Monday, March 5, 2012

യെവ്തുഷെങ്കോ - കാലത്തിന്റെ മേൽക്കെട്ടിയ്ക്കു നേർക്ക്...



കാലത്തിന്റെ മേൽക്കെട്ടിയ്ക്കു നേർക്കു പറക്കുമ്പോൾ
തുറസ്സിലൊരിടത്തൊന്നു വിശ്രമിക്കാനെനിയ്ക്കു മോഹം;
മഴവില്ലു കമാനം വയ്ക്കുന്ന ഏദൻതോട്ടത്തിലല്ല,
വെറുമൊരു പച്ചക്കറിപ്പാടത്ത്!

എന്റെ മുഖത്തിനു ചുറ്റുമങ്ങനെ
ജീവൻ പച്ചയാർന്നു വളരട്ടെ,
വെള്ളരിയുടെ മുഖക്കുരുക്കളുമായി,
നേർത്തുനീലിച്ച പൂക്കളുമായി.

എന്റെ പല്ലുകളിലുരസ്സട്ടെ,
എന്റെ ചുണ്ടുകളിലേക്കു ചാടിക്കയറട്ടെ,
ലോലവും സുന്ദരവുമായൊരു കാരറ്റും,
തുടുത്ത ചുളിവുകളിൽ മൺതരികളുമായി.

ഉദ്ധതനായൊരു കൊച്ചുകൂമ്പ്,
പ്രായത്തിൽ കവിഞ്ഞ മിടുക്കൻ,
എന്റെ വാരിയ്ക്കിട്ടൊന്നു കുത്തട്ടെ,
ഒരു മര്യാദയുമില്ലാതെന്നോടു പറയട്ടെ:
‘താനൊന്നു മാറുന്നുണ്ടോ!
എന്റെ വളർച്ച തടയുകയാണു താൻ!’
ഞാനവനോടു ചോദിക്കും: ‘സഖാവേ,
ആരാണു താങ്കൾ- ഉള്ളിയോ, വെള്ളുള്ളിയോ?‘



No comments: