Sunday, March 11, 2012

യെവ്തുഷെങ്കോ - നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു


നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു,
സാവധാനം,
ഒച്ച കേൾപ്പിക്കാതെ,
മൂക്കു മുട്ടെത്തിന്നും കൊണ്ട്
കൂർക്കം വലിച്ചുറക്കമാണു പക്ഷേ നാം,
ആ ഭയാനകമുഹൂർത്തം നാമറിയാതെപോകുന്നു.
നമ്മുടെ അമ്മമാർ നമ്മെപ്പിരിഞ്ഞുപോകുന്നതു പെട്ടെന്നല്ല,
അല്ല-
പെട്ടെന്നാണെന്നു നമുക്കു തോന്നുന്നുവെന്നു മാത്രം.
അവർ വിട്ടുപോകുന്നതു സാവധാനം, വിചിത്രമായും,
വർഷങ്ങളുടെ കോണിപ്പടികളിൽ ചവിട്ടി
അവരിറങ്ങിപ്പോകുന്നു.
പിന്നെയൊരുകൊല്ലം,
പരിഭ്രാന്തിയോടെയോർമ്മവരുമ്പോൾ,
അവരുടെ പിറന്നാളാഘോഷിക്കാൻ നാം തിടുക്കപ്പെടുന്നു.
വൈകിവന്ന ആ ഉത്സാഹം അവരുടെ ആത്മാക്കളെ രക്ഷിക്കില്ല,
നമ്മുടെ ആത്മാക്കളെയും.
അവരകന്നുപോകുന്നു,
അകന്നകന്നുപോകുന്നു.
ഉറക്കം ഞെട്ടി,
നാമവരുടെ നേർക്കു കൈ നീട്ടുന്നു,
നമ്മുടെ കൈയിൽത്തടയുന്നതു ശൂന്യമായ വായു മാത്രം-
ഒരു കണ്ണാടിച്ചുമരവിടെ വളർന്നിരിക്കുന്നു!
നാമേറെ വൈകി.
ഭീതിയുടെ മുഹൂർത്തമെത്തിക്കഴിഞ്ഞു.
കണ്ണീരമർത്തി നാം നോക്കിനിൽക്കുമ്പോൾ
നമ്മുടെ അമ്മമാർ നമ്മെ വിട്ടുപോകുന്നു,
നിശബ്ദരായി, വിരക്തരായി, നിരയായി...

-1960


link to image


No comments: