Tuesday, March 6, 2012

യെവ്തുഷെങ്കോ - വേണ്ട, പാതിയായിട്ടൊന്നുമെനിക്കു വേണ്ട...


വേണ്ട, പാതിയായിട്ടൊന്നുമെനിയ്ക്കു വേണ്ട!
ആകാശം മുഴുവനായെനിയ്ക്കു തരൂ! വിശാലമായ ഭൂമിയും!
കടലും പുഴയും ഹിമവാഹിനികളും-
ഒക്കെയുമെന്റെ! അതിൽക്കുറഞ്ഞൊന്നുമെനിയ്ക്കു വേണ്ട!

വേണ്ട, ജീവിതമേ, ഒരംശം കാട്ടിക്കൊതിപ്പിക്കാൻ വരേണ്ട,
ഒന്നുകിലെല്ലാം, അല്ലെങ്കിലൊന്നും വേണ്ട!
പാതി മുറിച്ച സന്തോഷമെനിയ്ക്കു വേണ്ട,
ശോകവും പാതിയെങ്കിലെനിയ്ക്കു വേണ്ട.

എന്നിരിക്കിലുമൊരു തലയിണ ഞാൻ പങ്കുവയ്ക്കും:
അതിന്മേലൊരു കവിളത്തു മൃദുവായമർന്നിരിയ്ക്കും,
തുണയറ്റൊരു നക്ഷത്രം പോലെ, അടർന്നുവീഴുന്നൊരു നക്ഷത്രം പോലെ
നിന്റെ കൈവിരലിൽ തിളങ്ങുന്നൊരു മോതിരം.

1963


No comments: