Monday, March 26, 2012

യെവ്തുഷെങ്കോ - ആരുമില്ല...

Yevtushenko


ആരുമില്ല, താല്പര്യമുണർത്താത്തതായി.
ഗ്രഹങ്ങളുടെ ചരിത്രം പോലെയാണവരുടെ ജാതകങ്ങൾ.
സവിശേഷമല്ലാത്തതായിട്ടൊന്നുമില്ലവരിൽ,
ഒരു ഗ്രഹം മറ്റൊന്നുപോലെയുമല്ല.

ലോകത്തെയൊളിച്ചാണൊരാൾ ജീവിക്കുന്നതെങ്കിൽ,
ഒളിച്ചിരുപ്പിനെയാണയാൾ കൂട്ടു പിടിക്കുന്നതെങ്കിൽ,
ആളുകൾക്കയാളിൽ താല്പര്യമാകും.
അയാളുടെ ഒളിച്ചിരുപ്പു കൊണ്ടുതന്നെ.

എല്ലാവർക്കുമുണ്ട്, നിഗൂഢമായൊരു സ്വകാര്യലോകം.
ആ ലോകത്തുണ്ട്, ഒരു സുന്ദരനിമിഷം,
ആ ലോകത്തുണ്ട്, ഒരു ദാരുണമുഹൂർത്തം,
അതൊക്കെയും പക്ഷേ, നമുക്കജ്ഞാതവും.

ഒരാൾ മരിക്കുമ്പോൾ ഒപ്പം മരിക്കുന്നു,
അയാളുടെ ആദ്യത്തെ ഹിമപാതം,
ആദ്യത്തെ ചുംബനം, ആദ്യത്തെ യുദ്ധം.
ഒക്കെയുമയാൾ ഒപ്പം കൊണ്ടുപോകുന്നു.

അതെ, പുസ്തകങ്ങളും പാലങ്ങളും ശേഷിക്കുന്നുണ്ട്,
വരച്ച കാൻവാസുകളും, യന്ത്രങ്ങളും ശേഷിക്കുന്നുണ്ട്.
അതെ, ശേഷിക്കാൻ വിധിക്കപ്പെട്ടവ എത്രയോ,
അപ്പോഴുമെന്തോ ശരിക്കും വിട്ടുപോകുന്നുമുണ്ട്.

ഇപ്രകാരമത്രേ, ഈ കരുണയറ്റ കളിയുടെ നിയമം.
ആളുകളല്ല, ലോകങ്ങളത്രേ മരിക്കുന്നു.
ആളുകളെ നാമോർക്കുന്നു, പാപികളെന്നും, ശുദ്ധരെന്നും;
അവരുടെ തനിപ്പൊരുൾ നാമെന്തറിയുന്നു?

നമ്മുടെ സഹോദരങ്ങളെ, സ്നേഹിതരെപ്പറ്റി നാമെന്തറിയുന്നു,
നമുക്കാകെയുള്ളൊരാളെപ്പറ്റി നാമെന്തറിയുന്നു,
നമ്മുടെ പിതാക്കന്മാരെപ്പറ്റിയും?
എല്ലാമറിഞ്ഞിട്ടും, ഒന്നുമറിയുന്നില്ല നാം.

അവർ മരിച്ചുപോകുന്നു. മടങ്ങിവരികയുമില്ലവർ.
അവരുടെ രഹസ്യലോകങ്ങൾക്കു പുനർജ്ജന്മവുമില്ല.
ഓരോ തവണയുമെനിക്കു തോന്നിപ്പോവുന്നു,
ഈ വീണ്ടെടുപ്പില്ലായ്മയ്ക്കെതിരെയൊന്നു വിളിച്ചുകൂവാൻ.


 

No comments: