നതിനാലും, അതിലേതെങ്കിലുമൊന്ന് എന്നെങ്കിലും ചെയ്യാമെന്നു ഞാൻ പ്രതീക്ഷിക്കേണ്ടെന്നതിനാലും.


മാർച്ച് 27

തിങ്കളാഴ്ച. തങ്ങൾക്കു മുന്നിൽ നിരാലംബയായി നടന്നുപോകുന്ന ഒരു വേലക്കാരിപ്പെൺകുട്ടിക്കു നേരെ വേറേ പലരുമായിച്ചേർന്ന് പന്തെടുത്തെറിയുന്ന പയ്യൻ; പന്ത് പെൺകുട്ടിയുടെ പിന്നാലെ പായുമ്പോൾ ഞാൻ അവന്റെ കഴുത്തിനു കയറിപ്പിടിച്ച് ഉഗ്രകോപത്തോടെ അവനെ ശ്വാസം മുട്ടിച്ചു, ഒരു വശത്തേക്കു പിടിച്ചുതള്ളി, അവനെ ശപിക്കുകയും ചെയ്തു. പിന്നെ ഞാൻ നേരേ നടന്നുപോയി; ആ പെൺകുട്ടിയുടെ നേർക്ക് ഞാനൊന്നു നോക്കുക കൂടിച്ചെയ്തില്ല. ഈ ഭൂമിയിൽ തന്റെ അസ്തിത്വം തന്നെ നിങ്ങൾ മറന്നുപോവുകയാണ്‌; എന്തെന്നാൽ, അത്രയും രോഷം തിങ്ങിനിൽക്കുകയാണു നിങ്ങൾക്കുള്ളിൽ; സന്ദർഭം കിട്ടിയാൽ ഇതിലും സുന്ദരമായ വികാരങ്ങൾ കൊണ്ടു നിറയും താനെന്നു വിശ്വസിക്കാൻ നിങ്ങൾക്കു വരുതി കിട്ടിയപോലെയുമാണ്‌.


ആഗസ്റ്റ് 21

ഒരു തെരുവ് മുന്നിൽ വയ്ക്കുന്ന അസംതൃപ്തിയുടെ ചിത്രം: താൻ നിൽക്കുന്നിടത്തു നിന്നു രക്ഷപ്പെടാൻ നിരന്തരം കാലുയർത്തുകയാണു സർവ്വരും.

സെപ്തംബർ 21

സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹം- അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹത്തിന്റെ ആവർത്തനം.


1913 ജൂൺ 21

ഞാൻ എന്റെ തലയ്ക്കുള്ളിൽ കൊണ്ടുനടക്കുന്ന ബൃഹത്തായ ലോകം. പക്ഷേ എങ്ങനെ ഞാനെന്നെ സ്വതന്ത്രനാക്കും, അതിനെ സ്വതന്ത്രമാക്കും, ചീളുകളായി ചിതറിപ്പോകാതെ. അതിനെ എന്റെയുള്ളിൽ കൊണ്ടുനടക്കുകയോ, കുഴിച്ചിടുകയോ ചെയ്യുന്നതിനെക്കാൾ ആയിരം മടങ്ങു ഭേദമാണ്‌, അങ്ങനെ ചിതറിപ്പോവുക. അതുകൊണ്ടു തന്നെയാണ്‌, ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതും, അതെനിക്കു വ്യക്തവുമാണ്‌.


link to image

No comments: